Skip to main content

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും എംജി സര്‍വ്വകലാശാല ടൈംസ് ആഗോള റാങ്കിംഗിൽ ഇടം നേടി

അഭിമാനകരമായ ഉയർച്ചയിലാണ് നമ്മുടെ സർവ്വകലാശാലകൾ. ആ മികവിന് ഒരിക്കൽക്കൂടി സുവർണ്ണശോഭ നൽകിയിരിക്കുകയാണ് എംജി സർവ്വകലാശാലയുടെ പുത്തൻ നേട്ടം. കേരളത്തിന്റെ യശസ്സ് വീണ്ടുമുയർത്തി ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇടം നേടിയിരിക്കുന്നു; രാജ്യത്ത് രണ്ടാം സ്ഥാനവും!

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എംജി സര്‍വ്വകലാശാല ടൈംസ് ആഗോള റാങ്കിംഗിൽ ഇടം നേടുന്നത്. 2023ലെ ടൈംസ് യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ആഗോള തലത്തില്‍ 77-ാം സ്ഥാനവും എംജി നേടിയിരുന്നു.

ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സി (ഐഐഎസ്‌സി) ന് തൊട്ടുപിന്നിലായാണ് ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാപനമായി എംജി റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിലെ അണ്ണാ സര്‍വ്വകലാശാല, ഡല്‍ഹിയിലെ ജാമിയ മില്ലിയ എന്നിവയ്‌ക്കൊപ്പമാണ് എംജി ഈ സ്ഥാനം പങ്കിട്ടത്. രാജ്യത്തെ 91 സര്‍വ്വകലാശാലകള്‍ ഉള്‍പ്പെട്ട പട്ടികയില്‍ കേരളത്തില്‍ നിന്ന് എംജിയ്ക്കു പുറമെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയും ഇടംപിടിച്ചിട്ടുണ്ട്.

അധ്യാപനം, ഗവേഷണം, അറിവു പങ്കുവയ്ക്കല്‍, രാജ്യാന്തര വീക്ഷണം, വ്യവസായ മേഖലയുമായുള്ള സഹകരണം തുടങ്ങി 18 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. പുതിയ കാലഘട്ടത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി അക്കാദമിക്, ഗവേഷണ മേഖലകളില്‍ നടത്തിയ മുന്നേറ്റത്തിനുള്ള പൊൻപതക്കം.

യുഎസ് ന്യൂസിന്റെ 2022-23ലെ റാങ്കിംഗില്‍ പോളിമര്‍ സയന്‍സില്‍ ഉന്നത പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ട എംജി സര്‍വ്വകലാശാല, വികസ്വര രാജ്യങ്ങളിലെ സര്‍വ്വകലാശാലകളുടെ 2022ലെ ടൈംസ് റാങ്കിംഗില്‍ 101-ാം സ്ഥാനവും ഗവേഷണ-സംരംഭകത്വ മേഖലകളിലെ മികവിനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടല്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഗവേഷണത്തിലും മികവു പുലർത്തി ഈ ഉയർച്ചക്ക് വഴിവെച്ച സര്‍വ്വകലാശാലാ കാമ്പസ് സമൂഹത്തെ കേരളത്തിനാകെ വേണ്ടി അഭിനന്ദിക്കുന്നു. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിലേക്ക് വീണ്ടും വീണ്ടും ഊർജ്ജവും കരുത്തും പിന്തുണയും പകരുന്ന ഈ കുതിപ്പിൽ അഭിമാനം, നിറഞ്ഞ സന്തോഷം.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.