രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ് നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും. വിശ്വാസികൾ വർഗീയവാദികളല്ല, ഒരു വർഗീയവാദിക്കും വിശ്വാസിയുമാവാനാവില്ല. ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയവ വിശ്വാസത്തെ ഉപകരണമായി ഉപയോഗിക്കുന്നു. എല്ലാ വിശ്വാസികളെയും ചേർത്ത് വർഗീയതക്കെതിരെ പടപൊരുതി കേരളത്തിന്റെ മതനിരപേക്ഷത നിലനിർത്തും.
ക്ഷേമപെൻഷനെ കൈക്കൂലിയെന്ന് അധിക്ഷേപിച്ച കോൺഗ്രസിന്റെ നിലപാടല്ല ഇടതുപക്ഷത്തിന്. പെൻഷൻകാരെ പ്രധാനപ്പെട്ടവരായി കാണുന്ന നയമാണ് എൽഡിഎഫിന്റേത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയെ മറികടന്നാണ് പെൻഷൻ നൽകുന്നത്. ഇതിനായി ആഭ്യന്തര വരുമാനം വർധിപ്പിച്ചു. അംബാനിയെയും അദാനിയെയും കൂടുതൽ മുതലാളിമാരാക്കാൻ വലതുപക്ഷം ശ്രമിക്കുമ്പോൾ നമ്മൾ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. എല്ലാ അർഥത്തിലും കേരളം ലോകത്തിന് മാതൃകയായി മുന്നേറുകയാണ്. ഈ വികസനങ്ങൾ പൂർത്തിയാക്കാൻ മൂന്നാംതവണയും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരണം.
