Skip to main content

സംവാദത്തിന് ഭയമുണ്ടെങ്കിൽ അത് തുറന്ന് പറയണം, ആക്ഷേപവും പരിഹാസവും കൊണ്ട് നേരിടാമെന്ന് കരുതരുത്

നീണ്ട 53 വർഷം പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും അതിൽ പ്രധാനപ്പെട്ട കാലയളവുകളിൽ സംസ്ഥാന ഭരണത്തിന്റെ നിർണായകശക്തിയാകുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവിന്റെ വിയോഗത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ സ്വഭാവികമായും ആ നാട്ടിൽ ചർച്ചയാകേണ്ടത് ആ നാടിനുണ്ടായ നേട്ടങ്ങളും കുറവുകളുമൊക്കെയാകണം. ഇനിയെങ്ങനെ മുന്നോട്ട് പോകണം എന്നാകണം. എന്നാൽ അത്തരമൊരു തുറന്ന ചർച്ചക്കുവേണ്ടി ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് യുഡിഎഫ് സ്ഥാനാർത്ഥിയെയും നേതൃത്വത്തേയും ക്ഷണിക്കുമ്പോൾ അദ്ദേഹത്തെ നാലാംകിട നേതാവെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിലൂടെ എന്താണ് പ്രതിപക്ഷ നേതാവ് ഉദ്ദേശിക്കുന്നത് ?

പുതുപ്പള്ളിയിൽ ജനിച്ചു വളർന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്നു വന്നയാളാണ് ജെയ്ക്ക്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ശ്രീ. ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുകയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം 2021ലെ തിരഞ്ഞെടുപ്പിൽ 9044 ലേക്ക് ചുരുക്കുകയും ചെയ്തയാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 131797 വോട്ടുകളിൽ 54328 വോട്ടുകൾ നേടിയ ആളാണ് ജയ്ക്ക്. അതായത് പുതുപ്പള്ളിയിലെ വോട്ടർമാരിൽ 41.22% പേർ പിന്തുണച്ച ഒരു യുവ രാഷ്ട്രീയ നേതാവ്. അങ്ങനെയുള്ള ആൾ ജനാധിപത്യസംവാദത്തിന് ക്ഷണിക്കുമ്പോൾ അത് പുതുപ്പള്ളിയുടെ ഒരു വലിയ വിഭാഗത്തിന്റെ ക്ഷണമായിട്ടല്ലേ കാണേണ്ടത്? ആക്ഷേപവാക്കുകൾ കൊണ്ട് ആ സംവാദക്ഷണത്തിനെ നിരാകരിക്കാൻ ശ്രമിക്കുന്നത് യുഡിഎഫിന്റെ തീരുമാനമാണോ? തെരഞ്ഞെടുപ്പിൽ ജയ്ക്കിനോട് മത്സരിക്കാൻ തൊട്ടുകൂടായ്മ ഇല്ലാത്ത യുഡിഎഫിന് അദ്ദേഹത്തോട് വികസനത്തെക്കുറിച്ച് സംവദിക്കാനുള്ള വിമുഖത എന്തുകൊണ്ടാണ്?

ശ്രീ. ഉമ്മൻചാണ്ടി തന്നെ ജെയ്ക്കിനെ വിശേഷിപ്പിച്ചത് തനിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എതിരിടേണ്ടി വന്ന ഏറ്റവും മികച്ച പോരാളി എന്നാണ്. അയാളെ സതീശന് ഇപ്പോൾ നാലാം കിട നേതാവായി തോന്നുന്നത് എന്തുകൊണ്ടാണ്?

ജെയ്ക്ക് സംവാദത്തിന് ക്ഷണിച്ചത് വി.ഡി. സതീശനെയോ കെ. സുധാകരനെയോ അല്ലല്ലോ, പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥിയെ അല്ലേ? സ്ഥാനാർഥികൾ തമ്മിലുള്ള ആരോഗ്യകരമായ അത്തരം സംവാദങ്ങൾ അല്ലേ തെരഞ്ഞെടുപ്പിൽ നടക്കേണ്ടത്? അതിനിടയിൽ സതീശൻ ചാടിവീണ് യുഡിഎഫ് സ്ഥാനാർഥിയെ രക്ഷിച്ചുകൊണ്ട് പോകുന്നതിന്റെ കാരണമെന്താണ്? യുഡിഎഫ് സ്ഥാനാർഥിയുടെ സംവാദശേഷിയിലും വികസന കാഴ്ചപ്പാടിലും ഉള്ള അദ്ദേഹത്തിന്റെ വിശ്വാസക്കുറവാണോ?

കഴിഞ്ഞ കുറേ നാളുകളായി ജനാധിപത്യപരമായ ഒരു രാഷ്ട്രീയ സംവാദത്തിനും പ്രതിപക്ഷ നേതാവ് തയ്യാറാകുന്നത് കാണാനാകുന്നില്ല. ചോദ്യങ്ങളുന്നയിക്കുന്നവരെ ആക്ഷേപിച്ചും പരിഹസിച്ചും എതിരിടുന്ന രീതിയാണ് കാണുന്നത്. ഇതിപ്പോൾ ആ ഘട്ടവും പിന്നിട്ട് വരേണ്യതയുടെ പത്തായപ്പുറത്ത് കയറി മറ്റുള്ളവർക്ക് നേരെ പരമപുച്ഛം വാരി വിതറുന്ന അവസ്ഥയിലെത്തി.

പക്ഷെ, പ്രബുദ്ധരായ കേരള ജനത ചരിത്രപരമായി ആർജിച്ചെടുത്ത ആധുനിക ജനാധിപത്യമൂല്യങ്ങളെ അവഗണിക്കുന്നത് പ്രതിപക്ഷ നേതാവിന് വിനയാകും. സംവാദത്തിന് ഭയമുണ്ടെങ്കിൽ അത് തുറന്ന് പറയണം. ആക്ഷേപവും പരിഹാസവും കൊണ്ട് നേരിടാമെന്ന് കരുതരുത്. ജനാധിപത്യത്തിൽ ജനമാണ് യജമാനർ. അവർ എല്ലാം കാണുന്നുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.