Skip to main content

നഷ്ടപ്പെടുന്ന ഭൂതകാലവും നിർമ്മിക്കപ്പെടുന്ന ചരിത്രബോധവും

സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പദ്ധതിയിലെ സുപ്രധാന അജണ്ടയാണ് ഇന്ത്യാചരിത്രത്തിൻറെ പുനർരചന. ഹിന്ദുത്വ ആശയങ്ങൾക്ക് പിൻബലമേകുന്ന രീതിയിൽ ഇന്ത്യാചരിത്രത്തെ മാറ്റിയെഴുതി അതിനെ ഭാവികാലത്തെ സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെ സജീവമായിരുന്നു. ഇതിനായി പാഠപുസ്തകങ്ങളിൽ വരുത്തിയ ആശാസ്ത്രീയമായ മാറ്റങ്ങൾ വൻ വിമർശങ്ങൾക്കാണ് അന്ന് വഴി വച്ചത്. ഈ ശ്രമങ്ങൾ വർധിച്ച വീര്യത്തോടെ നടപ്പാക്കുകയാണ് നരേന്ദ്ര മോദി സർക്കാർ.

ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ, യൂ ജി സി, സർവ്വകലാശാലകൾ എന്നിവിടങ്ങളിലെ പ്രധാന പദവികളിൽ സംഘപരിവാർ അനുകൂലികളെ നിയമിച്ചത് വഴി അവരുടെ അജണ്ടകൾ നിർബാധം നടപ്പാക്കുന്ന സാഹചര്യമാണ് നിലവിൽ. ദേശീയ പ്രസ്ഥാനത്തിന്റെയും ആധുനിക മൂല്യങ്ങളുടെയും സ്വാധീനത്തിൽ ഇന്ത്യയുടെ ഭൂതകാലത്തെ പറ്റി തയ്യാറാക്കി പോന്നിരുന്ന ചരിത്രവിജ്ഞാനം സംഘപരിവാർ അജണ്ടകളെ തീർത്തും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇന്ത്യാചരിത്രത്തെ പഠിച്ച റോമിലാ ഥാപ്പർ, ബിപൻചന്ദ്ര, ആർ എസ് ശർമ്മ എന്നിവരുടെ നിഗമനങ്ങളെ അതിനാൽ തന്നെ വൈരാഗ്യബുദ്ധിയോടെയാണ് ആർ എസ്സ് എസ്സ് സമീപിച്ചിരുന്നത്. ഇവരുടെ ചരിത്രപഠനങ്ങൾ ഇന്ത്യയുടെ ‘യഥാർത്ഥ’ ചരിത്രത്തെ തമസ്കരിക്കാനായുള്ളവയാണ് എന്നാണ് സംഘപരിവാറിന്റെ പൊതുഭാഷ്യം.

ഇതിന്റെ തുടർച്ചയാണ് കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ അടുത്തിടെ നടത്തിയ പ്രസ്താവന. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും സംഘപരിവാർ സംഘടനയായ അഖില ഭാരതീയ ഇതിഹാസ സങ്കലൻ യോജനയും ചേർന്ന് ബിഹാർ ജമുഹറിലെ ഗോപാൽ നാരായൺ സിങ് സർവകലാശാലയിൽ നടത്തിയ സമ്മേളനത്തിൽ വച്ച് നിലവിലെ ചരിത്ര പാഠപുസ്തകകങ്ങളിലുള്ള ‘വികലമായ’ ഇന്ത്യാചരിത്രം തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ സംസാരിച്ച ആർ എസ്സ് എസ്സ് ദേശീയ നിർവാഹകസമിതിയംഗം സുരേഷ് സോണി ഇത്തരം തിരുത്തലുകൾ പ്രധാനമാണെന്നും ഇപ്പോൾ ഇവ പുരോഗമിച്ചുകൊണ്ടിരിക്കയാണെന്നും പ്രസ്താവിച്ചത് മോദി ഭരണത്തിന് കീഴിലെ ചരിത്രപഠനങ്ങളുടെ യാഥാർഥ്യം വ്യക്തമാക്കുന്നു.

പുരാവസ്തുക്കളുടെയും പുരാതന ഗ്രന്ഥങ്ങളുടെയും കൃത്യമായ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചരിത്രവിജ്ഞാനത്തെ പുറന്തള്ളി ഹിന്ദുത്വ ഭാവനയ്ക്ക് അനുസരിച്ചുള്ള കൽപ്പിതകഥകളുണ്ടാക്കുകയാണ് ആർ എസ്സ് എസ്സ് ആജ്ഞാനുവർത്തികൾ. മുമ്പുണ്ടായിരുന്ന ചരിത്രവിജ്ഞാനം കൊളോണിയൽ മാതൃകയിൽ ഉണ്ടാക്കിയവയാണെന്ന് ആരോപിക്കുന്ന സംഘപരിവാർ പക്ഷെ പിന്തുടർന്ന് പോകുന്നത് കൊളോണിയൽ സൃഷ്ടികൾ തന്നെയാണ്. ഇന്ത്യാചരിത്രത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചും ഇവിടുത്തെ ഇസ്‌ലാം മതവിശ്വാസികളായ ഭരണാധികാരികളെ വിദേശീയ അക്രമണകാരികളായി ചിത്രീകരിച്ചുമാണ് ഇവരുടെ ചരിത്രരചന. സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലാതിരുന്ന സംഘപരിവാർ നേതാക്കളെ മഹത്വവൽക്കരിക്കുന്നതിനൊപ്പം ദേശീയ പ്രസ്ഥാനത്തിൽ പങ്കുകൊണ്ട ഇസ്‌ലാം മതവിശ്വാസികളായ ധീര ദേശാഭിമാനികളെ ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാനും ഇവർ നിരന്തരം ശ്രമിക്കുകയാണ്. മലബാർ കലാപത്തിൽ പങ്കെടുത്ത 387 ധീരന്മാരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് പുറന്തള്ളിയത് ഇതിന്റെ ഭാഗമായിട്ടാണ്.

ആര്യന്മാരുടെയും വേദപാരമ്പര്യത്തിന്റെയും വരവ് 1500 ബിസിക്ക് ശേഷമാണെന്നുള്ള പുരാവസ്തുക്കളുടെയും ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തിലുള്ള നിഗമനത്തെ പുറന്തള്ളി 5000 ബിസി മുതൽക്കേ വേദപാരമ്പര്യം ഇന്ത്യയിൽ നിലവിലുണ്ടെന്ന് വരുത്തി തീർക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇന്ത്യാചരിത്രത്തെ മഹത്വവൽക്കരിക്കുന്നതിന്റെ ഭാഗമായി സാമൂഹിക തലത്തിൽ ദളിതരുൾപ്പെടെയുള്ള ജനവിഭാഗങ്ങൾ നേരിട്ടിരുന്ന വിവേചനത്തെ തമസ്കരിക്കുന്നുമുണ്ട് ഇവർ. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്ന ആശയം സ്ഥാപിക്കാനായി പരിപാടികൾ സംഘടിപ്പിക്കുകയാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഇപ്പോൾ.

മതനിരപേക്ഷമായ ചരിത്രവും പാഠപുസ്തകങ്ങളും ഉപേക്ഷിച്ച് വർഗീയ ഫാസിസത്തിന് വേരോട്ടം കിട്ടുന്ന രീതിയിൽ ഇന്ത്യക്കാരുടെ ചരിത്രബോധത്തെ മാറ്റിയെടുക്കാനുള്ള കുൽസിതശ്രമങ്ങളുടെ ഭാഗമാണ് അശാസ്ത്രീയമായ ഈ ചരിത്രരചന. ശരിയായ ചരിത്രബോധത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നാടിൻറെ വർത്തമാനകാലത്തെ രാഷ്ട്രീയത്തെയും ഭാവികാലത്തെ ലക്ഷ്യങ്ങളെയും കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് രൂപപെടുത്താനാകൂ. വസ്തുനിഷ്ഠമായ ചരിത്രരചന സാധ്യമാകണമെങ്കിൽ സംഘപരിവാർ അജണ്ടകൾക്കെതിരായ സമരം അക്കാദമികമായ തലത്തിലും വളർത്തേണ്ടിയിരിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.