Skip to main content

കോവിഡ് മരണനിരക്ക് നിർണയ രീതി പുനഃപരിശോധിക്കണം

ഇന്ത്യയുടെ കോവിഡ് നയത്തിനെതിരെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌ത വാര്‍ത്തകള്‍ അത്യന്തം ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ എണ്ണം രാജ്യത്തിന്റെ കണക്കിനേക്കാള്‍ പല മടങ്ങ് കൂടുതലാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇന്ത്യയിലെ മരണനിരക്ക് 40 ലക്ഷത്തോളം വരുമെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായിട്ടാണ് ന്യൂയോര്‍ക്ക് ടൈംസിലെ വാര്‍ത്ത. മാത്രമല്ല ഡബ്ല്യു എച്ച് ഒ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 5.2 ലക്ഷം കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇന്ത്യയുടെ കോവിഡ് മരണ കണക്ക് ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ പ്രസിദ്ധീകരിച്ച സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് സ്റ്റഡിയുടെ വിശദമായ റിപ്പോര്‍ട്ട് ഉദാഹരണം. അന്ന് രാജ്യത്ത് നാലു ലക്ഷം കോവിഡ് മരണങ്ങള്‍ ഉണ്ടായി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്. എന്നാല്‍, അക്കാലത്ത് 34,50,000 പേര്‍ ഇന്ത്യയില്‍ കോവിഡ് മൂലം സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൂടുതലായി മരിച്ചിട്ടുണ്ടാകും എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പിന്‍തുടര്‍ന്നാല്‍ ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ എണ്ണം 40 ലക്ഷം കവിയുമെന്നും ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്‍ഡ്യന്‍ ഇക്കോണമിയുടെ (സിഎംഐഇ) സര്‍വേ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ വെളിവാകുന്നത് അക്കാലത്തെ കോവിഡ് മരണ സംഖ്യ 49 ലക്ഷം കവിയുമെന്നാണ്. 2021 സെപ്‌തംബര്‍ വരെയുള്ള കാലത്ത് ഇന്ത്യയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കിന്റെ ആറുമുതല്‍ ഏഴുവരെ മടങ്ങ് കൂടുതലാണെന്ന് 2022 ജനുവരിയില്‍ സയന്‍സ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 1880-ല്‍ എഡിസണ്‍ നല്‍കിയ പണം ഉപയോഗിച്ച് നിലവില്‍വന്നതു മുതല്‍ ശാസ്ത്രഗവേഷണരംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രസിദ്ധീകരണമാണിത്. അതേപോലെ, മെഡിക്കല്‍ മാഗസിനായ ലാന്‍സെറ്റ് 2022 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ 40 ലക്ഷത്തിനും മേലെയാണ് എന്നാണ്.

ഇത്തരത്തില്‍ രാജ്യത്തിന്റെ കോവിഡ് മരണം സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൂടുതലാണ് എന്നു കാണിക്കുന്ന പല റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നിട്ടും, സര്‍ക്കാര്‍ കണക്ക് അടിസ്ഥാനമാക്കി നമ്മള്‍ മുന്നോട്ടു പോവുകയാണ്. ഐക്യരാഷ്ട്ര‌സഭയ്ക്കു കീഴിലുള്ള അന്താരാഷ്ട്ര സംഘടന എന്ന നിലയ്ക്ക് ഡബ്ല്യൂഎച്ച്ഓ പിന്തുടരുന്ന രീതിശാസ്ത്രത്തെയും അവരുടെ റിപ്പോര്‍ട്ടുകളെയും അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്. നമ്മുടെ കണക്കുകള്‍ പരമപവിത്രമാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താതെ നമുക്ക് കോവിഡ് മഹാമാരിയുടെ അടുത്ത തരംഗത്തിനെതിരെ ഫലപ്രദവും സമൂര്‍ത്തവുമായ കാല്‍വയ്‌പുകള്‍ നടത്താനാവില്ല. ഈ സാഹചര്യത്തില്‍ രാജ്യം കോവിഡ് മരണക്കണക്കുകള്‍ പുനരവലോകനം ചെയ്യണം.

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.