Skip to main content

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും എംജി സര്‍വ്വകലാശാല ടൈംസ് ആഗോള റാങ്കിംഗിൽ ഇടം നേടി

അഭിമാനകരമായ ഉയർച്ചയിലാണ് നമ്മുടെ സർവ്വകലാശാലകൾ. ആ മികവിന് ഒരിക്കൽക്കൂടി സുവർണ്ണശോഭ നൽകിയിരിക്കുകയാണ് എംജി സർവ്വകലാശാലയുടെ പുത്തൻ നേട്ടം. കേരളത്തിന്റെ യശസ്സ് വീണ്ടുമുയർത്തി ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇടം നേടിയിരിക്കുന്നു; രാജ്യത്ത് രണ്ടാം സ്ഥാനവും!

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എംജി സര്‍വ്വകലാശാല ടൈംസ് ആഗോള റാങ്കിംഗിൽ ഇടം നേടുന്നത്. 2023ലെ ടൈംസ് യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ആഗോള തലത്തില്‍ 77-ാം സ്ഥാനവും എംജി നേടിയിരുന്നു.

ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സി (ഐഐഎസ്‌സി) ന് തൊട്ടുപിന്നിലായാണ് ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാപനമായി എംജി റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിലെ അണ്ണാ സര്‍വ്വകലാശാല, ഡല്‍ഹിയിലെ ജാമിയ മില്ലിയ എന്നിവയ്‌ക്കൊപ്പമാണ് എംജി ഈ സ്ഥാനം പങ്കിട്ടത്. രാജ്യത്തെ 91 സര്‍വ്വകലാശാലകള്‍ ഉള്‍പ്പെട്ട പട്ടികയില്‍ കേരളത്തില്‍ നിന്ന് എംജിയ്ക്കു പുറമെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയും ഇടംപിടിച്ചിട്ടുണ്ട്.

അധ്യാപനം, ഗവേഷണം, അറിവു പങ്കുവയ്ക്കല്‍, രാജ്യാന്തര വീക്ഷണം, വ്യവസായ മേഖലയുമായുള്ള സഹകരണം തുടങ്ങി 18 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. പുതിയ കാലഘട്ടത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി അക്കാദമിക്, ഗവേഷണ മേഖലകളില്‍ നടത്തിയ മുന്നേറ്റത്തിനുള്ള പൊൻപതക്കം.

യുഎസ് ന്യൂസിന്റെ 2022-23ലെ റാങ്കിംഗില്‍ പോളിമര്‍ സയന്‍സില്‍ ഉന്നത പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ട എംജി സര്‍വ്വകലാശാല, വികസ്വര രാജ്യങ്ങളിലെ സര്‍വ്വകലാശാലകളുടെ 2022ലെ ടൈംസ് റാങ്കിംഗില്‍ 101-ാം സ്ഥാനവും ഗവേഷണ-സംരംഭകത്വ മേഖലകളിലെ മികവിനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടല്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഗവേഷണത്തിലും മികവു പുലർത്തി ഈ ഉയർച്ചക്ക് വഴിവെച്ച സര്‍വ്വകലാശാലാ കാമ്പസ് സമൂഹത്തെ കേരളത്തിനാകെ വേണ്ടി അഭിനന്ദിക്കുന്നു. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിലേക്ക് വീണ്ടും വീണ്ടും ഊർജ്ജവും കരുത്തും പിന്തുണയും പകരുന്ന ഈ കുതിപ്പിൽ അഭിമാനം, നിറഞ്ഞ സന്തോഷം.

കൂടുതൽ ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.