ബംഗ്ലാദേശ് പൗരന്മാരെന്ന് സംശയിക്കുന്നവരെ മനുഷ്യത്വവിരുദ്ധമായ രീതിയിൽ പുറത്താക്കുന്നതിനെ അപലപിക്കുന്നു. രാജ്യത്ത് നിയമവിരുദ്ധമായി കടന്നവരെ വ്യവസ്ഥാപിത നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യണം. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പഹൽഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയൊന്നും കൂടാതെ ബംഗ്ലാദേശിലേയ്‌ക്ക് തള്ളിവിടുകയാണ്. ഫോറിനേഴ്‌സ് ട്രിബ്യൂണലിന്റെ വിധിക്കെതിരെ അസം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ നൽകിയവരെ അടക്കം ബംഗ്ലാദേശിലേയ്‌ക്ക് ബലമായി അയക്കുന്നു. ഇത് അംഗീകരിക്കാനാവില്ല.
തീവ്ര വർഗീയ നയങ്ങൾ നടപ്പാക്കുന്ന അസം സർക്കാർ ‘തദ്ദേശീയരെ’ സായുധരാക്കാനും തീരുമാനിച്ചു. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന അപകടകരമായ തീരുമാനമാണിത്. ക്രമസമാധാനം സംരക്ഷിക്കേണ്ടതും നുഴഞ്ഞുകയറ്റം തടയേണ്ടതും സർക്കാരിന്റെ ചുമതലയാണ്. തള്ളിപ്പുറത്താക്കുന്നതും വർഗീയമായി ആയുധമണിയിക്കുന്നതും പരിഹാരമാർഗങ്ങളല്ല. അനധികൃതകുടിയേറ്റക്കാരെ കണ്ടെത്താൻ മതം മാനദണ്ഡമാക്കരുത്. നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്ത് കടന്നവരെ ന്യായപൂർവമായ വിചാരണയ്‌ക്ക് വിധേയരാക്കണം. ദുരുദ്ദേശ്യങ്ങളില്ലാതെ രാജ്യത്ത് എത്തിയ ദരിദ്രരും രേഖകൾ ഇല്ലാത്തവരുമായ കുടിയേറ്റക്കാരെ അന്തസ്സായി വിചാരണ ചെയ്യണം.
