പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു. അർബുദ ചികിത്സയ്ക്ക് ശേഷം സഖാവിനെ വീട്ടിൽ പോയി കണ്ടിരുന്നു. അപ്പോൾ വലിയ ആത്മവിശ്വാസത്തിലായിരുന്നു അവർ. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുവാൻ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു. ചില പൊതുപരിപാടികളിൽ പങ്കെടുക്കുവാനും സഖാവിന് സാധിച്ചു. ചികിത്സയിൽ കഴിയുമ്പോഴും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചപ്പോൾ ലഭിച്ച അപാരമായ അനുഭവസമ്പത്ത് സഖാവിന് എന്നും മുതൽക്കൂട്ടായിരുന്നു. പിന്നീട് നിയമസഭയിൽ എത്തിയപ്പോഴും കേരളത്തിലെ ഏറ്റവും മികച്ച ജനപ്രതിനിധികളിൽ ഒരാളായി മികവാർന്ന പ്രവർത്തനത്തനമാണ് അവർ നടത്തിയത്. പ്രിയ സഖാവിൻ്റെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു. കുടുംബത്തിന്റെയും അവരെ സ്നേഹിക്കുന്ന ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
അന്ത്യാഭിവാദ്യങ്ങൾ പ്രിയ സഖാവേ...
