Skip to main content

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം ഗൗരവതരം

പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. മനുഷ്യർക്ക് ശുദ്ധിയും അശുദ്ധിയും ഉണ്ടെന്ന വിശ്വാസം തന്നെയാണ് അയിത്തം. ഇത്തരം വിശ്വാസങ്ങൾ ആചരിക്കുന്നതിനെതിരെ ആണ് അയ്യൻകാളിയും നാരായണഗുരുവും പിൽക്കാലത്ത് കമ്യൂണിസ്റ്റുകാരും ഒക്കെ പ്രവർത്തിച്ചത്. കേരളത്തിലെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും ശാരീരികമായി നേരിട്ടുപോലും അയിത്തം അവസാനിപ്പിച്ചത് കമ്യൂണിസ്റ്റുകാരാണ്. അയിത്തം ഈ രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതുമാണ്. അയിത്തോച്ചടനത്തിനായി ത്യാഗോജ്വലമായ സമരങ്ങൾ നടന്ന പ്രദേശമാണ് പയ്യന്നൂരും ചുറ്റുപാടും. ദളിതർക്ക് വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരത്തിൽ സഖാവ് എകെജി. തല്ലുകൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന കർഷകത്തൊഴിലാളി സഖാവ് രക്തസാക്ഷിയായി. ക്ഷേത്രങ്ങളിലെ അയിത്തത്തിനെതിരെ സ്വാമി ആനന്ദതീർത്ഥൻ (പൂർവാശ്രമത്തിൽ അനന്തഷേണായി) -ശ്രീനാരായണഗുരുവിൻറെ അവസാനത്തെ ശിഷ്യൻ ആയിരുന്നു - വളരെയേറെ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലമാണ് പയ്യന്നൂർ. സഖാക്കൾ എകെജി, കെ പി ആർ ഗോപാലൻ എന്നിവരുടെ സഹപ്രവർത്തകനായിരുന്ന സ്വാമി ആനന്ദതീർത്ഥൻ ദളിതർക്ക് വിദ്യാഭ്യാസം നല്കാനായി പയ്യന്നൂരിൽ ശ്രീനാരായണവിദ്യാലയം സ്ഥാപിച്ചു. ദളിതരോടൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ സ്വാമി ആനന്ദതീർത്ഥർക്കും തല്ലുകൊണ്ടു.
പയ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം, ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണ്. നഗ്നമായ നിയമലംഘനവുമാണ്.
പയ്യന്നൂരിൽ മാത്രമല്ല, കേരളമാകെ അയിത്തോച്ചടനത്തിനായി കമ്യൂണിസ്റ്റുകാർ സമരം ചെയ്തു. ഉദാഹരണത്തിന്, കൊച്ചയിലെ പാലിയത്ത് വഴിനടക്കാനുള്ള അവകാശത്തിനും അയിത്താചരണത്തിന് എതിരായും നടന്ന അതിരൂക്ഷപോരാട്ടത്തിൽ രക്തസാക്ഷിയായത് കമ്മ്യൂണിസ്റ്റുകാരനായ സ. ജനാർദ്ദനനായിരുന്നു. കേരളത്തിൽ വർധിച്ചുവരുന്ന ഹിന്ദുത്വരാഷ്ട്രവാദത്തിനൊപ്പമാണ് ജാതിയും അതിന്റെ സർവദംഷ്ട്രകളുമായി പുനരാഗമിക്കപ്പെടുന്നത്. സർവശക്തിയും എടുത്ത് നമ്മൾ അതിനെ പ്രതിരോധിക്കണം.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.