Skip to main content

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഐതിഹാസികമായ ഏട്‌ എഴുതിച്ചേർത്ത പുന്നപ്ര-വയലാർ ജനകീയമുന്നേറ്റത്തിന്‌ 77 വയസ്സ്‌

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഐതിഹാസികമായ ഏട്‌ എഴുതിച്ചേർത്ത പുന്നപ്ര- വയലാർ ജനകീയമുന്നേറ്റത്തിന്‌ 77 വയസ്സ്‌. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ അജൻഡയ്‌ക്ക്‌ രൂപംനൽകിയ ജനകീയവിപ്ലവങ്ങളിൽ എന്തുകൊണ്ടും പ്രഥമസ്ഥാനമാണ്‌ പുന്നപ്ര– വയലാറിന്റേത്‌. 77-ാം വാർഷിക വാരാചരണത്തിന്‌ സമാപനംകുറിച്ച്‌ വെള്ളിയാഴ്‌ച രണശൂരന്മാരായ വയലാർ രക്തസാക്ഷികൾക്ക്‌ നാട്‌ പ്രണാമം അർപ്പിക്കും. സി എച്ച്‌ കണാരൻ ദിനമായ ഒക്‌ടോബർ 20ന്‌ തുടങ്ങിയ വാരാചരണം വയലാർ രക്തസാക്ഷി ദിനത്തോടെയാണ്‌ സമാപിക്കുക.

അടിച്ചമർത്തലുകൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ, സ്വാതന്ത്ര്യ കുതുകികളായ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കയർ തൊഴിലാളികളുടെ മനസ്സിൽ ഉടലെടുത്ത തീപ്പൊരി ആളിപ്പടർന്നാണ്‌, കേരളചരിത്രത്തെ ചുവപ്പിച്ച ഈ ജനകീയമുന്നറ്റം സാധ്യമായത്‌. രാജവാഴ്‌ചയ്‌ക്കും സർ സി പി രാമസ്വാമിയുടെ ദിവാൻ ഭരണത്തിനും എതിരെ നടന്ന ഐതിഹാസികമായ ഈ ജനകീയമുന്നേറ്റത്തെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം അതിന്റെ സാമ്രാജ്യത്വ വിരുദ്ധതയാണ്‌.

രാവന്തിയോളം പണിയെടുത്താലും കൂലി നൽകാതെ പലചരക്ക് കടകളിലേക്ക് ചിറ്റ് നൽകുകയായിരുന്നു കയർഫാക്‌ടറി ഉടമകൾ അക്കാലത്ത്‌ ചെയ്‌തിരുന്നത്. കൂലി ചോദിച്ചാൽ ക്രൂരമർദനവും പിരിച്ചുവിടലും. ഒടുവിൽ സംഘടിതമായി പോരാടാൻതന്നെ തൊഴിലാളികൾ നിശ്ചയിച്ചു. 1922ൽ ആലപ്പുഴയിലെ കയർ ഫാക്ടറി തൊഴിലാളികൾ രഹസ്യയോഗം ചേർന്ന് "തിരുവിതാംകൂർ ലേബർ അസോസിയേഷൻ' എന്ന സംഘടനയ്‌ക്ക്‌ രൂപം നൽകി. ഇതറിഞ്ഞ മുതലാളിമാർ സംഘടന ഇല്ലാതാക്കാൻ ശ്രമമാരംഭിച്ചു. നിരവധി പേരെ മർദിച്ച് ജീവച്ഛവങ്ങളാക്കി. നിരവധി പേരെ തുറുങ്കിലടച്ചു. ചെറുത്തുനിൽപ്പിന് തയ്യാറായ തൊഴിലാളികൾക്ക് സംഘടന കരുത്തേകി. ഈ സംഘടന ക്രമേണ തൊഴിലാളികളുടെ വർഗസംഘടനയായി മാറുകയും അവകാശപ്പോരാട്ടങ്ങൾക്ക് നടുനായകത്വം വഹിക്കുകയും ചെയ്‌തു.

നിരവധി പോരാട്ടങ്ങളുടെ അഗ്നിജ്വാലകളിലൂടെ കടന്നുപോയ തൊഴിലാളിവർഗം, അടിച്ചമർത്തലുകൾക്കും സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ സന്ധിയില്ലാസമരത്തിന് തയ്യാറായി. 1122 കന്നി 27ന് ചേർന്ന തിരുവിതാംകൂർ ട്രേഡ് യൂണിയൻ സമ്മേളനമാണ് നിർണായക തീരുമാനമെടുത്തത്. അമേരിക്കൻ മോഡൽ പിൻവലിക്കുക, ദിവാൻ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദിത്വ ഭരണവും പ്രായപൂർത്തി വോട്ടവകാശവും ഏർപ്പെടുത്തുക, പൊലീസ് ക്യാമ്പുകൾ പിൻവലിക്കുക, രാഷ്‌ട്രീയത്തടവുകാരെ വിട്ടയക്കുക തുടങ്ങി 26 ആവശ്യം ഉന്നയിച്ച് പണിമുടക്കാൻ സമ്മേളനം നിശ്ചയിച്ചു. സഖാവ്‌ പി കൃഷ്‌ണപിള്ളയുടെ സമരോത്സുക നേതൃത്വം വഴികാട്ടിയ ആ പണിമുടക്ക്‌ തിരുവിതാംകൂറിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.
പണിമുടക്കിനെ അടിച്ചമർത്താൻ ആകുന്നതെല്ലാം സർ സി പിയും പൊലീസും ചെയ്‌തു. പാർടി ഓഫീസുകളും തൊഴിലാളികളുടെ വീടുകളുമെല്ലാം തല്ലിത്തകർത്തു. ജാഥകൾക്കു നേരെ ലാത്തിച്ചാർജും വെടിവയ്‌പും നടത്തി. നിരവധി പേർ മരിച്ചുവീണു. തിരിച്ചടിക്കാൻതന്നെ തൊഴിലാളികൾ നിശ്ചയിച്ചു. പല സ്ഥലത്തും തൊഴിലാളികൾ പൊലീസും പട്ടാളവുമായി ഏറ്റുമുട്ടി. നിരവധി പേർ രക്തസാക്ഷികളായി. ഒടുവിൽ പുന്നപ്ര പട്ടാള ക്യാമ്പിലേക്ക്‌ തൊഴിലാളികൾ മാർച്ചു ചെയ്‌തു.

യന്ത്രത്തോക്കുകളെ വാരിക്കുന്തവുമായി നേരിട്ട ധീരതയുടെ പേരാണ് പുന്നപ്ര–വയലാർ. പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും മേനാശേരിയിലുമായി നൂറുകണക്കിന്‌ വളന്റിയർമാർ രക്തസാക്ഷിത്വം വരിച്ചു. സമരം ഉയർത്തിവിട്ട രാഷ്ട്രീയകൊടുങ്കാറ്റിനൊടുവിൽ സർ സി പിക്ക്‌ തിരുവിതാംകൂർ വിട്ട്‌ ഓടേണ്ടിവന്നു. ആ സമരവും വിജയവുമാണ്‌ ഇന്ത്യൻ തൊഴിലാളിവർഗത്തിന് ദിശാബോധം നൽകിയത്. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിൽ ഈ മുന്നേറ്റവും വലിയ പങ്കുവഹിച്ചു. ബ്രിട്ടീഷുകാരുടെ പിണിയാളന്മാരുടെ പിന്മുറക്കാർ ഇപ്പോഴും പുന്നപ്ര–- വയലാർ സമരത്തെ സ്വാതന്ത്ര്യസമരമായി കാണാൻ മടിക്കുന്നുണ്ട്‌ എന്നതും കാണാതിരുന്നുകൂടാ.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഇല്ലാതാക്കുകയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി. പുന്നപ്ര– വയലാർ സമരസേനാനികൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ 77 വർഷം തികഞ്ഞിട്ടും പ്രസക്തമാണെന്ന്‌ ഇത്‌ തെളിയിക്കുന്നു. പൗരത്വഭേദഗതി നിയമം, തൊഴിൽനിയമ ഭേദഗതി, രാമക്ഷേത്രനിർമാണം, കാർഷികമേഖലയെ തകർക്കുന്ന നിയമം തുടങ്ങിയവയൊക്കെ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ്‌ രാജ്യത്ത്‌ ഉണ്ടാക്കുന്നത്‌.
തൊഴിൽനിയമങ്ങൾ കാറ്റിൽപ്പറത്തുന്ന കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് കൂടുതൽ വളരാൻ ഒത്താശ ചെയ്യുകയാണ്‌. മോദി ഭരണത്തിൽ തൊഴിലില്ലായ്‌മയും വിലക്കയറ്റവും രൂക്ഷമാകുകയാണ്‌. ഇന്ധനവില അനുദിനം വർധിക്കുന്നു. ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായമെത്തിക്കുന്നില്ല. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും മധ്യപ്രദേശിലും ദളിത്‌–സ്‌ത്രീ-ന്യൂനപക്ഷ വേട്ട തുടരുന്നു. തൊഴിലാളികളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താൻ ശ്രമിച്ച ബ്രിട്ടീഷുകാർ പയറ്റിയ ഭിന്നിപ്പിച്ച് -ഭരിക്കൽ തന്ത്രംതന്നെയാണ്‌ ബിജെപിയും പരീക്ഷിക്കുന്നത്‌.

പുന്നപ്ര–വയലാർ കാട്ടിയ വഴിയിലൂടെ മുന്നേറി 1957-ൽ അധികാരത്തിൽ വന്ന, ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ പിന്തുടർച്ചയായാണ്‌ 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്‌. 2021ൽ പിണറായി സർക്കാർ തുടർഭരണം നേടിയത്‌ ഇക്കാലത്തെ രാഷ്‌ട്രീയസവിശേഷത. കേരള ചരിത്രത്തിൽ ആദ്യമായാണ്‌ ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്‌. കേരളത്തിൽ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും വിശ്വാസവുമാർജിച്ചതാണ്‌ പിണറായി സർക്കാരിന്റെ തുടർച്ചയ്‌ക്ക്‌‌ വഴിയൊരുക്കിയത്‌. ഈ സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷവും അവർക്ക്‌ ഒത്താശ ചെയ്യുന്ന വലതുപക്ഷ മാധ്യമങ്ങളും കൊണ്ടുപിടിച്ച്‌ നിരന്തരം ശ്രമിക്കുകയാണ്‌. ഈ സാഹചര്യത്തിൽ എൽഡിഎഫ് സർക്കാരിന് കൂടുതൽ ശക്തി പകരേണ്ടതുണ്ട്. രാജ്യത്തെ മതനിരപേക്ഷ മുന്നേറ്റങ്ങൾക്ക്‌ ‌കരുത്തുപകരാൻ എൽഡിഎഫ്‌ ഭരണം നിലനിർത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. രാഷ്‌ട്രീയ എതിരാളികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ളപ്രചാരവേലയെ അതിജീവിച്ച്‌ എൽഡിഎഫിന്‌ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ പുന്നപ്ര‐ വയലാർ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്‌മരണ നമുക്ക് കരുത്തുപകരും. ഏതു ജനകീയവിപ്ലവവും തൊഴിലാളിവർഗത്തിന്റെ ഉത്സവമാണെന്ന മഹാനായ ലെനിന്റെ വാക്കുകൾ ഇവിടെ പ്രസക്തം.

പുന്നപ്ര വയലാറിന്റെ ത്യാഗോജ്വലമായ സമരപാരമ്പര്യമുള്ള ഈ നാടിനെ തകർക്കാമെന്നോ ചൊല്പടിയിൽ നിർത്താമെന്നോ ഉള്ള പാഴ്സ്വപ്നങ്ങളുമായി വരുന്നവർക്ക് പോരാട്ടങ്ങളുടെ ചരിത്രം ഉറങ്ങുന്ന ഈ മണ്ണ് ചുട്ടമറുപടി നൽകും. പുന്നപ്ര, വയലാർ, മേനാശ്ശേരി, മാരാരിക്കുളം സമരധീരർക്ക് രക്താഭിവാദ്യം.

സാമ്രാജ്യത്വ വിരുദ്ധ, കുത്തക വിരുദ്ധ, വർഗീയ വിരുദ്ധ പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും. 

കൂടുതൽ ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.