സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രചാരണം വിജയിപ്പിക്കണം. നാടിനെ ലഹരിയുടെ വിപത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് അതിവിപുലമായ പരിപടികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൂടുതൽ ശക്തമായ പ്രചാരണത്തിലേക്ക് കടക്കുകയാണ്. പാർട്ടി പ്രവർത്തകരും അനുഭാവികളും മാത്രമല്ല നാടിനെ സ്നേഹിക്കുന്ന ഏവരും ഈ പ്രചാരണത്തിൽ പങ്കാളികളാകണം. എല്ലാവരും ലഹരി വിരുദ്ധ ജാഗ്രത പുലര്‍ത്തണം.
വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടും കുട്ടികളെയും കൗമാരക്കാരേയും കുരുക്കിയുമാണ് പലയിടത്തും ലഹരി വ്യാപിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസും എക്സൈസും വ്യാപക പരിശോധന നടത്തി നിരവധി ലഹരി വസ്തുക്കൾ ഇതിനകം പിടിച്ചിട്ടുമുണ്ട്. ലഹരി വിൽപനക്കാരായ ഒട്ടേറെ പേർ പിടിയിലായി. ‘ ഓപറേഷൻ ഡീ ഹണ്ട് ’ ഇപ്പോഴും വിജയകരമായി മുന്നേറുകയാണ്. ലഹരിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുകയും ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾ നടത്തിയാൽ ശിക്ഷ ഉറപ്പാക്കുകയുമാണ് സർക്കാർ.
എന്നാൽ, ലഹരിക്കെതിരെ ഗൗരവത്തോടെയുള്ള ബോധവൽകരണം ആവശ്യമാണ്. എങ്കിലേ അതിന്റെ വ്യാപനം തടയാനാകു.
വിവിധ വിഭാഗങ്ങളുടെ യോഗങ്ങളടക്കം വിളിച്ച് വിപുലമായ ഒരുക്കമാണ് സർക്കാർ നടത്തിയിട്ടുള്ളത്. മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒത്തുചേരുന്ന വേളയില്‍ ലഹരി സന്ദേശങ്ങള്‍ വായിക്കാനും മറ്റും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നു. സണ്‍ഡേ ക്ലാസുകള്‍, മദ്രസ ക്ലാസുകള്‍ ഇവയിലെല്ലാം ലഹരി വിരുദ്ധ ആശയങ്ങള്‍ അവതരിപ്പിക്കുന്നു.
ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ലെന്ന സർക്കാർ തീരുമാനം നടപ്പാക്കാൻ സമൂഹത്തിൽ വിവിധ തുറകളിലുള്ളവരുടെ പിന്തുണയു സഹായവും ആവശ്യമാണ്. ലഹരിക്ക് അടിമയായവർക്ക് അതിൽനിന്ന് മോചിതരാകാൻ മാനസിക പിന്തുണയും സമൂഹം നൽകേണ്ടതുണ്ട്. ലഹരിക്കെതിരെ പൊതുബോധത്തോടെയുള്ള ഇടപെടലിന് എല്ലാവരും രംഗത്തിറങ്ങണം.