വോട്ടര്‍മാരുടെ പൗരത്വം പരിശോധിക്കാൻ ബിഹാറിൽ വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന നടത്തുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ഭരണഘടനാവിരുദ്ധ ഇടപെടലുകൾക്കെതിരെ ആഗസ്‌ത് എട്ടിന് രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഐ എം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്‌തു. ബിഹാറിന് പിന്നാലെ രാജ്യവ്യാപകമായി വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്‌ക്ക് നീക്കം തുടങ്ങിയിട്ടുണ്ട്. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കമീഷൻ വോട്ടർമാരുടെ പൗരത്വം നിർണയിക്കാൻ ശ്രമിക്കുന്നത്. ഭരണഘടന അനുവദിച്ച അധികാരങ്ങൾക്ക് അപ്പുറമുള്ള ഇടപെടലാണിത്. വോട്ടർപ്പട്ടികയിൽനിന്ന് ഇന്ത്യക്കാരല്ലാത്തവരെ പുറത്താക്കാനെന്ന പേരിലുള്ള നടപടി വൻതോതിൽ ന്യൂനപക്ഷങ്ങളുടെയും മറ്റ് പാർശ്വവൽകൃത വിഭാഗങ്ങളുടെയും വോട്ടവകാശം ഇല്ലാതാക്കും. വലിയ വിഭാഗം ജനങ്ങൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടും. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള നീക്കങ്ങളെ കോവിഡിനുമുമ്പ് ജനങ്ങൾ ശക്തമായി എതിർത്തിരുന്നു. അതേ എൻആർസി പിൻവാതിലിലൂടെ നടപ്പാക്കാനാണ് ശ്രമം. ഇതുവരെ ബിജെപി നേതൃത്വം നൽകുന്ന സർക്കാരിന് ഗുണകരമായ രീതിയിൽ മാത്രം പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ ആർഎസ്‌എസ് അജൻഡ നടപ്പാക്കുന്ന കൂട്ടുകക്ഷിയായി അധഃപതിച്ചു.
