Skip to main content

വിജ്ഞാന വിരോധമാണ് ഫാസിസ്റ്റുകളുടെ മുഖമുദ്ര

യുക്തിയുടെ ഗ്രഹണ കാലമാണ് ഫാസിസം എന്നു പറഞ്ഞത് ജോർജ് ലൂക്കാച്ചാണ്. വിജ്ഞാന വിരോധമാണ് ഫാസിസ്റ്റുകളുടെ മുഖമുദ്ര. അത് ലോകത്തെല്ലായിടത്തും എക്കാലത്തും അങ്ങനെയാണ്. ഭ്രാന്തുപിടിച്ച ആ വിജ്ഞാന വിരോധത്തിന്റെ ഭാഗമാണ് എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ നിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ പുറന്തള്ളിയ കേന്ദ്രസർക്കാർ നടപടി. ആ നടപടി ഭരണഘടന നിഷ്കർഷിക്കുന്ന ശാസ്ത്ര അവബോധം വളർത്തുക എന്ന പൗരന്റെ /പൗരയുടെ മൗലിക കടമയ്ക്ക് വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 A ( h ) ഇപ്രകാരം പറയുന്നു, "It shall be the duty of every citizen of India to develop scientific temper, humanism and the spirit of inquiry and reform." അതായത് "ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും കടമയാണ് ശാസ്ത്ര അവബോധം, മാനവികത, അന്വേഷണാത്മകതയും പരിഷ്കരണ ത്വരയും വളർത്തുക എന്നിവയെല്ലാം". ശാസ്ത്രാവബോധം വളർത്തുക എന്നത് മൗലിക കടമയായി ഭരണഘടന അനുശാസിക്കുമ്പോൾ, അതിന് നേർവിപരീതമായി ശാസ്ത്രവിരുദ്ധതയാണ് കേന്ദ്രസർക്കാർ വളർത്തുന്നത്. ഭരണഘടന ശാസ്ത്രാവബോധത്തിന്റെ കൂട്ടത്തിൽ തന്നെ മാനവികതയുടെയും അന്വേഷണാത്മകതയുടെയും കാര്യം കൂടി പറയുന്നുണ്ട്. ഇതൊന്നുമില്ലാത്ത മതരാഷ്ട്രത്തിന്റെ തരിശുനിലമായി, ഒരു പുത്തൻ അറിവും ആശയവും കിളിർക്കാത്ത ഹിന്ദു രാഷ്ട്രത്തിന്റെ ഊഷരഭൂമിയായി മതനിരപേക്ഷ ഇന്ത്യയെ മാറ്റാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതിന് തീർത്തും സമാനം.

ശാസ്ത്രാവബോധം കുട്ടികളിൽ ഉണ്ടാക്കാനും വിജ്ഞാനത്തിന്റെ അടിത്തറ ഉറപ്പിക്കാനും അനിവാര്യമാണ് പരിണാമ സിദ്ധാന്തത്തെ കുറിച്ചുള്ള പഠനം. ചാൾസ് ഡാർവിൻ തന്റെ വിഖ്യാതമായ Origin of Species എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെച്ച പരിണാമ സിദ്ധാന്തം മനുഷ്യ വിജ്ഞാന ചരിത്രത്തിലെ വിപ്ലവകരമായ ഒരു ഘട്ടത്തിനാണ് തുടക്കം കുറിച്ചത്. ജീവന്റെ ഉല്പത്തിയെക്കുറിച്ചും വികാസപരിണാമങ്ങളെക്കുറിച്ചുമുള്ള വിലമതിക്കാനാവാത്ത അറിവിലേക്കാണ് അത് നയിച്ചത്. തുടർന്നിങ്ങോട്ട് മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് സ്വാധീനിച്ചു. മനുഷ്യപുരോഗതിക്ക് നിർണായകമായ സംഭാവനയും നൽകിവരുന്നു. ഭൗതികശാസ്ത്രത്തിന് ആപേക്ഷിക സിദ്ധാന്തം എന്നപോലെ, രസതന്ത്രത്തിൽ ദ്രവ്യത്തിന്റെ അടിസ്ഥാനഘടകം ആറ്റമാണ് എന്ന കണ്ടെത്തൽ പോലെ ജീവശാസ്ത്രവിജ്ഞാനത്തിന് ഒഴിവാക്കാനാവാത്തതാണ് പരിണാമ സിദ്ധാന്തം. അതിനുമേലാണ് ഇപ്പോൾ കത്രിക വെച്ചിരിക്കുന്നത്. നെഹ്റുവിനെയും ഗാന്ധിവധത്തെയും മൗലാന അബുൾ കലാം ആസാദിനെയും ചരിത്രപാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റുകയും സവർക്കറെ പോലുള്ള വ്യാജ ബിംബങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തതിന്റെ തുടർച്ചയാണിത്. ഇനിയിപ്പോൾ ഐസക് ന്യൂട്ടനും ആൽബർട്ട് ഐൻസ്റ്റീനുമൊക്കെ എൻ സി ഇ ആർ ടി യുടെ ചവറ്റു കുട്ടയിലാകും. ഇത് തിരുത്തിച്ചില്ലെങ്കിൽ ഇന്ത്യയിലെ വരും തലമുറകൾ നൽകേണ്ടി വരുന്ന വില കനത്തതായിരിക്കും. ശാസ്ത്രവിരുദ്ധമായ, നിലവാരമില്ലാത്ത എൻ സി ഇ ആർ ടി പാഠപുസ്തകങ്ങൾ പഠിക്കാൻ നിർബന്ധിതരാകുന്ന ഒരു തലമുറയുടെ ഗതി എന്തായിരിക്കും; അറിവ് ലോക ഗതിയെ നിയന്ത്രിക്കുന്ന ഒരു കാലത്ത്. അതിനാൽ അജ്ഞതയുടെ അന്ധകാരത്തിലേക്ക് ഒരു തലമുറയെ തള്ളിവിടുന്ന ഇതു പോലുള്ള ഭ്രാന്തൻ നടപടികളെ കക്ഷിരാഷ്ട്രീയത്തിനതീതമായി ചെറുക്കേണ്ടതുണ്ട്. 1800 ഓളം പണ്ഡിതരും ശാസ്ത്രജ്ഞരും ഇതിനകം തന്നെ ഈ നടപടിക്കെതിരെ തുറന്ന കത്തെഴുതി രംഗത്തു വന്നതിന്റെയും കാരണം മറ്റൊന്നല്ല. വിജ്ഞാനത്തിന്റെ ശത്രുക്കളിൽ നിന്ന് നാടിനെ രക്ഷിക്കാൻ ശാസ്ത്ര സമൂഹത്തിനൊപ്പം നമുക്കെല്ലാം അണിനിരക്കാം.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.