Skip to main content

കേരളം സമ്പൂര്‍ണ്ണ ഇ - ഗവേര്‍ണന്‍സ് സംസ്ഥാനം

കേരളത്തെ സമ്പൂര്‍ണ്ണ ഇ - ഗവേര്‍ണന്‍സ് സംസ്ഥാനമായി ഇന്നു പ്രഖ്യാപിക്കുകയുണ്ടായി. ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിത്. ‘സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക്’ എന്ന എൽഡിഎഫ് സർക്കാർ നയം സാങ്കേതികവിദ്യയെ പൊതുസേവന മേഖലയുമായി കൂട്ടിച്ചേര്‍ത്തു നടപ്പാക്കുന്ന ഇ - ഗവേര്‍ണന്‍സിലൂടെ യാഥാർത്ഥ്യമാവുകയാണ്.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന ഇ - സേവനം പോര്‍ട്ടൽ എന്ന ഏകജാലക സംവിധാനത്തിലൂടെ ഏകദേശം 900 സേവനങ്ങള്‍ ലഭ്യമാക്കുന്നു. മറ്റൊരു ജനകീയ പദ്ധതിയായ ഇ - ഡിസ്ട്രിക്റ്റ് മുഖേന 7.5 കോടിയോളം സര്‍ട്ടിഫിക്കറ്റുകളാണ് ലഭ്യമാക്കിയത്.

ഇ - ഗവേര്‍ണിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡേറ്റാ സെന്ററിനെ 14 ജില്ലാ ആസ്ഥാനങ്ങളുമായും 152 ബ്ലോക്ക് ആസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റ്വര്‍ക്ക് പദ്ധതി ആവിഷ്ക്കരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ളിലെ ഫയൽ നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ - ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി.

എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുകയും റീ - സര്‍വ്വേ നടപടികളെ ശാസ്ത്രീയവും സുതാര്യവും വേഗതയുള്ളതും ആക്കുന്ന ഡിജിറ്റൽ റീ - സര്‍വ്വേ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ വര്‍ഷം സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്‍റ് സമ്പ്രദായം നടപ്പാക്കുകയും അതുവഴി 250 സേവനങ്ങൾ ഓണ്‍ലൈനായി ലഭ്യമാക്കുകയും ചെയ്തു.

കേരള സ്പെഷ്യൽ ഡേറ്റാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മുഖേന കേരള ജിയോ പോര്‍ട്ടൽ - 2 ആരംഭിച്ചു. ഇതുവഴി കേരളത്തിലെ 600 പഞ്ചായത്തുകളിലും 31 മുനിസിപ്പാലിറ്റികളിലും ദുരന്തനിവാരണ മാപ്പിങ് പൂര്‍ത്തിയാക്കി. സൈബര്‍ സാങ്കേതികതയുടെ ഈ കാലത്ത് കേരളാ പോലീസിനെയും നവീകരിച്ചു മുന്നോട്ടു കൊണ്ടുപോവുകയാണ് നമ്മള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തിലുമെല്ലാം കേരളാ പോലീസ് രാജ്യത്തിനു തന്നെ മാതൃകയാണ്.

ആരോഗ്യ രംഗത്തും ഇ - ഗവേര്‍ണന്‍സിന്റെ ഭാഗമായിട്ടുള്ള നവീകരണം നടന്നുവരികയാണ്. അതിന്റെ ഭാഗമായി ഇ-ഹെൽത്ത് പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കിവരികയാണ്. 509 ആശുപത്രികളി ഇത് നിലവിൽ വന്നു കഴിഞ്ഞു. ഇത്തരത്തിൽ അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവര്‍ത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇ - ഗവേര്‍ണന്‍സ് സംവിധാനങ്ങളെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇ - ഗവേര്‍ണന്‍സ് പൂര്‍ണ്ണതോതിൽ ഫലപ്രദമാക്കുന്നതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. അതുറപ്പിച്ചു നമുക്കു മുന്നോട്ടു പോകാം.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.