Skip to main content

കേന്ദ്രം ലക്ഷ്യമിടുന്നത്‌ കേരളത്തെ സ്‌തംഭിപ്പിക്കാൻ, ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട്‌ കേരളം മുന്നോട്ടുപോകും

കേരളത്തിന്റെ സർവമേഖലയേയും സ്‌തംഭിപ്പിക്കുക എന്നതാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്‌ ഭരണഘടനാപരമായി അവകാശപ്പെട്ട ഫണ്ട്‌ അനുവദിക്കാതെ വരിഞ്ഞുമുറുക്കുകയാണ്‌. സുപ്രീംകോടതി നിർദേശിച്ചിട്ടുപോലും പ്രശ്‌നം പരിഹരിക്കുന്നില്ല. ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട്‌ കേരളം മുന്നോട്ടുപോകും. ആരുടെ മുന്നിലും നമ്മൾ ദയാവായ്‌പിനുവേണ്ടി കെഞ്ചില്ല. ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശം ലഭിക്കുകതന്നെ വേണം. കേന്ദ്രസർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്‌ കാര്യം നിർവഹിക്കാനുള്ളതല്ല ഭരണഘടന. ഫെഡറൽ തത്വങ്ങൾക്കെതിരെ കേന്ദ്രസർക്കാരിന്റെ സമീപനത്തെ ചോദ്യം ചെയ്‌ത്‌ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരുമിച്ചിരുന്ന്‌ ചർച്ച ചെയ്‌ത്‌ പരിഹരിക്കണമെന്ന കോടതിയുടെ നിർദേശം ഇരുകൂട്ടരും അംഗീകരിച്ചു.

എന്നാൽ, തുടർചർച്ചയിൽ കേന്ദ്ര ധനമന്ത്രിയോ മറ്റു കേന്ദ്രമന്ത്രിമാരോ പങ്കെടുത്തില്ല. ഈ മാസം നൽകേണ്ട പണം വേണമെങ്കിൽ കേസ്‌ പിൻവലിക്കണമെന്നാണ്‌ ആവശ്യം. കേരളത്തിന്‌ അവകാശപ്പെട്ട 1.07 ലക്ഷം കോടി രൂപയെക്കുറിച്ച്‌ മിണ്ടുന്നുപോലുമില്ല. സംസ്ഥാനങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന തുക തിരിച്ച്‌ കേരളത്തിനു മാത്രം ജനസംഖ്യാനുപാതികമായി നൽകാൻ തയ്യാറാകുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്‌ ആവശ്യത്തിലേറെ നൽകുകയും ചെയ്യുന്നു. കേരളം, അർഹർക്ക്‌ പട്ടയം കൊടുക്കുന്നതുപോലെതന്നെ ജനങ്ങളുടെ ആവശ്യം കണ്ടുകൊണ്ട്‌ നിരവധി ഇടപെടൽ നടത്തുന്നുണ്ട്‌. ആ ഇടപെടലുകൾക്കുള്ള പണവും കേന്ദ്രം തടഞ്ഞുവയ്‌ക്കുകയാണ്‌. ഇത്തരം കാര്യത്തിൽ കേരളം ഒന്നിച്ചു നിൽക്കുന്ന സാഹചര്യമാണ്‌ മുൻകാലങ്ങളിൽ ഉണ്ടാകാറുള്ളത്‌. നിർഭാഗ്യവശാൽ കേരളത്തിലെ കോൺഗ്രസ്‌ ബിജെപിക്കൊപ്പംനിന്ന്‌ സർക്കാരിനെ എതിർക്കുകയാണ്‌. എന്തായാലും നാടൊന്നാകെ ഇത്തരത്തിലുള്ള നടപടികൾക്കെതിരെ അണിനിരക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.