Skip to main content

പിണറായി വിജയൻ സർക്കാർ പട്ടികജാതി പട്ടികവർഗ മേഖലകളിൽ സമഗ്രവും വൈവിധ്യ പൂർണവുമായ വികസനപദ്ധതികൾ നടപ്പാക്കി

കേരളത്തിലെ പട്ടികജാതി–പട്ടികവർഗ വിഭാഗത്തിന് പരിഗണന ലഭിക്കുന്നില്ലായെന്നും അവർ വോട്ട്ബാങ്ക് അല്ലാത്തതുകൊണ്ടാണ് അവഗണിക്കപ്പെടുന്നത് എന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണല്ലോ. രാജ്യത്തിന്റെ പൊതുസ്ഥിതിഗതികളോ, ഓരോ സംസ്ഥാനത്തെയും ചുറ്റുപാടുകളോ വിശകലനം ചെയ്യാതെ നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യംമാത്രം മുൻനിർത്തിയാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. സംഘപരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധതയ്ക്കും വർഗീയതയ്ക്കും ബദലായി രാജ്യം പ്രതീക്ഷയോടെ കാണുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെയും അതുവഴി ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ ദളിത് പിന്നാക്ക വിഭാഗങ്ങളിൽ ഭൂരിപക്ഷവും മതനിരപേക്ഷതയുടെയും പുരോഗമന ആശയങ്ങളുടെയും പിറകിൽ അണിനിരക്കുമ്പോൾ അവരെ തെറ്റിദ്ധരിപ്പിച്ച് വർഗീയതയിലേക്ക്‌ വഴിതിരിച്ചുവിടാനുള്ള ശ്രമവും ഈ പ്രസ്താവനയ്ക്ക് പിറകിലുണ്ട്.

ബിജെപി ഭരണത്തിൽ രാജ്യത്തെ പട്ടികവിഭാഗക്കാരുടെ യഥാർഥ അവസ്ഥ എന്തെന്നറിയാൻ മധ്യപ്രദേശിലേക്ക്‌ നോക്കിയാൽ മതിയാകും. ചെയ്ത ജോലിക്ക് കൂലി ചോദിച്ച ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച ദൃശ്യത്തോടെ രാജ്യമാകെ തലകുനിക്കേണ്ട അവസ്ഥയാണ്. മേൽജാതിക്കാരുടെ പീഡനങ്ങൾക്കും ക്രൂരതകൾക്കും ഏത് നിമിഷവും ഇരയാകുമെന്ന ആശങ്കയിലാണ് ദളിത് ജനവിഭാഗം ജീവിച്ചുവരുന്നത്. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ദളിതരെ അടിച്ചുകൊല്ലുന്നതും പെൺകുട്ടികളെ കൂട്ടബലാത്സംഗം നടത്തി നാക്ക് മുറിച്ചും കണ്ണുകൾ ചൂഴ്ന്നെടുത്തും കൊന്നുതള്ളുന്നത് പതിവാണ്. ഗുജറാത്ത് വംശഹത്യയുടെ അതേ മാതൃകയിൽ മണിപ്പുരിനെയും കലാപ ഭൂമിയാക്കിയ ബിജെപി സർക്കാരിന്റെ നടപടി ദളിത് പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കു നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്.

ഇന്ത്യയിലെ പൊതു അവസ്ഥയിൽനിന്ന് വ്യത്യസ്തമാണ് കേരളത്തിലെ പട്ടികജാതി–- പട്ടികവർഗ പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാരുടെ ജീവിതമെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. കേരളത്തിന്റെ വികസന മുന്നേറ്റവും പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ പുരോഗതിയും ഇന്ത്യയിൽ മുന്നിൽ നിൽക്കുന്നുവെന്ന് പ്രധാനമന്ത്രിക്കും അറിയാത്തതാവില്ല. ഈ സാമൂഹ്യ പുരോഗതി ഒരു നാളുകൊണ്ട് കൈവരിച്ചതല്ല. സാമൂഹിക അസമത്വങ്ങളും അനീതികളും തിന്മകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്ന ഒരു നാടിനെ എല്ലാവർക്കും അക്ഷരം പഠിക്കാനും അറിവുനേടാനും വഴിനടക്കാനും പണിയെടുക്കാനും കൂലി ചോദിക്കാനും ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും ആത്മാഭിമാനമുള്ളവരായി മാറ്റാൻ ഒട്ടനവധി മഹത്‌ വ്യക്തികളുടെ ത്വാഗോജ്വലമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനൊപ്പം പുരോഗമന പ്രസ്ഥാനങ്ങൾ ഏറ്റെടുത്ത പോരാട്ടങ്ങളും കമ്യൂണിസ്റ്റ് പാർടികളുടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണികളുടെയും നേതൃത്വത്തിലുള്ള സർക്കാരുകളുടെ പ്രവർത്തനങ്ങളും മുന്നേറ്റത്തിന് വഴിതെളിച്ചു.

എന്നാൽ, കേരളത്തിലെ പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളുടെ ജീവിതാനുഭവങ്ങളാണോ രാജ്യത്താകെ ഉള്ളതെന്ന് പ്രധാനമന്ത്രി പരിശോധിക്കേണ്ടതുണ്ട്. വസ്തുതാപരമായി ഇക്കാര്യങ്ങൾ വിശദീകരിക്കാൻ കേരള സർക്കാരിന് സാധിക്കും. ഇന്ത്യയിൽ 16.6 ശതമാനംപേർ പട്ടികജാതി വിഭാഗത്തിലും 8.06 ശതമാനംപേർ പട്ടികവർഗ വിഭാഗത്തിലുംപെട്ടവരാണ്. ഇവരിൽ ഭൂരിപക്ഷത്തിന്റെയും സ്ഥിതി അതീവ ദയനീയമാണ്‌ എന്നാണ് എല്ലാ സൂചകവും വിരൽ ചൂണ്ടുന്നത്. സമൂഹത്തിൽ ഉയരാനുള്ള അവസരങ്ങൾ ഒരുക്കാതിരിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതും പതിവായിട്ടുണ്ട്. ഇവർ പഠിച്ച് ഉയരേണ്ടവരല്ലെന്ന കാഴ്ചപ്പാടാണ്‌ ഇതിനു പിന്നിൽ. അഥവാ പഠിക്കാൻ അവസരം കിട്ടിയാൽ അർഹതപ്പെട്ട തൊഴിലവസരങ്ങൾപോലും നിഷേധിക്കുന്നു. സംവരണം വളരെ തന്ത്രപരമായി അട്ടിമറിക്കുകയാണ്. സർവീസിലുള്ളവർക്ക് മതിയായ പ്രൊമോഷൻപോലും നിഷേധിക്കുന്നു. അതേസമയം, സ്വകാര്യ കമ്പനികളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാരിലെ നിർണായക തസ്തികകളിൽ നിയമിക്കുന്നു. 38 പേരെയാണ് ഇതുവരെ ജോയിന്റ് സെക്രട്ടറിമാരായി നിയമിച്ചത്.

പൊതുമേഖലാ സ്ഥപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോഴും പട്ടികവിഭാഗക്കാരും പിന്നാക്കക്കാരും തൊഴിൽശ്രേണിയിൽ നിന്ന് പുറത്താകുകയാണ്. ബാങ്കുകളിലെ ഉദ്യോഗങ്ങൾ പോലും സമ്പന്നർക്ക് മാത്രമാക്കി മാനദണ്ഡമിറക്കി. വായ്പയെടുത്ത് പഠിച്ച ദരിദ്രവിഭാഗങ്ങളിലെ ഉദ്യോഗാർഥികൾ പരീക്ഷയും ഇന്റർവ്യൂവും പാസായാലും ജോലി നിഷേധിക്കും. രക്ഷിതാക്കളുടെ സിബിൽ സ്കോറും ഈ നിയമനങ്ങൾക്ക് ബാധകമാക്കുമെന്നാണ് റിപ്പോർട്ട്. ഈ തീരുമാനം ദരിദ്ര, ദളിത്, പട്ടികജാതി ഉദ്യോഗാർഥികളെയാണ് ഏറെയും ബാധിക്കുക.

രാജ്യത്ത് പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. 2021-ലെ നാഷണൽ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്ക് അനുസരിച്ച് പട്ടികജാതി വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങളിൽ 50,291 കേസുകൾ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ 2802 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിലേറെയും ബിജെപിയുടെ ഭരണ സംസ്ഥാനമായ മധ്യപ്രദേശിലാണ്. ബിജെപി ഭരിക്കുന്ന യുപിയിലും ഗുജറാത്തിലും വലിയതോതിൽ ദളിതർ വേട്ടയാടപ്പെടുന്നുണ്ട്. ഈ സാഹചര്യം നിലനിൽക്കുമ്പോൾ പട്ടികവിഭാഗങ്ങളുടെ പുരോഗതിക്ക് എന്തു നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. ബജറ്റ് വിഹിതം പരിശോധിച്ചാൽ സംസ്ഥാനം നൽകുന്ന പരിഗണന ബോധ്യപ്പെടും. കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗങ്ങൾക്ക് വാർഷിക പദ്ധതിയുടെ 9.8 ശതമാനം തുകയും 1.45 ശതമാനംമാത്രം വരുന്ന പട്ടികവർഗ വിഭാഗത്തിന് വാർഷിക പദ്ധതിയുടെ 2.83 ശതമാനം തുകയും സംസ്ഥാന സർക്കാർ മാറ്റിവയ്ക്കുന്നു. എന്നാൽ, രാജ്യത്തെ 16.6 ശതമാനം ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് 3.53 ശതമാനവും 8.6 ശതമാനവും വരുന്ന പട്ടികവർഗ വിഭാഗത്തിന് 2.65 ശതമാനം പദ്ധതി വിഹിതവും മാത്രമാണ് കേന്ദ്രം മാറ്റിവച്ചിട്ടുള്ളത്.

ജനസംഖ്യയുടെ പകുതിയിലേറെപ്പേരും അതിദരിദ്രരായ സംസ്ഥാനങ്ങൾ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള നിതി ആയോഗിന്റെ കണക്കുകൾ പറയുന്നു. ഇവരിലേറെപ്പേരും പട്ടികവിഭാഗ, -പിന്നാക്ക,-ന്യൂനപക്ഷങ്ങളാണ്. യുപി-യിൽ 38 ശതമാനംപേരും ജാർഖണ്ഡിൽ 42 ശതമാനംപേരും അതിദരിദ്രരായിരിക്കെ കേരളത്തിൽ അത് കേവലം 0.07 ശതമാനമാണ്. അവർക്കുകൂടി മെച്ചപ്പെട്ട ജീവിതം പ്രദാനംചെയ്ത്‌ അതിദാരിദ്ര്യം പരിഹരിക്കുന്നതോടെ കേരളം മറ്റൊരു വികസന മാതൃകകൂടി സൃഷ്ടിക്കും. 2025 നവംബർ ഒന്നിനുമുമ്പ് കേരളത്തിലെ അതിദരിദ്രരെ ഈ സർക്കാർ മികച്ച നിലയിലാക്കും. ഇത്തരം സാമൂഹ്യമുന്നേറ്റങ്ങളെയും ഭരണപരിഷ്കാരങ്ങളെയും വിലയിരുത്തിക്കൊണ്ടാണ് അടുത്തിടെ കേരളത്തിൽ സന്ദർശനം നടത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു പട്ടികജാതി, പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിന് കേരളം നൽകുന്ന മുന്തിയ പരിഗണനയിൽ സന്തോഷിക്കുന്നെന്ന് അഭിപ്രായപ്പെട്ടത്.

പിണറായി സർക്കാർ അധികാരത്തിൽ എത്തിയശേഷം സമഗ്രവും വൈവിധ്യപൂർണവുമായ വികസനപദ്ധതികൾ പട്ടികജാതി–പട്ടികവർഗ മേഖലകളിൽ നടപ്പാക്കിവരികയാണ്. ഭൂമി, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം എന്നിവയിൽ ഈ സമൂഹത്തെ കൈപിടിച്ചുയർത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.

മനുസ്മൃതിയും വിചാരധാരയും അടിസ്ഥാനപ്രമാണങ്ങളായി കൊണ്ടുനടക്കുന്ന ചിതലരിച്ച ചിന്താഗതികളുടെ വക്താക്കളെ ഒരകലത്തിൽ നിർത്താൻ കേരളത്തിലെ സാമൂഹ്യബോധം എന്നും ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ അജൻഡകൾക്കു മുന്നിൽ കീഴടങ്ങാതെ പൊരുതുന്ന മലയാളികളോട് സംഘപരിവാറിന് ശത്രുതാമനോഭാവം നിലനിൽക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പ്രസ്താവന ആ വിദ്വേഷത്തിന്റെ ബഹിർസ്ഫുരണമായാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ എങ്ങനെയും ഇടതുപക്ഷത്തിൽനിന്നും അകറ്റുകയെന്ന അജൻഡയുടെ ഭാഗമായി ഉണ്ടാകുന്ന അത്തരം നീക്കങ്ങളെ ചരിത്രബോധമുള്ള മലയാളി തള്ളിക്കളയുമെന്ന കാര്യത്തിൽ സംശയമില്ല.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.