പെട്രോൾ, ഡീസൽ, സിഎൻജി വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നു. ജനദ്രോഹപരമായ ഈ വിലവർദ്ധനവ് അടിയന്തരമായി പിൻവലിക്കണം. വിലക്കയറ്റം, തൊഴിലില്ലായ്മ, നിശ്ചലമായ വേതനം, കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയാൽ ഇതിനകം തന്നെ വലയുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ് മോദി സർക്കാരിന്റെ ഈ പുതിയ തീരുമാനം. പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപയും സിഎൻജിക്ക് കിലോയ്ക്ക് 2 രൂപയുമാണ് കേന്ദ്രം വർദ്ധിപ്പിച്ചത്.
ഇതിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പാർടി ഘടകങ്ങളോട് ആഹ്വാനം ചെയ്യുന്നു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതിനാൽ തങ്ങൾക്ക് നഷ്ടം സംഭവിക്കുന്നു എന്ന എണ്ണക്കമ്പനികളുടെ ന്യായീകരണം പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതുമാണ്.
കഴിഞ്ഞ വർഷങ്ങളിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞപ്പോൾ ഈ എണ്ണക്കമ്പനികൾ കോടികളുടെ വൻ ലാഭമാണ് കൊയ്തത്. ഇത് കമ്പനികളുടെ യഥാർത്ഥ നഷ്ടമല്ല, മറിച്ച് ഇന്ധനവില ഇനിയും വർദ്ധിപ്പിച്ചിരുന്നെങ്കിൽ അവർക്ക് ലഭിക്കുമായിരുന്ന കൊള്ളലാഭവും ഇപ്പോഴത്തെ വരുമാനവും തമ്മിലുള്ള സാങ്കൽപ്പിക വ്യത്യാസം മാത്രമാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ മോദി സർക്കാർ വൻതോതിൽ നികുതിപ്പണം ഖജനാവിലേക്ക് ഈടാക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അതിന്റെ ഭാരം മുഴുവൻ സാധാരണക്കാരുടെ ചുമലിലേക്ക് അടിയന്തരമായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇപ്പോഴത്തെ വിലവർദ്ധനവ് ഗതാഗതച്ചെലവ് വർദ്ധിപ്പിക്കുന്നതിന് പുറമെ വിപണിയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കാർഷിക മേഖലയിലെ ചെലവുകൾ, അടിസ്ഥാന സേവനങ്ങൾ എന്നിവയെല്ലാം കുതിച്ചുയരാൻ ഇത് കാരണമാകും. സിഎൻജി വില വർദ്ധനവ് ഓട്ടോ-ടാക്സി തൊഴിലാളികളെയും സാധാരണക്കാരായ യാത്രാക്കാരെയും നേരിട്ട് ബാധിക്കും.
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇത്രയും നാൾ ഈ വിലവർദ്ധനവ് പ്രഖ്യാപിക്കാതെ മാറ്റിവെച്ചത്, വോട്ടെടുപ്പ് കഴിഞ്ഞയുടൻ ജനങ്ങളെ ദ്രോഹിക്കുന്ന നയത്തിലേക്ക് തിരിച്ചെത്തി. ജനവിരുദ്ധമായ ഈ വിലവർദ്ധനവ് കേന്ദ്ര സർക്കാർ ഉടനടി റദ്ദാക്കണം. ജനകീയ പ്രതിഷേധങ്ങളിലൂടെ ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കും.







