Skip to main content

അടങ്ങാത്ത കർഷക രോക്ഷം

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾ മുതൽക്ക് രാജ്യത്തെ കാർഷിക രംഗം കടുത്ത പ്രതിസന്ധിയിലാണ്. നവലിബറൽ നയങ്ങളുടെ ഭാഗമായി കാർഷിക രംഗത്ത് നിന്നുള്ള സർക്കാരിൻ്റെ നിരന്തരമായ പിൻമാറ്റം ഉത്പാദന ചെലവുകളിലെ വർധനവ്, വിളകളുടെ വിലയിൽ തുടർച്ചയായുള്ള ചാഞ്ചാട്ടം എന്നീ ഘടകങ്ങളുടെ ആക്കം കൂട്ടി. ഇത് മൂലം കൃഷിയിൽ നിന്നുള്ള ആദായം വലിയ രീതിയിൽ ശോഷിക്കുകയാണ്. 2013ൽ നിന്ന് 2019ൽ എത്തിയപ്പോൾ കാർഷികവിളകളിൽ നിന്നുള്ള ആദായം ശരാശരി 10% ഇടിഞ്ഞതായും കൃഷിഭൂമിയുടെ തുണ്ടുവൽക്കരണം വർധിച്ചതായും ദേശീയ സാമ്പിൾ സർവ്വേ ഓർഗനൈസേഷന്റെ കണക്കുകൾ കാണിക്കുന്നു. കൃഷി ചെയ്യുന്ന ഒരു ശരാശരി ഇന്ത്യൻ കുടുംബത്തിന്റെ മാസവരുമാനം 2019ൽ എണ്ണായിരം രൂപയോളമായിരുന്നു. കൃഷി ചെയ്യുന്ന കുടുംബങ്ങളിൽ 50%ത്തിൽ അധികവും കടത്തിലാണെന്നും കണക്കുകളിൽ കാണാം.

കൃഷിക്ക്‌ പുറമെ മറ്റ് അവിദഗ്ധ തൊഴിലുകളിലേക്ക് ഇറങ്ങാനും ആത്മഹത്യ ചെയ്യാനും വരെ നിർബന്ധിതരായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇന്ത്യൻ ജനസംഖ്യയുടെ പകുതി വരുന്ന ചെറുകിട കർഷകകുടുംബങ്ങൾ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് 1995-2020 വരെയുള്ള കാലത്ത് നാല് ലക്ഷത്തിൽ പരം കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ ഒന്നേകാൽ ലക്ഷം ആത്മഹത്യകൾ നടന്നത് മോദി സർക്കാരിന്റെ കാലത്താണ്. കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന മോഹനവാഗ്ദാനം കൊടുത്ത് അധികാരത്തിലെത്തിയ മോദിയുടെ കാലത്ത് കാർഷികരംഗത്തെ പ്രതിസന്ധി കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്.

കാർഷികരംഗത്ത് നിന്ന് സർക്കാർ പിൻവാങ്ങുന്നത് മൂലം കർഷകരുടെ വിളകൾക്ക് ന്യായമായ വില ഉറപ്പുവരുത്തുന്നതും അവയുടെ സമയോചിതമായ സംഭരണവും അവതാളത്തിലാണ്. കൃഷിഭൂമികൾ കോർപറേറ്റുകൾക്ക് കൈമാറാനായി നിയമനിർമ്മാണം നടന്നിരുന്നു. സർക്കാരുകൾ നവലിബറൽ നയങ്ങൾ സ്വീകരിച്ചത് മൂലം കാർഷികരംഗത്തുണ്ടായ പ്രതിസന്ധി പരിഹരിക്കണമെങ്കിൽ സർക്കാരുകളുടെ നവലിബറൽ നയങ്ങളെ തന്നെ തിരുത്തേണ്ടതുണ്ടെന്ന ഉറച്ച ബോധ്യമുണ്ടായിരുന്ന കർഷക സംഘടനകൾ അതിനെതിരെ വിവിധ സമരങ്ങൾ നടത്തിവരികയായിരുന്നു. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചത്. ഒന്ന്, സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്തതനുസരിച്ചു മുഴുവൻ ഉത്പാദന ചെലവിന്റെ ഒന്നര മടങ്ങ് ആദായമായി ലഭിക്കുന്ന വിധത്തിൽ വിളകളുടെ താങ്ങുവില ഉറപ്പുവരുത്തുക. രണ്ട്, മുഴുവൻ കർഷകർക്കും കടാശ്വാസം കൊടുക്കുക. എന്നാൽ കാർഷികരംഗത്തിന്റെ കോർപറേറ്റുവൽക്കരണം ലക്ഷ്യമിട്ട് കൊണ്ട് ആദ്യം ഓർഡിനൻസായും പിന്നീട് തിടുക്കപ്പെട്ട് പാർലിമെന്റിലും പാസ്സാക്കിയെടുത്ത മൂന്ന് കൃഷി നിയമങ്ങൾക്കെതിരെ സുസംഘടിതമായ ഒരു ദേശീയ പ്രക്ഷോഭത്തിലേക്ക് കർഷകർ 2020ൽ കടന്നു. അർപ്പണബോധത്തോടെ പ്രവർത്തിച്ച കർഷകരുടെ മുന്നിൽ മുട്ടുമടക്കിയ ബിജെപി സർക്കാർ മൂന്ന് കൃഷിനിയമങ്ങളും പിൻവലിക്കുകയും താങ്ങുവില ഉറപ്പുവരുത്തിന്നതിന്നായുള്ള നിയമനിർമ്മാണം, വൈദ്യുതി ഭേദഗതി ബില്ലിൽ തുടർചർച്ചകൾ, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തിദിനങ്ങളുടെയും വേതനത്തിന്റെയും വർദ്ധനവ് മുതലായ നിരവധി കർഷക ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പുകൾ കൊടുക്കാൻ നിർബന്ധിതരുമായി. ഒരു വർഷം നീണ്ട് നിന്ന് ഈ സമരത്തിൽ 715 കർഷകർ രക്തസാക്ഷികൾ ആയി.

കൃഷി നിയമങ്ങൾ പിൻവലിച്ചെങ്കിലും കർഷകരുടെ മറ്റ് ആവശ്യങ്ങളിൽ തുടർനടപടികൾ എടുക്കാത്ത കേന്ദ്ര സർക്കാരിനെതിരെ ദേശീയ പ്രക്ഷോഭങ്ങൾക്ക് തയ്യാറാകുകയാണ് ഇന്ത്യൻ കർഷകവർഗ്ഗം ഇപ്പോൾ. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്തത് പോലെ എല്ലാ പ്രധാന കാർഷിക വിളകൾക്കും തോട്ടവിളകൾക്കും മിനിമം താങ്ങുവില ഉറപ്പാക്കാൻ വേണ്ട നിയമനിർമ്മാണം എന്നത് നീണ്ട നാളായുള്ള കർഷകരുടെ ഒരു പൊതുആവശ്യമാണ്. ഇത് ഫലപ്രദമാക്കുന്നതിന് വേണ്ടി സർക്കാർ സംഭരണത്തിന്റെ വിപുലീകരണവും, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതും നെല്ലും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതും പ്രധാനമാണ്. വിള ഇൻഷുറൻസ്‌ കർഷകർക്ക് ഉപകരിക്കുവാനായി അതിനെ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യേണ്ടതുണ്ട്. സമ്പൂർണമായ ഭൂപരിഷ്ക്കരണവും കർഷകരുടെയും ആദിവാസികളുടെയും ഭൂമി സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതും പ്രധാനമാണ്. വളത്തിന്റെ ലഭ്യതക്കുറവും വിലവർധനയും പരിഹരിക്കാൻ വേണ്ടി പൊതുമേഖലയിൽ കൂടുതൽ വളനിർമ്മാണ യൂണിറ്റുകൾ തുടങ്ങുന്നത്, വൈദ്യുതി മേഖലയെ പൊതുമേഖയിൽ നിലനിർത്തുന്നത് എന്നിവയും കർഷകരുടെ ആവശ്യങ്ങളാണ്.

രാജ്യത്തിന്റെ സമ്പത്ത് ഉൽപാദിപ്പിക്കുന്ന പ്രധാന വർഗ്ഗങ്ങളായ കർഷകരുടെയും തൊഴിലാളികളുടെയും തുടർന്നുള്ള ഐക്യവും സമ്പദ്ഘടനയെ കോർപറേറ്റുകളുടെ കയ്യിൽ ഏല്പിക്കാനായുള്ള മോദി സർക്കാരിന്റെ പദ്ധതികളെ തടയേണ്ടതിന്റെ പ്രാധാന്യവും മുമ്പില്ലാത്ത പോലെ രാജ്യത്തെ അടിസ്ഥാന വർഗ്ഗത്തിന് വ്യക്തമാണ്.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.