Skip to main content

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസൃഷ്ടി

വെട്ടിക്കുറച്ച തുകയിൽനിന്ന്‌ 3140 കോടി കടമെടുക്കാൻ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദത്തിനൊടുവിൽ. സംസ്ഥാനത്തിന്‌ അർഹമായ മുഴുവൻ വിഹിതവും നൽകിയെന്നും കണക്ക്‌ നൽകാത്തതിനാലാണ്‌ തുക നൽകാത്തതെന്നും പറഞ്ഞ്‌ സ്വന്തം നടപടിയെ ന്യായീകരിച്ച കേന്ദ്ര സർക്കാരാണ്‌ ഒടുവിൽ വഴങ്ങുന്നത്‌. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ വാദം ശരിയെന്നാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ്‌ കേന്ദ്ര സർക്കാർ നടപടിയെന്നതും ശ്രദ്ധേയം. ഇത്തരം വായ്‌പകളെ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കാൻ പാടില്ലെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. അതിനാൽ ഈ തുക അടുത്തവർഷത്തെ കടമെടുപ്പു പരിധിയിൽനിന്ന്‌ കുറയ്‌ക്കുന്നത്‌ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.

കിഫ്‌ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്‌പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കിയാണ്‌ കേരളത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ചത്‌. കിഫ്‌ബിയും പെൻഷൻ കമ്പനിയും ഇതുവരെ എടുത്ത വായ്‌പകളെല്ലാം മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറയ്‌ക്കുക എന്ന അസാധാരണ നടപടിയാണ്‌ കേന്ദ്രത്തിൽനിന്നുണ്ടായത്‌. ഇതിൽ ഈ വർഷം വെട്ടിക്കുറച്ച നടപടിയാണ്‌ ഇപ്പോൾ ഒരു വർഷത്തേക്ക്‌ നീട്ടിവച്ചത്‌.

അതേസമയം, കേന്ദ്ര സർക്കാർ എടുക്കുന്ന ഓഫ്‌ ബജറ്റ്‌ വായ്‌പ കേന്ദ്രത്തിന്റെ കടമായി കണക്കാക്കുന്നില്ല. വർഷം മൂന്നുമുതൽ അഞ്ചു ലക്ഷം കോടിവരെയാണ്‌ കേന്ദ്രം ഇത്തരത്തിൽ വായ്‌പ എടുക്കുന്നത്‌. ഇക്കാര്യം സംസ്ഥാനം പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനമാണ്‌ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കടമെടുപ്പു പരിധി. കേരളം മൂന്നു ശതമാനത്തിൽ ഒതുങ്ങണമെന്ന്‌ വാശിപിടിക്കുന്ന കേന്ദ്ര സർക്കാരാകട്ടെ നാലും അഞ്ചും ശതമാനമാണ്‌ എല്ലാ വർഷവും കടമെടുക്കുന്നത്‌. 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.