സിപിഐ എം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന് ആചരിക്കാൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്യുന്നു. പതാക ഉയർത്തിയും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും ദിനാചരണം സംഘടിപ്പിക്കണം.
മന്ത്രി, എംഎൽഎ, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം തളിങ്ങിയ കോടിയേരിയുടെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃനിരയിൽ എത്തിയ അദ്ദേഹം അതുല്യനായ സംഘാടകനും വാഗ്മിയുമായിരുന്നു. പാർടി പ്രവർത്തകരുമായും ബഹുജനങ്ങളുമായും ഹൃദയബന്ധം സ്ഥാപിച്ചുള്ള പ്രവർത്തനമായിരുന്നു. എൽഡിഎഫിനെ കെട്ടുറപ്പോടെ നയിക്കുന്നതിലും അനുപമമായ മാതൃക കാട്ടി.
ജനങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച്, എൽഡിഎഫ് സർക്കാർ പത്താംവർഷത്തിലാണ്. വികസനപാതയിൽ അതിവേഗം കുതിക്കുന്ന സർക്കാരിന് ജനങ്ങളുടെ നിർലോഭമായ പിന്തുണയുണ്ട്. അതിൽ വിറളിപൂണ്ട് യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാരാകട്ടെ ഫെഡറൽ തത്വങ്ങളെല്ലാം ലംഘിച്ചാണ് കേരളത്തോട് പെരുമാറുന്നത്. പരമാവധി ബുദ്ധിമുട്ടിച്ചും സാമ്പത്തികമായി ഞെരുക്കിയും വികസനം തടയാനാണ് നീക്കം. സാധാരണക്കാരെ മറന്ന കേന്ദ്രഭരണത്തിനെതിരെ ശക്തമായ ജനകീയ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരണം. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് കോടിയേരിയുടെ ഓർമകൾ കരുത്താകും.
