ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ഉണ്ടെങ്കിൽ അതും പരിശോധിക്കും. വസ്തുതകൾ പരിശോധിച്ചശേഷം കർശനനടപടികൾ ആവശ്യമെങ്കിൽ പാർടി സ്വീകരിക്കും. എൽഡിഎഫ് സർക്കാർ ഏൽപ്പിച്ച ചുമതലകൾ ഫലപ്രദമായി നിർവഹിക്കുന്നതിൽ പോരായ്മ വന്നിട്ടുണ്ടെങ്കിൽ അക്കാര്യത്തിലും ആവശ്യമായ നടപടി സ്വീകരിക്കും.
അന്വേഷണവുമായി സഹകരിക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്നായിരുന്നു വിഷയം ഉയർന്നുവന്നപ്പോൾ മുതൽ യുഡിഎഫിന്റെ നിലപാട്. അന്വേഷണം സിബിഐക്ക് വിടണം എന്ന് ആവശ്യപ്പെടുകയും സുപ്രധാനമായ ബില്ലുകൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത നിയമസഭാ സമ്മേളനം സ്തംഭിപ്പിക്കുകയുമാണ് യുഡിഎഫ് ചെയ്തത്. പൊലീസ് അന്വേഷണത്തെ എതിർത്തവർ ഇപ്പോൾ അന്വേഷണത്തിന്റെപേരിൽ പ്രസ്താവനകളുമായി വരികയാണ്.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ്കുമാർ, കെ എസ് ബൈജു എന്നിവരെ അറസ്റ്റ് ചെയ്തപ്പോഴും അവരുടെ രാഷ്ട്രീയം നോക്കിയല്ല സിപിഐ എം നിലപാട് സ്വീകരിച്ചത്. ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ പ്രത്യേക അന്വേഷണത്തെ എല്ലാ അർത്ഥത്തിലും പാർടി സ്വാഗതം ചെയ്യുകയും പൂർണമായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽകൊണ്ടുവരണം. തെറ്റുചെയ്യുന്ന ആരെയും സിപിഐ എം സംരക്ഷിക്കില്ല.
