മലയാളി കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ എഫ്ഐആറുകൾ ഉടനടി റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇടതുപക്ഷ പ്രതിനിധി സംഘം. ദുർഗ് ജയിലിലെത്തി കന്യാസ്ത്രീകളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഇടതുപക്ഷ നേതാക്കൾ. മുതിർന്ന സിപിഐ എം നേതാവ് സ. ബൃന്ദ കാരാട്ട്, എംപിമാരായ സ. കെ രാധാകൃഷ്ണൻ, സ. എ എ റഹിം, സിപിഐ നേതാവ് സ. ആനി രാജ, സ. പി പി സുനീർ എംപി, കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ശ്രീ. ജോസ് കെ മാണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
തീർത്തും നിരപരാധികളായ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിരിക്കുകയാണെന്ന് മുതിർന്ന സിപിഐ എം നേതാവ് സ. ബൃന്ദ കാരാട്ട് പറഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള കന്യാസ്ത്രീകളെയാണ് ജയിലിലടച്ചിട്ടുള്ളത്. ബോധപൂർവം നിർമിച്ച കേസാണ് ഇത്. ബിജെപി സർക്കാർ ക്രിസ്തുമത വിശ്വാസികളെ ലക്ഷ്യം വച്ചിരിക്കുകയാണ്. ഇന്ത്യയിലെ പൗരൻമാരല്ല എന്നുപറഞ്ഞാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്. ഉടനടി ഇവർക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും സ. ബൃന്ദ കാരാട്ട് പറഞ്ഞു.
രാജ്യത്ത് നിലനിൽക്കുന്ന എല്ലാ സാമൂഹ്യവ്യവസ്ഥയെയും തകർക്കുന്ന നിലപാടാണ് ബിജെപി സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നതെന്ന് സ. കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ്. കൃത്യമായ അജണ്ടയോടെയാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. തങ്ങൾക്കിഷ്ടമില്ലാത്ത എന്തിനെയും എതിർക്കുക എന്ന കൃത്യമായ അജണ്ടയാണുള്ളതെന്നും സ. കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.
മതപരിവർത്തനം എന്ന വകുപ്പ് ചുമത്തിയാണ് ആദ്യം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും എന്നാൽ പെൺകുട്ടികൾ ക്രിസ്തുമത വിശ്വാസികളാണെന്ന് മനസിലാക്കിയതോടെ തന്ത്രപരമായി മനുഷ്യക്കടത്ത് എന്ന വകുപ്പ് ചുമത്തുകയായിരുന്നുവെന്നും സിപിഐ നേതാവ് സ. ആനി രാജ പറഞ്ഞു. കന്യാസ്ത്രീകളോടും പെൺകുട്ടികളോടും സംസാരിച്ചുവെന്ന് സ. ആനി രാജ പറഞ്ഞു. രണ്ട് പേരുടെയും ആരോഗ്യസ്ഥിതിയിൽ പ്രശ്നമുണ്ട്. പലവിധ അസുഖങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവരാണ് ഇരുവരും. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ ഇവർക്ക് ജയിൽ അധികൃതർ ലഭ്യമാക്കിയിട്ടില്ല. മരുന്നുകൾ എത്തിച്ചു നൽകാനും ശ്രമിക്കുന്നില്ല. ആർത്രൈറ്റിസ് അടക്കമുള്ള രോഗങ്ങളുള്ള കന്യാസ്ത്രീകളെ നിലത്താണ് കിടത്തിയിരിക്കുന്നത്. ഇതും ഇവർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അടിയന്തരമായി ഇവരെ ആശുപത്രിയിലെത്തിക്കണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.