വിതുരയിൽ വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായ ബിനു എന്ന യുവാവിന് ചികിത്സ ലഭ്യമാക്കുന്നത് തടഞ്ഞ് മരണത്തിലേക്ക് തള്ളിവിട്ട കോൺഗ്രസ് സമരാഭാസത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വിതുര താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ച ബിനുവിനെ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് സമരത്തിനെത്തിയ കോൺഗ്രസ് പ്രവർത്തകർ ആസൂത്രിതമായി ആംബുലൻസ് തടയുന്നത്. കൊടികളുമായി പാഞ്ഞെത്തിയ ഇവർ ആംബുലൻസ് തടയുകയും ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ആക്രോശിക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. വേദന കൊണ്ട് പിടയുകയായിരുന്ന ബിനുവിനെ യഥാസമയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷിക്കാമായിരുന്നു.
മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിലൂടെ കോൺഗ്രസ് പ്രവർത്തകർ ഒരു യുവാവിന്റെ ജീവൻ ഇല്ലാതാക്കുകയായിരുന്നു. ഇത്തരത്തിലുള്ള നിഷ്ഠൂരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കുറ്റവാളികളെ തിരിച്ചറിഞ്ഞ് മാതൃകാപരമായി ശിക്ഷിക്കാൻ അധികാരികൾ തയ്യാറാകണം. ബിനുവിന്റെ മരണത്തിന് ഉത്തരവാദികളായ കോൺഗ്രസ് പ്രവർത്തകരുടെ ക്രൂരമായ നടപടിക്കും സമരാഭാസത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ സിപിഐ എം സംഘടിപ്പിക്കും.
