സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാൽപ്പതാം ചരമ വാർഷിക ദിനമാണ് ഇന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് സുന്ദരയ്യ. സാമൂഹ്യമാറ്റത്തിനുവേണ്ടി കര്‍ഷകരെയും പട്ടിണിപ്പാവങ്ങളെയും സംഘടിപ്പിച്ച് അവരോടൊപ്പം നിന്ന് ഭരണവര്‍ഗങ്ങള്‍ക്കെതിരെ ആയുധമെടുത്ത് പോരാടിയ സുന്ദരയ്യയുടെ സമരമാതൃക എക്കാലത്തും സ്മരിക്കപ്പെടും. നൈസാമിന്റെ പട്ടാളത്തെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും വെല്ലുവിളിച്ച് കമ്യൂണിസ്റ്റ് പടയാളികളെ പോരിനായി ഒരുക്കി, നേര്‍ക്കുനേര്‍ പടവെട്ടിയ സഖാവിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ തലമുറകളെ എന്നും ആവേശം കൊള്ളിക്കും.
