Skip to main content

കണ്ണിൽ ചോരയില്ലാത്ത കോർപ്പറേറ്റ് തൊഴിൽ ചൂഷണത്തിന്റെ രക്തസാക്ഷിയാണ് അന്ന

കണ്ണിൽ ചോരയില്ലാത്ത കോർപ്പറേറ്റ് തൊഴിൽ ചൂഷണത്തിന്റെ രക്തസാക്ഷിയാണ് അന്ന. സ്കൂളിലും കോളേജിലുമെല്ലാം ഒന്നാം സ്ഥാനക്കാരിയായ ഒരു മിടുക്കി പെൺകുട്ടിയുടെ ജീവിതമാണ് വിടരും മുമ്പേ പൊലിഞ്ഞത്. അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ വീട് സന്ദർശിച്ചു.
ഏണസ്റ്റ് ആൻഡ് യംഗ്(EY) എന്ന ബഹുരാഷ്ട്ര കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടൻറ് ആയിരുന്ന അന്നയുടെ മരണം ഇതിനകം രാജ്യമാകെ ചർച്ചയായി കഴിഞ്ഞു. 15- 16 മണിക്കൂർ വരെ പ്രതിദിനം അന്നയ്ക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും അമിത ജോലിഭാരം മൂലമുള്ള ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായതെന്നും ചൂണ്ടിക്കാണിച്ച് അന്നയുടെ അമ്മ EY ചെയർമാന് അയച്ച കത്ത് കോർപ്പറേറ്റ് മേഖലയിലെ മനുഷ്യത്വരഹിതമായ ചൂഷണത്തിന്റെ വെളിപ്പെടുത്തലാണ്.
അന്നയുടെ മരണം ഒട്ടേറെ വസ്തുതകൾ വ്യക്തമാക്കുന്നുണ്ട്. കായികാധ്വാനം നടത്തുന്നവർ മാത്രമാണ് തൊഴിലാളി വർഗ്ഗത്തിൽ ഉൾപ്പെടുന്നവരെന്നും ബൗദ്ധികമായി അധ്വാനിക്കുന്നവർ അതിന്റെ ഭാഗമല്ലെന്നുമുള്ള ചിലരുടെ ചിന്തയെ തുറന്നു കാണിക്കുന്നതാണ് അന്ന ഉൾപ്പെടെ വൈജ്ഞാനിക - വിവര വിനിമയ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവർ നേരിടുന്ന വിവരണാതീതമായ ചൂഷണം. അക്ഷരാർത്ഥത്തിൽ അവരുടെ അധ്വാനത്തെ ഊറ്റുകയാണ് കോർപ്പറേറ്റ് മുതലാളിത്തം. അങ്ങനെ പിഴിഞ്ഞൂറ്റിയാണ് അവർ കൊള്ളലാഭം ഉണ്ടാക്കുന്നത്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്ന ലോകമാകെയുള്ള തൊഴിലാളി വർഗ്ഗത്തിന്റെ മുദ്രാവാക്യവും അതിനായി നടന്ന സമരങ്ങളും അതിന്റെ ഫലമായി ഉണ്ടായ നിയമങ്ങൾ നൽകുന്ന പരിരക്ഷയുമെല്ലാം തൊഴിലാളികൾ കൈവരിച്ചതിനെ നിഷ്ഫലമാക്കുകയാണിപ്പോൾ. തൊഴിൽ നിയമങ്ങൾ നൽകുന്ന പരിരക്ഷയിൽ മോദി ഗവൺമെൻറ് വെള്ളം ചേർക്കുകയും കോർപ്പറേറ്റ് ചൂഷണത്തിന് തൊഴിലാളികളെ എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ഇന്നത്തെ പരിതസ്ഥിതിയിൽ ഈ മരണം ഉയർത്തുന്ന പ്രശ്നങ്ങൾ വളരെ ഗൗരവമുള്ളതാണ്. ജോലിഭാരം താങ്ങാൻ വീട്ടുകാർ പഠിപ്പിക്കുകയാണ് വേണ്ടതെന്ന കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവന ഹൃദയശൂന്യമാണ്. ഇതേ മന്ത്രിയാണ്, സവാള വില കൂടിയപ്പോൾ ഞാൻ സവാള കഴിക്കില്ല അതിനാൽ അതിന്റെ വില കൂടിയ കാര്യം തനിക്കറിയില്ല എന്ന് പറഞ്ഞത്. കോർപ്പറേറ്റ് കമ്പനിയിലെ ജോലിയിൽ നിന്ന് ധനമന്ത്രി പദത്തിലേറിയ നിർമലാ സീതാരാമൻ കോർപ്പറേറ്റ് ചൂഷണത്തെ ന്യായീകരിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല. കേന്ദ്ര സർക്കാരും അതിലെ ധനമന്ത്രിയും പ്രതിനിധീകരിക്കുന്നത് മനുഷ്യത്വരഹിതമായ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ വർഗ്ഗ താൽപര്യങ്ങളെയാണ്. അന്നയുടെ അച്ഛൻ പറഞ്ഞതുപോലെ, ഇനിയൊരു കുട്ടിക്കും ഈ സ്ഥിതി ഉണ്ടാവരുത്. അതിനായി തൊഴിൽ ചൂഷണത്തിനും അതിനെ സാധൂകരിക്കുന്ന നയങ്ങൾക്കുമെതിരായ പോരാട്ടം ശക്തിപ്പെടുത്തുക മാത്രമേ പോംവഴിയുള്ളൂ.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.