ഇസ്രയേലും ഹമാസുമായി ഉണ്ടാക്കിയ ‘സമാധാന കരാറിന്റെ’ ആദ്യഘട്ടം നിലവിൽ വന്നതിനെ സ്വാഗതം ചെയ്യുന്നു. തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെ വെടിനിർത്തൽ നിലവിൽ വന്നിട്ടുണ്ട്.
നേരത്തെ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചതിന്റെ ചരിത്രം നമുക്ക് മുന്നിലുണ്ട്. ഇത്തരം ലംഘനങ്ങൾ ഇസ്രയേൽ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണം. സമാധാനകരാറിന് വഴിയൊരുക്കിയെന്ന് അവകാശപ്പെടുന്ന അമേരിക്ക ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.
ഇസ്രയേൽ കടന്നാക്രമണം പുനഃരാരംഭിക്കാതിരിക്കാൻ അന്താരാഷ്‌ട്രസമൂഹവും സമ്മർദം ചെലുത്തണം. പലസ്‌തീൻ വിഷയത്തിൽ ഐക്യരാഷ്‌ട്രസഭ പുറപ്പെടുവിച്ചിട്ടുള്ള പ്രമേയങ്ങൾ അംഗീകരിക്കാനും പലസ്‌തീൻ പ്രദേശങ്ങളിലെ അധിനിവേശം അവസാനിപ്പിക്കാനും ഇസ്രയേൽ തയ്യാറാകണം.
1967ന് മുന്പുള്ള അതിർത്തികളോടെയും കിഴക്കൻ ജറുസലേം തലസ്ഥാനമായും സ്വതന്ത്ര പലസ്‌തീൻ രാജ്യം നിലവിൽ വരുന്നതോടെ മേഖലയിൽ സമാധാനവും നീതിയും ഉറപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
