കേരളത്തെയും വയനാടിനേയും അവഗണിയ്ക്കുന്ന കേന്ദ്ര ബജറ്റ് ആണ് ഇത്തവണ പാർലമെൻ്റിൽ അവതരിപ്പിച്ചത്. ഒരു വലിയ പ്രകൃതി ദുരന്തത്തിൽ നിന്നും അതിജീവിക്കാനായി പൊരുതുന്ന വയനാടിനെ ബജറ്റിൽ പരിഗണിക്കാത്തത് കേന്ദ്രം കേരളത്തോട് ചെയ്യുന്ന ക്രൂരതയാണ്. രാജ്യം അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ച ഒരു പ്രകൃതി ദുരന്തത്തിന് ഇരയായ നാടിനോട് ഒരു തരത്തിലുമുള്ള സഹായങ്ങൾ നൽകാനുള്ള നിലപാട് സ്വീകരിക്കാത്തത് ഈ നാടിനോടുള്ള കേന്ദ്രത്തിൻ്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കേരളം ഒന്നടങ്കം ആവശ്യപ്പെട്ട 24000 കോടിയുടെ പ്രത്യേക പാക്കേജ് പരിഗണിയ്ക്കുന്നതിനോ ഭാഗികമായി പോലും പരിഗണിക്കുന്നതിനോ തയ്യാറായില്ല.
സംസ്ഥാനം മുന്നോട്ടു വെച്ച വിഴിഞ്ഞം പദ്ധതിയുടെ വയബിലിറ്റി ഫണ്ട്, ദീർഘനാളായി ആവശ്യപ്പെടുന്ന എംയിസ്, സെമി സ്പീഡ് റെയിൽ, എന്നിവയൊന്നും പരിഗണിയ്ക്കുവാൻ തയ്യാറായില്ല. വയനാട് അടക്കമുള്ള വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്ന മനുഷ്യവാസ കേന്ദ്രങ്ങളെ
സംരക്ഷിക്കുകയെന്ന കാര്യത്തിലും പ്രതിരോധ പദ്ധതികൾക്കായി ഒന്നും നീക്കിവെക്കാത്തത് കടുത്ത അനീതി ആണ്. സാധാരണ ജനങ്ങൾ ആശ്രയിയ്ക്കുന്നപ്ലാൻ്റേഷൻ മേഖലയേയോ, സുഗന്ധവ്യഞ്ജനങ്ങളയോ സംരക്ഷിയ്ക്കുന്ന ഒരു നയവും ബജറ്റിലില്ല. സാധാരണക്കാരുടെ
ഉപജീവനത്തിന് സഹായകമാകുന്ന തൊഴിലുറപ്പ് പദ്ധതിയേയും അവഗണിയ്ക്കുന്ന സമീപനമാണ് ബജറ്റ് സ്വീകരിച്ചത്. രാജ്യത്തെ നാലിലൊന്ന് വരുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ മേഖലയോട് തുടർച്ചയായി സ്വീകരിയ്ക്കുന്ന അവഗണന ഈ ബജറ്റിലും തുടരുകയാണ്. സംസ്ഥാനത്തോടും വയനാടിനോടും ദുർബല വിഭാഗങ്ങളോടും സ്വീകരിച്ചിട്ടുള അവഗണന തികച്ചും പ്രതിഷേധാർഹമാണ്.
