ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും, ഉത്സവങ്ങൾക്കും അവധിക്കാലത്തും മറ്റും നാട്ടിലെത്തുന്ന പ്രവാസി കേരളീയരില്‍ നിന്നും വിമാനക്കമ്പനികള്‍ വന്‍ തുക ടിക്കറ്റ് നിരക്കായി ഈടാക്കി വരുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള എംപിമാരുടെ യോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.
വിമാന യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതും അത് പരിഷ്ക്കരിക്കുന്നതും വിമാനക്കമ്പനികളാണെന്നും ഇവരുടെ വാണിജ്യ-വിപണന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല എന്നുമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട്. വിമാന യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള നിയന്ത്രണം 1994-ല്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിലൂടെ വിമാന കമ്പനികള്‍ക്ക് സ്വന്തം നിലയില്‍ നിരക്ക് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരില്‍ തുടര്‍ന്നും സമ്മര്‍ദ്ദം ചെലുത്തുന്നതാണ്.
