ഇന്നു സഖാവ് ഇ.കെ. നായനാരുടെ സ്മരണ ദിനമാണ്. മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ഇടം നേടിയ ജനനായകനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പോരാളിയുമായിരുന്നു സഖാവ് നായനാർ. ജനാധിപത്യവും മതേതരത്വവും സാമൂഹ്യനീതിയും ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം കേരളത്തിന്റെ ചരിത്രത്തിൻറെ ഒരു പ്രധാന ഭാഗമാണ്.
സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന നായനാർ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രാഷ്ട്രീയജീവിതം ആരംഭിച്ചു. തുടർന്ന് തൊഴിലാളികളുടെയും കർഷകരുടെയും അവകാശസമരങ്ങളിൽ സജീവ സാന്നിധ്യമായി മാറി. കയ്യൂരും മൊറാഴയും അടക്കമുള്ള സമരനിലങ്ങളിലെ പോരാട്ട അനുഭവങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന് ശക്തമായ അടിത്തറയായി.
പ്രതിസന്ധിഘട്ടങ്ങളിൽ പതറാതെ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുകയും സഖാക്കൾക്ക് ആത്മവിശ്വാസം പകരുകയും ചെയ്ത നേതാവായിരുന്നു സഖാവ് നായനാർ. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിച്ച അദ്ദേഹം വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു.
മുഖ്യമന്ത്രി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കേരളത്തിന്റെ വികസനത്തിനും സാമൂഹിക പുരോഗതിക്കും വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നൽകിയത്. സാധാരണ ജനങ്ങളുടെ ജീവിതവുമായി ചേർന്നുനിന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയശൈലി ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു.
അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതവും മൂല്യങ്ങളും നമുക്കെല്ലാവർക്കും പ്രചോദനമാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ആ ഓർമ്മകൾ കൂടുതൽ കരുത്തുപകരും.
