Skip to main content

കമ്യൂണിസ്റ്റ് പാർടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

കമ്യൂണിസ്റ്റ് പാർടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വി എസ് എന്ന് സ്നേഹപൂർവം വിളിക്കപ്പെടുന്ന വി എസ് അച്യുതാനന്ദൻ, വിവിധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കഴിവുറ്റ സംഘാടകനായിരുന്നു. താൻ ജോലി ചെയ്യാൻ തുടങ്ങിയ ആസ്പിൻവാൾ കമ്പനിയിലെ കയർ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ആദ്യമായി ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലേക്ക് എത്തുന്നത്.

1940ൽ, പതിനേഴു വയസുള്ളപ്പോൾ, വി എസ് കമ്യൂണിസ്റ്റ് പാർടിയിൽ ചേർന്നു. ജന്മിമാരിൽ നിന്ന് ക്രൂരമായ ചൂഷണത്തിന് വിധേയരായ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ പി കൃഷ്ണപിള്ള വി എസിനെ നിയോഗിച്ചു. തിരുവിതാംകൂർ ദിവാനെതിരെ പുന്നപ്ര - വയലാർ പ്രക്ഷോഭത്തിനിടെ, വി എസിന് ഒളിവിൽ പോകേണ്ടി വന്നു. അറസ്റ്റിലായതിനുശേഷം കഠിനമായ കസ്റ്റഡി പീഡനങ്ങൾ നേരിട്ടു.

1956-ൽ ഐക്യ കമ്മ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്കും 1958-ൽ ദേശീയ കൗൺസിലിലേക്കും വി എസ് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം രൂപീകരിക്കുന്നതിനായി ദേശീയ കൗൺസിലിൽ നിന്ന് പുറത്തുപോയ 32 അംഗങ്ങളിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ ആളായിരുന്നു അദ്ദേഹം. 1980 മുതൽ 1991 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി. 1964 ൽ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1985 ൽ പൊളിറ്റ് ബ്യൂറോ അംഗമായി.

ഏഴ് തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി എസ് രണ്ട് തവണ പ്രതിപക്ഷ നേതാവായി. 2006 മുതൽ 2011 വരെ മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അധ്വാനിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി നിയമനിർമ്മാണ, ഭരണ നടപടികൾ സ്വീകരിച്ചു.

എട്ടര പതിറ്റാണ്ട് നീണ്ട പാർടി ജീവിതത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വി എസ് സാക്ഷ്യം വഹിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിൽ പ്രേക്ഷകരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിൽ വി എസ് അഗാധമായ വൈദഗ്ദ്ധ്യം നേടിയിരുന്നു. ജീവിതശൈലിക്കും സാമൂഹിക നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും പേരുകേട്ട വി എസ് അച്യുതാനന്ദൻ കേരള രാഷ്ട്രീയത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ പാർടിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ് സംഭവിച്ചത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.