ഛത്തീസ്‌ഗഢില്‍ മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്‌ത്രീകളെ അറസ്റ്റ് ചെയ്‌ത് ജയിലില്‍ അടച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്രിസ്‌ത്യന്‍ പ്രശ്‌നം എന്ന നിലയില്‍ മാത്രമല്ല ഈ വിഷയത്തെ കാണേണ്ടത്. ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും, ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ് സംഭവം. മതം അനുഷ്‌ഠിക്കാന്‍ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്‌ത്രീകളെ ജയിലില്‍ അടച്ചത്. കേന്ദ്ര സര്‍ക്കാരും, ഛത്തീസ്‌ഗഢ് സര്‍ക്കാരും പിന്തുടരുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം ഗൗരവതരമാകുന്നത്.
ഛത്തീസ്‌ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് കന്യാസ്‌ത്രീകളായ സി പ്രീതി മേരി, സി വന്ദന ഫ്രാന്‍സിസ് എന്നിവരെ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ വളഞ്ഞ് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. നിയമം കൈയ്യിലെടുത്ത ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകരെ തടയുന്നതിന് പകരം ഛത്തീസ്‌ഗഢ് പൊലീസും, റെയില്‍വേ അധികൃതരും അവര്‍ക്കൊപ്പം നിന്നു എന്നതും ഞെട്ടലുളവാക്കുന്നതാണ്.
ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് 2014-ന് ശേഷം കുത്തനെ വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മണിപ്പൂരില്‍ നിയമവാഴ്‌ച തകര്‍ത്ത് നടത്തിയ അക്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മൂകസാക്ഷിയായിരുന്നു. ഗ്രഹാം സ്റ്റെയിന്‍സും സ്റ്റാന്‍സ്വാമിയും മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്‌തവര്‍ക്കെതിരായി നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ നിര്‍ബാധം തുടരുകയാണെന്നതാണ് ഈ സംഭവത്തിലൂടെ വ്യക്തമാക്കുന്നത്. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്ന വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.