ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോഗം ചെയ്തുകൊണ്ടാണ് വർഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.
60 ലക്ഷത്തോളം പേരുടെ വോട്ടവകാശമാണ് തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) എന്ന നിലയിൽ നീക്കം ചെയ്തത്. ഒരു കോടിയോളം വരുന്ന ബിഹാറുകാർക്ക് വോട്ട് ചെയ്യാനായില്ല. ഇവിഎം മെഷീൻപോലും ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല എന്ന വിഷയവും ഉയർന്നുവന്നു. രാഷ്ട്രീയമായ അജണ്ട തെരഞ്ഞെടുപ്പ് കമീഷനിലൂടെ നടത്താനായി എന്നതിന്റെ പരസ്യപ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിസംബോധന. പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷമാണ് 10,000 രൂപ വീതം ഒന്നരകോടിയോളം പേർക്ക് എൻഡിഎ സർക്കാർ എത്തിച്ചത്.







