Skip to main content

ഫ്യൂഡലിസത്തിന്റെ കൂടെപ്പിറപ്പായ അടക്കിവാഴലിനെതിരെ തിരുവിതാംകൂറിൽ നടന്ന എണ്ണമറ്റ പോരാട്ടങ്ങളിൽ തിളങ്ങുന്ന ഏടായ ശൂരനാട്‌ സമരത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്ക്‌ 76 വയസ്സ്‌

ഫ്യൂഡലിസത്തിന്റെ കൂടെപ്പിറപ്പായ അടക്കിവാഴലിനെതിരെ തിരുവിതാംകൂറിൽ നടന്ന എണ്ണമറ്റ പോരാട്ടങ്ങളിൽ തിളങ്ങുന്ന ഏടായ ശൂരനാട്‌ സമരത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്ക്‌ ഇന്ന് 76 വയസ്സ്‌. തിരുവിതാംകൂറിനെ രാഷ്ട്രീയമായി ചുവപ്പണിയിച്ച, ജന്മിത്തത്തിനെതിരെ അടിസ്ഥാനവർഗത്തിന്റെ ധീരോജ്വലമായ ചെറുത്തുനിൽപ്പായിരുന്നു ശൂരനാട്‌ സമരം. ഒരുവർഷം നീണ്ടുനിന്ന ശൂരനാട്‌ രക്തസാക്ഷിത്വത്തിന്റെ 75-ാം വാർഷികാചരണത്തിന്റെ സമാപനത്തിനും രക്തസാക്ഷികളുടെ വീറുറ്റ സ്‌മരണ പുതുക്കാനും ഇന്ന് നാടാകെ ഒത്തുചേരും.

നാടുവാഴിത്തത്തിനും ജന്മിത്തത്തിനുമെതിരെ സംഘടിച്ച കമ്യൂണിസ്റ്റുകാരുമായി ജന്മിമാരുടെ ഗുണ്ടകളും പൊലീസും ഏറ്റുമുട്ടിയത്‌ 1949 ഡിസംബർ 31നാണ്‌. പ്രക്ഷോഭത്തിൽ ഒരു സബ്‌ ഇൻസ്‌പെക്ടർ ഉൾപ്പെടെ നാല്‌ പൊലീസുകാർ കൊല്ലപ്പെട്ടു. തുടർന്ന്‌ ശൂരനാടിന്റെ മണ്ണ്‌ സാക്ഷിയായത്‌ വിവരണാതീതമായ നരനായാട്ടിന്‌. പൊലീസ്‌ പിടികൂടി ഇടിച്ചുകൊന്നത്‌ കളയ്ക്കാട്ടുതറ പരമേശ്വരൻനായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്‌കരൻനായർ, കാഞ്ഞിരപ്പള്ളി വടക്കതിൽ പുരുഷോത്തമക്കുറുപ്പ് എന്നീ അഞ്ച്‌ സഖാക്കളെ.

സമരസേനാനികളായിരുന്ന ചേലക്കോട്ടേത്ത്‌ കുഞ്ഞിരാമൻ, അയണവിള കുഞ്ഞുപിള്ള, ചിറപ്പാട്ട്‌ ചാത്തൻകുട്ടി എന്നിവർ അടുത്തകാലത്താണ്‌ വിടപറഞ്ഞത്‌. ഒളിവിൽ പോയി തിരികെവരാത്തവരും നിരവധി. അവരെ പൊലീസ്‌ മർദിച്ചു കൊന്നിട്ടുണ്ടാകാം എന്ന്‌ നാട്‌ വിശ്വസിക്കുന്നു.

മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനായി ശൂരനാടിന്റെ മണ്ണിൽ ഒരുകൂട്ടം യുവാക്കൾ പോരാടുമ്പോൾ കണ്ണൂർ പിണറായിയിലെ പാറപ്പുറത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരള ഘടകം രൂപീകരിച്ചിട്ട്‌ അധിക വർഷമായിരുന്നില്ല. 1917ലെ റഷ്യൻ വിപ്ലവത്തിന്റെയും തെലങ്കാന, പുന്നപ്ര വയലാർ, കാവുമ്പായി, കരിവള്ളൂർ, എണ്ണയ്‌ക്കാട്‌ സമരങ്ങളുടെയും ആവേശമുൾക്കൊണ്ടാണ്‌ ശൂരനാട്ടെ ജനങ്ങൾ സംഘടിച്ചത്‌. ശൂരനാട്ടെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും അടിമ തുല്യമായ ജീവിതമാണ്‌ നയിച്ചിരുന്നത്‌. സ്വാതന്ത്ര്യാനന്തരവും ശൂരനാടിന്റെ മണ്ണിൽ സാമൂഹ്യനീതി നിശ്‌ചയിച്ചിരുന്നതും കൃഷിപ്പാടങ്ങൾ കൈയടക്കിയിരുന്നതും ജന്മിമാരായിരുന്നു. കുളങ്ങളും തോടുകളും ഉൾപ്പെടെ പൊതുഇടങ്ങളിൽ സാധാരണക്കാർക്കു പ്രവേശനമുണ്ടായിരുന്നില്ല. തിരുവിതാംകൂർ ഭരണസംവിധാനം ജന്മിമാർക്കൊപ്പം.

പറവൂർ ടി കെ നാരായണപിള്ളയായിരുന്നു മുഖ്യമന്ത്രി. കാളയ്‌ക്കുപകരം മനുഷ്യനെ നുകത്തിൽകെട്ടി പൂട്ടിയും നാടിന്റെ പൊതുസമ്പത്ത് കവർന്നെടുത്തും തൊഴിലാളികൾക്ക്‌ കുഴികുത്തി കുമ്പിളിൽ കഞ്ഞിവിളമ്പിയും അഹങ്കരിച്ച നാടുവാഴിത്തത്തിന്റെ വേരറക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന്‌ ഒരുപറ്റം യുവാക്കൾ ചിന്തിച്ചു. അവർക്കു മാറ്റത്തിനായുള്ള ആശയം പകർന്നുനൽകാൻ തോപ്പിൽ ഭാസി, ആർ ശങ്കരനാരായണൻ തമ്പി, പുതുപ്പള്ളി രാഘവൻ, എൻ ശ്രീധരൻ, പുതുശ്ശേരി രാമചന്ദ്രൻ, ചേലക്കോട്ടേത്ത്‌ കുഞ്ഞിരാമൻ തുടങ്ങിയ കമ്യൂണിസ്റ്റ്‌ നേതാക്കൾ ശൂരനാട്ടെത്തി. ജന്മിമാരുടെ വിലക്ക്‌ ലംഘിച്ച്‌ ഉള്ളന്നൂർ കുളത്തിൽനിന്നു മീൻപിടിക്കാൻ കമ്യൂണിസ്റ്റുകാർ തീരുമാനിച്ചു. ഇത്‌ ജന്മിമാരെ പ്രകോപിപ്പിച്ചു. 1949 ഡിസംബർ 31നു നാട്ടുകാരും പൊലീസുമായി ഏറ്റുമുട്ടി. ഇതേത്തുടർന്ന്‌ കമ്യൂണിസ്റ്റ്‌ പാർടിയെ നിരോധിച്ച മുഖ്യമന്ത്രി പറവൂർ ടി കെ നാരായണപിള്ള നേരിട്ടെത്തി ‘ശൂരനാട്‌ എന്നൊരു നാടിനിവേണ്ട’ എന്ന്‌ പ്രഖ്യാപിച്ചു. 1950 ജനുവരി 18ന്‌ സമരപോരാളി തണ്ടാശ്ശേരി രാഘവൻ അടൂർ പൊലീസ്‌ ക്യാമ്പിൽ മർദനമേറ്റ്‌ ആദ്യ രക്തസാക്ഷിയായി. ഈ ദിനമാണ്‌ ശൂരനാട്‌ രക്തസാക്ഷി ദിനമായി ആചരിക്കുന്നത്‌.

ശൂരനാട്‌ കേസിൽ തോപ്പിൽ ഭാസി, ആർ ശങ്കരനാരായണൻ തമ്പി, പേരൂർ മാധവൻപിള്ള, ചേലക്കോട്ടേത്ത്‌ കുഞ്ഞിരാമൻ, അയണിവിള കുഞ്ഞുപിള്ള, ചിറപ്പാട്ട്‌ ചാത്തൻകുട്ടി ഉൾപ്പെടെ 26 പേരായിരുന്നു പ്രതികൾ. ശൂരനാട്‌ കേസിൽ പ്രതികളാക്കപ്പെട്ടവരെയെല്ലാം 1957ലെ ഇഎംഎസ്‌ സർക്കാർ ജയിൽമോചിതരാക്കി.

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.