Skip to main content

വര്‍ഗീയ അജണ്ടകളോട് മൗനം പാലിക്കാതെ ജനാധിപത്യപരമായി പ്രതിരോധിക്കണം

മണിപ്പൂരിലും ഉത്തരാഖണ്ഡിലും അപകടകരമായ രാഷ്ട്രീയമാണ് സംഘപരിവാർ തുടരുന്നത്. ആസൂത്രിതമായ ആക്രമണങ്ങളിലൂടെയും വിദ്വേഷപ്രചാരണങ്ങളിലൂടെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഹിന്ദുത്വ സംഘടനകൾ ഇരു സംസ്‌ഥാനത്തും ശ്രമിക്കുന്നത്. സംഘപരിവാറിൻറെ ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയത്തോട് ഹിന്ദുമത വിശ്വാസികളിൽ മഹാഭൂരിപക്ഷവും എതിരാണ്. മണിപ്പൂരിൽ ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയുണ്ടായി. പാർലമെന്റ് ഉദ്ഘാടന ദിവസം മാത്രം നാല്പത് കുക്കി ഗോത്രക്കാരാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ആകെ അൻപതിനായിരത്തോളം പേരാണ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്.
ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ കൂടെ നിർത്തി ഗോത്രവിഭാഗക്കാരായ കുക്കികൾക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് സംഘപരിവാർ നേതൃത്വത്തിൽ അഴിച്ചുവിടുന്നത്.
കുക്കികളും മെയ്തികളും തമ്മിലുള്ള ചരിത്രപരമായ വൈരുധ്യങ്ങളെ അപകടകരമാം വിധത്തിൽ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ബിജെപി ചെയ്തത്. മെയ്തി വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി ബിരേൻ സിംഗ് കുക്കികൾക്കുനേരെയുള്ള വംശീയ പ്രചരണങ്ങൾക്ക് ആക്കം കൂട്ടുന്ന രീതിയിൽ പ്രസ്താവനകൾ നടത്തുകയുമുണ്ടായി. ആർഎസ്‌എസ് അനുകൂല സംഘടനകളായ ആരംബായ്‌ തെംഗോൽ, മെയ്‌തീ ലീപുൺ എന്നീ സായുധ സംഘങ്ങളുടെ നേതൃത്വത്തിൽ ഗോത്രവിഭാഗമായ കുക്കികളുടെ ക്രൈസ്തവ ദേവാലയങ്ങൾ നിരന്തരമായി തകർക്കപ്പെടുന്ന സ്‌ഥിതിയാണ് നിലവിലുള്ളത്. പൊലീസിന്റെയും സുരക്ഷാസേനകളുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായം മെയ്തി ആക്രമി സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്.
ബിജെപി മണിപ്പൂരിൽ അധികാരത്തിൽ വന്ന 2017 ന് ശേഷമാണ് സംസ്‌ഥാനത്ത് വർഗീയ-വംശീയ സംഘർഷങ്ങൾ രൂക്ഷമായത്. സംഘപരിവാറിന്റെ ഹൈന്ദവ ദേശീയതയുടെ മറ്റൊരു പതിപ്പാണ് മണിപ്പൂരിൽ നിലവിൽ കാണാൻ കഴിയുന്നത്. തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മണിപ്പൂരിനെ കലാപക്കളമാക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ മതനിരപേക്ഷ മനസ്സുകൾ ശബ്ദമുയർത്തേണ്ടതുണ്ട്.
ക്രൈസ്തവവേട്ടയാണ് മണിപ്പൂരിലെങ്കിൽ ഉത്തരാഖണ്ഡിൽ ആസൂത്രിതമായ മുസ്ലിം വേട്ടയാണ് നടക്കുന്നത്. വ്യാജ "ലൗജിഹാദ്‌" പ്രചാരണം നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമത്തിനാണ്‌ സംഘപരിവാർ ഇവിടെ ശ്രമിക്കുന്നത്. "മുസ്ലിങ്ങളില്ലാത്ത ഉത്തരാഖണ്ഡ്‌" എന്ന അങ്ങേയറ്റം വർഗ്ഗീയ ഉള്ളടക്കമുള്ള ക്യാമ്പയിനാണ് ഹിന്ദുത്വ ശക്തികൾ നടത്തുന്നത്. ലൗജിഹാദിനൊപ്പം "വ്യാപാർ ജിഹാദെ"ന്ന പുതിയ വർഗ്ഗീയ വിദ്വേഷ പ്രചാരണത്തിനും സംഘപരിവാർ തുടക്കമിട്ടിട്ടുണ്ട്. എല്ലാ മുസ്ലിം വ്യാപാരികളും തങ്ങളുടെ കടകൾ ഒഴിഞ്ഞുപോകാൻ "ദേവ്‌ഭൂമി രക്ഷാ അഭിയാൻ" എന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് തിട്ടൂരം പുറപ്പെടുവിച്ചത്. ഇതേ സംഘടനയാണ് മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിക്കാനായി ഉത്തരകാശിയിൽ "മഹാപഞ്ചായത്ത്" വിളിച്ചുകൂട്ടാൻ ആഹ്വാനം നൽകിയതും. ഉത്തരകാശിയിലെ മുസ്ലിങ്ങളുടെ കടകളുടെ പുറത്ത് ഹിന്ദുത്വ ഗ്രൂപ്പുകൾ "X" എന്ന് രേഖപ്പെടുത്തിയത് പണ്ട് ജർമ്മനിയിൽ ജൂത ഗൃഹങ്ങളെ തിരിച്ചറിയാൻ നാസികൾ ചെയ്ത
പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നുണ്ട്. ഉത്തരകാശിയിൽ നിന്നും മുസ്ലിങ്ങളെ പൂർണ്ണമായും ഒഴിപ്പിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് അധികാരികൾക്ക് നിവേദനം നൽകിയത്. ഇല്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് റോഡ് ഉപരോധിക്കുമെന്നാണ് ഭീഷണി.
ബിജെപി ഭരിക്കുന്ന രണ്ട് സംസ്‌ഥാനത്ത് നടക്കുന്ന ന്യൂനപക്ഷങ്ങൾക്കെതിരായ ഈ ആസൂത്രിത ആക്രമണങ്ങള്‍ മതരാഷ്ട്രമെന്ന സംഘപരിവാര്‍ അജണ്ടയിലേക്കുള്ള ചുവടുവെപ്പാണ്. മണിപ്പൂരും ഉത്തരാഖണ്ഡും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലകളായി മാറുമ്പോൾ അതിനെ ചെറുക്കേണ്ടത് അനിവാര്യമാണ്. ഈ വര്‍ഗീയ അജണ്ടകളോട് മൗനം പാലിക്കാതെ ജനാധിപത്യപരമായി പ്രതിരോധിക്കുകയാണ് ഇന്നിന്റെ കടമ.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.