Skip to main content

മതനിരപേക്ഷ രാഷ്ട്രത്തിൽ നിന്നും മത രാഷ്ട്രത്തിലേക്കുള്ള പ്രയാണം ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ്

ഭരണഘടനയുടെ ആമുഖത്തിലെ ആദ്യ വാചകങ്ങൾ വോട്ടിനിട്ടാണ് ഭരണഘടന അസംബ്ലി നിശ്ചയിച്ചത്. ദൈവത്തിൻ്റെ പേരിൽ , 'In the name of god' എന്ന വാചകത്തിൽ ആമുഖം തുടങ്ങണമെന്ന് എച്ച് വി കാമ്മത്ത് ഭേദഗതി നിർദ്ദേശിച്ചു. 'We the people', ജനങ്ങളുടെ പേരിൽ തന്നെ തുടങ്ങണമെന്നതായിരുന്ന കരട്. ശക്തമായ വാദമുഖങ്ങൾ ഉയർന്നു. മതനിരപേക്ഷ രാഷ്ട്രത്തിൻ്റെ ഭരണഘടന ദൈവത്തിൻ്റെ പേരിൽ ആരംഭിക്കുന്നതിനെ വിശ്വാസിയാണെങ്കിലും താൻ എതിർക്കുന്നുവെന്ന് പട്ടം താണുപിള്ളയെ പോലുള്ളവർ പറഞ്ഞു. കാമ്മത്ത് ഭേദഗതി പ്രസ്സ് ചെയ്തു. 68 - 41, 'We the people' വിജയിച്ചു.

ഇന്ന് ഏഴര പതിറ്റാണ്ട് കഴിഞ്ഞപ്പോൾ ഒരു മതത്തിൻ്റെ മാത്രം ആചാരത്തിൻ്റെ അകമ്പടിയോടെ പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് തുല്യമായ അവകാശം ഉറപ്പു വരുത്തുന്ന മതനിരപേക്ഷ രാജ്യത്ത് ഭരണഘടന വിരുദ്ധമായ രീതിയിൽ പാർലിമെന്റ് മന്ദിരം പോലും ഉദ്ഘാടനം ചെയ്യപ്പെടുന്നു.

ഏത് സംസ്കൃതിയെയും പാരമ്പര്യത്തേയും കുറിച്ചാണ് പ്രധാനമന്ത്രി മോദിയും സംഘപരിവാരവും സംസാരിക്കുന്നത്? ആയിരം വർഷത്തോളം ഇന്ത്യയിൽ ആധിപത്യമുണ്ടായിരുന്ന ബുദ്ധമതത്തിൻ്റെയോ ജൈന മതത്തിൻ്റേയോ ദർശനവുമായി എന്തെങ്കിലും ബന്ധം ഇന്നത്തെ ചടങ്ങുകൾക്കുണ്ടോ? നാസ്തിക ദർശനത്തിനും ഇടമുണ്ടായിരുന്ന സംസ്കൃതിയെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കൊണ്ട് തകർക്കുന്നു.

മുസ്ലീം, ക്രിസ്ത്യൻ, സിക്ക്, പാഴ്സി, ബുദ്ധ, ജൈന, ദളിത്, പിന്നോക്ക, ഗോത്ര വിശ്വാസങ്ങളെ അടിച്ചമർത്തി ഏകമുഖ വിശ്വാസം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. രാജ്യത്തിന് ഔദ്യോഗികമായ മതം വേണമെന്ന ആവശ്യത്തേയും ഭരണഘടന അസംബ്ലി തള്ളിക്കളഞ്ഞതാണ്. എന്നാൽ, ഇപ്പോൾ നടന്ന ചടങ്ങുകൾ അതിനെ റദ്ദ് ചെയ്യുന്നതാണ്.

രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാതെ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്തത് ആർട്ടിക്കിൾ 79ൻ്റെ ലംഘനം മാത്രമല്ല. പാർലമെന്റ് എന്നത് എക്സിക്യുട്ടിവിൻ്റെ കേവലം അനുബന്ധം മാത്രമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഇതു വഴി ചെയ്യുന്നത്. പഴയ മന്ദിരത്തിലേത് സ്വതന്ത്ര പാർലമെന്റിൻ്റെ കാഴ്ചപ്പാടായിരുന്നുവെങ്കിൽ പുതിയ മന്ദിരത്തിലേത് എക്‌സിക്യൂട്ടീവ് പാർലമെന്റായിരിക്കുമെന്ന് ഉദ്ഘാടകൻ്റെ തെരഞ്ഞെടുപ്പ് വഴി പ്രഖ്യാപിക്കുന്നു.

ഇത് ഹിന്ദുസ്ഥാനല്ല ഇന്ത്യയാണെന്ന് പ്രഖ്യാപിച്ചത് ഭരണഘടന അസംബ്ലിയാണ്. ഹിന്ദുസ്ഥാൻ, ഭാരത വർഷ, അഖണ്ഡ ഭാരത തുടങ്ങിയ പേരുകളെല്ലാം തള്ളിക്കളഞ്ഞാണ് ആർട്ടിക്കിൾ ഒന്ന് അംഗീകരിച്ചത്. India that is Bharat Shall be a union of states. ഇന്ന് ഇന്ത്യയെ ഇല്ലാതാക്കി ഹിന്ദുസ്ഥാൻ സ്ഥാപിക്കാൻ ശ്രമിക്കുന്നു. മതനിരപേക്ഷ രാഷ്ട്രത്തിൽ നിന്നും മത രാഷ്ട്രത്തിലേക്കുള്ള പ്രയാണം ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ്.

ഭരണഘടന അസംബ്ലിയിൽ നടത്തിയ അവസാന പ്രസംഗത്തിൽ അംബേദ്കർ ഒരു മുന്നറിയിപ്പ് കൂടി നൽകിയിരുന്നു. മതത്തിൻ്റെ പേരിലുള്ള രാഷട്രീയ പാർടികൾ ഏതിനെയായിരിക്കും മുകളിൽ സ്ഥാപിക്കുകയെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. 'നിങ്ങൾ രാഷ്ട്രത്തിൻ്റെ മുകളിൽ വിശ്വാസത്തെ സ്ഥാപിക്കുമോ അതോ വിശ്വാസത്തിൻ്റെ മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ? രാഷ്ട്രത്തിൻ്റെ മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം തന്നെ ഇല്ലാതാകും. അവസാനത്തള്ളി രക്തം നൽകിയും സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം' അംബേദ്ക്കറുടെ ഈ വാക്കുകൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.

 

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.