പോരാട്ട ചരിത്രത്തിന്റെ രക്താക്ഷരമാണ് കൂത്തുപറമ്പ്. സ്വതന്ത്ര ഇന്ത്യയിൽ യുവത നടത്തിയ സമാനതകളില്ലാത്ത സമരത്തിന്റെ വീറുറ്റ ഓർമകളാണത്. പോർമുഖങ്ങളെ ഇന്നും ത്രസിപ്പിക്കുന്ന കൂത്തുപറമ്പിന്റെ സ്‌മരണകൾക്ക് ഒരിക്കലും മരണമില്ല. സഖാക്കൾ രാജീവൻ, മധു, റോഷൻ, ബാബു, ഷിബുലാൽ എന്നിവരുടെ രക്തസാക്ഷിത്വം. വെടിവയ്‌പിൽ നട്ടെല്ലിന് പരിക്കേറ്റ് മൂന്ന് പതിറ്റാണ്ട് ലോകത്തെ പോരാളികൾക്ക് ആവേശമായി ജീവിച്ച സഖാവ് പുഷ്പനും അമരസ്‌മരണയായി. ആറുസഖാക്കളുടെയും ഉജ്വലസ്‌മരണ കരുത്തേകുന്ന പോരാട്ട പാതയിലൂടെ പ്രയാണം തുടരുകയാണ്.
സമാധാനപരമായി കറുത്ത തൂവാല ഉയർത്തി പ്രതിഷേധിക്കാൻ തടിച്ചുകൂടിയ നിരായുധരായ ജനക്കൂട്ടത്തിനു നേരെ അന്ന് എല്ലാ നിയമവും ലംഘിച്ച് പൊലീസ് വെടിയുതിർത്തു. നവ ഉദാരവാദ നയങ്ങൾക്കായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തുറന്നുകൊടുത്ത സമയത്ത് തന്നെയാണ് ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണം കൂടുതൽ ശക്തിപ്പെട്ടത് എന്നത് യാദൃച്ഛികമല്ല. വിദ്യാഭ്യാസത്തിന്റെ ചരക്കുവൽക്കരണത്തിലൂടെയുള്ള ലാഭം ആഗ്രഹിച്ചു കൊണ്ടുമാത്രമല്ല വലതുപക്ഷ ആശയത്തിന് പശ്ചാത്തലമൊരുക്കാൻ വിദ്യാഭ്യാസത്തെ തങ്ങളുടെ കൈയിൽ ഒതുക്കേണ്ടത് ഇന്ത്യൻ മുതലാളിത്ത വർഗത്തിന് അനിവാര്യമായിരുന്നു. ഈ ലക്ഷ്യത്തോടെ കോൺഗ്രസ് ആരംഭിച്ച നയത്തിന്റെ തുടർച്ചയാണ് ഇന്ന് നരേന്ദ്ര മോദി സർക്കാർ പുത്തൻ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ഓർമകൾ വർത്തമാനകാലത്ത് തീർക്കുന്ന പ്രതിരോധം ചെറുതല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷം കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം.
സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും പുരോഗതിയിലേക്ക് നയിക്കുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്ത് കൂടുതൽ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമായ കാലമാണിത്. കൂത്തുപറമ്പ് രണധീരതയുടെ സ്മരണകൾ അതിനു നമുക്ക് കരുത്തേകും.







