Skip to main content

സംഘി രാഷ്ട്രീയത്തിന്റെ ക്രൂരതയും പൈശാചികതയും ലോകം ഒരിക്കൽ കൂടി നേരിട്ടു കാണുന്നു

സംഘിരാഷ്ട്രീയത്തിന്റെ ക്രൂരതയും പൈശാചികതയും ലോകം ഒരിക്കൽക്കൂടി നേരിട്ടു കാണുകയാണ്. തരംതാഴാവുന്നതിന്റെ അങ്ങേയറ്റത്താണ് മണിപ്പൂരിലെ ഭരണകൂടം. ഗുജറാത്തിനു ശേഷം മണിപ്പൂരിലാണ് വർഗീയഭീകരതയുടെ അഴിഞ്ഞാട്ടം. മനുഷ്യത്വത്തിനും ജനാധിപത്യമൂല്യങ്ങൾക്കും ഒരു വിലയും നൽകാത്ത കൊടുംക്രിമിനലുകൾ സംസ്ഥാന ഭരണകൂടത്തിന്റെ നിയന്ത്രണത്തിലും പ്രോത്സാഹനത്തിലും അഴിഞ്ഞാടുന്നു. അവർക്ക് രാജ്യം ഭരിക്കുന്നവരുടെ മൗനാനുഗ്രഹം.

മണിപ്പൂരിൽ നിന്നുള്ള ദൃശ്യങ്ങൾ ഇന്ത്യയുടെ മനസാക്ഷിയെ മരവിപ്പിച്ചു കഴിഞ്ഞു. ഇതിനപ്പുറം എന്തു ക്രൂരതയാണ് ഒരു നാട്ടിൽ സംഭവിക്കേണ്ടത്. അപരനോടുള്ള വെറുപ്പു വെടിമരുന്നുപോലെ പുകയുന്ന ഒരു ജനതയെ സംഘപരിവാർ മണിപ്പൂരിൽ സൃഷ്ടിച്ചു കഴിഞ്ഞു. എന്തും ചെയ്യാൻ അറപ്പും മടിയുമില്ലാത്ത ഇത്തരക്കാർ ഒരു രാജ്യത്താകെ പടർന്നാലുള്ള സ്ഥിതിയെന്താണ്? സംഘപരിവാർ സ്വാധീനം മനുഷ്യരെ എത്രത്തോളം ഭീകരരാക്കാൻ കഴിയുമെന്ന് നാം ഗുജറാത്തിൽ കണ്ടതാണ്. അവിടേയ്ക്കാണ് മണിപ്പൂരിനെയും നയിക്കുന്നത്.

നാലു മാസമായി മണിപ്പൂർ നിന്നു കത്തുകയാണ്. കത്തിക്കാനുള്ള ആയുധങ്ങളും തീയിലൊഴിക്കാനുള്ള ഇന്ധനവും സ്പോർൺസർ ചെയ്യുന്നത് സംസ്ഥാന ഭരണകൂടം. കലാപം തുടങ്ങിയ സമയത്തു തന്നെ സ്ഥിതിഗതികളുടെ ഭയാനകത നേരിട്ടു ബോധ്യപ്പെടുത്താൻ മണിപ്പൂരിലെ പ്രതിപക്ഷ കക്ഷി നേതാക്കൾ പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നു. ജനാധിപത്യമര്യാദയ്ക്ക് രോമത്തിന്റെ വില നൽകുന്ന നരേന്ദ്രമോദി അവർക്ക് സന്ദർശനാനുമതി നൽകിയില്ല.

ഇപ്പോൾ ആളെപ്പറ്റിക്കാൻ കൃത്രിമ ധാർമ്മികരോഷവുമായി രംഗത്തിറങ്ങുന്ന മോദിയുടെ വാക്കുകൾക്ക് ഒരു വിലയും രാജ്യം കൽപ്പിക്കുകയില്ല. ആളിക്കത്തുന്ന കലാപത്തീയണയ്ക്കാൻ ഒരു ചെറുവിരലുപോലും അനക്കാതിരുന്നിട്ട് എഴുപത്തിയഞ്ചാം ദിവസം നാണംകെട്ട പ്രസ്താവന.

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് സർക്കാരിന്റെ പ്രാഥമിക ചുമതല. അതിൽ സർക്കാർ പരാജയപ്പെട്ടാൽ പിന്നെ അരാജകത്വമാണ്. മെയ് 4-നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിൽ കാണുന്ന സംഭവം നടന്നത്. ഇന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തൂവെന്ന് അവകാശപ്പെടുന്നത്. ഭരണകൂട പിന്തുണയോടുകൂടിയുള്ള വംശഹത്യ മണിപ്പൂരിൽ നടന്നത് എന്നതിന് ഇതിലേറെ തെളിവു വേണോ? ഇനിയും നമ്മൾ എന്തെല്ലാം കാണണം?

കലാപകാരികൾക്ക് പിന്തുണയും പ്രോത്സാഹനവും ആയുധങ്ങളും സംഭാവന ചെയ്യുന്നത് ഭരണകൂടം തന്നെയാണ് എന്നതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഒരു വിഭാഗം കലാപകാരികൾ പോലീസ് കേന്ദ്രങ്ങൾ ആക്രമിച്ച് അത്യന്താധുനിക തോക്കുകളും മറ്റും കവർന്ന് മറുവിഭാഗത്തിനു നേരെ പ്രയോഗിക്കുന്നതിന്റെ വിവരങ്ങൾ എഫ്ഐആറിന്റെ പകർപ്പു സഹിതം ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടു. ആയിരക്കണക്കിന് തോക്കുകളും മറ്റുമാണ് ഇത്തരത്തിൽ കലാപകാരികൾ കൈവശപ്പെടുത്തിയിരിക്കുന്നത്. അതായത്, സംസ്ഥാന ഭരണകൂടത്തിന്റെ കൈവശമിരിക്കേണ്ട ആയുധങ്ങളാണ് ഒരു വിഭാഗം കലാപകാരികളുടെ പക്കലുള്ളത്. അത് പിടിച്ചെടുക്കാൻ ആത്മാർത്ഥമായ ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഈ ആയുധങ്ങളുമേന്തി കലാപകാരികൾ പോലീസിനു മുന്നിൽ നിർഭയരായി സഞ്ചരിക്കുന്നുവെന്ന റിപ്പോർട്ട് ദി വയർ പോലുള്ള പ്രസിദ്ധീകരണങ്ങൾ എത്രയോ മാസങ്ങൾക്കു മുമ്പു പുറത്തുവിട്ടിരുന്നു.

മനുഷ്യത്വം തൊട്ടു തെറിച്ചിട്ടുള്ള സകലരിലും രോഷവും വേദനയുമുണ്ടാക്കുന്ന ഈ കലാപദൃശ്യങ്ങൾ കണ്ടാലൊന്നും കേന്ദ്രഭരണകൂടത്തിന്റെ മനസലിയില്ല. അവർ മനസുവെച്ചാൽ നിഷ്പ്രയാസം അടിച്ചമർത്താവുന്നതേയുള്ളൂ ഈ അക്രമങ്ങൾ. ആദ്യമായി പ്രധാനമന്ത്രി വായ തുറന്നത് ഇന്നാണ്. എന്നാലും ചർച്ചയ്ക്കു തയ്യാറല്ല. രാജ്യത്തിന്റെ പരമോന്നത വേദിയായ പാർലമെന്റിൽപ്പോലും.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.