കേന്ദ്രമന്ത്രിസഭ അംഗീകരിച്ച തൊഴിൽബന്ധിത ആനുകൂല്യപദ്ധതി പൊതുഫണ്ട് വൻകിട കോർപറേറ്റുകൾക്ക് സംഭാവന ചെയ്യാൻ ലക്ഷ്യമിട്ടാണ്. തൊഴിലാളികളുടെ ചെലവിൽ കോർപറേറ്റുകളെ പരിപോഷിപ്പിക്കാൻ ബിജെപി സർക്കാർ നടത്തുന്ന മറ്റൊരു ശ്രമമാണിത്. ശിങ്കിടി മുതലാളിത്തത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
തൊഴിൽ സൃഷ്ടിക്കൽ, സാമൂഹ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വാഗ്‌ദാനങ്ങളുടെ മറവിൽ ഖജനാവിലെ പണം കോർപറേറ്റുകൾക്ക് കൈമാറുന്ന വിനാശകരമായ പദ്ധതിയാണിത്. സ്ഥിരതയില്ലാത്ത തൊഴിലുകൾ സൃഷ്ടിക്കുന്നതും രാജ്യത്തെയും വിദേശത്തെയും കമ്പനികളുടെ ഉൽപാദനചെലവുകളും നിയമപരമായ ബാധ്യതകളും വെട്ടിച്ചുരുക്കുന്നതുമാണ് ഈ പദ്ധതി.
ഗ്രാമീണ മേഖലയിലെ ദരിദ്രർക്ക് ഗുണകരമായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിക്കുറയ്‌ക്കുകയും നഗരങ്ങളിൽ സമാനമായ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്യുന്ന സർക്കാർ തന്നെയാണ് കോർപറേറ്റുകൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നത്. ന്യായമായ മിനിമം വേതനത്തോടെയും തൊഴിൽസുരക്ഷയും സാമൂഹ്യസുരക്ഷയും ഉറപ്പാക്കിയും യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണം. ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ കൂടുതൽ പണം വിനിയോഗിക്കണം. തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാൻ തൊഴിൽബന്ധിത ആനുകൂല്യപദ്ധതി ഉടൻ പിൻവലിക്കണം.
