Skip to main content

മലയാളത്തനിമയുടെ മഹോത്സവമായ ‘കേരളീയം’ ആവർത്തിക്കും

മലയാളത്തനിമയുടെ മഹോത്സവമായ ‘കേരളീയം’ ആദ്യപതിപ്പിന് കൊടിയിറങ്ങുകയാണ്. ഒരു ഭാഷാസമൂഹമെന്ന നിലയിൽ കേരളം കൈവരിച്ച സാമൂഹിക പുരോഗതിയെയും നമ്മുടെ നാടിന്റെ പ്രത്യേകതകളെയും ലോകത്തിന് മുന്നിലവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ട ആഘോഷപരിപാടികൾക്ക് ഇതോടെ വിരാമമായി. 42 വേദികളിലായി സംഘടിക്കപ്പെട്ട വിപുലമായ പരിപാടികൾ കേരളക്കരയെ അടയാളപ്പെടുത്തുന്ന സമഗ്രാവിഷ്കാരങ്ങളായി. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മേഖല തിരിച്ചു നടത്തിയ 25 സെമിനാറുകളിൽ അന്താരാഷ്ട്ര വിദഗ്ദ്ധർ സമ്മേളിച്ചു. കേരളത്തനിമയെ അടയാളപ്പെടുത്തുന്ന 25 പ്രദർശനങ്ങൾ, വിവിധ വേദികളിലായി നടന്ന ഭക്ഷ്യമേളകൾ, ഏഴുദിവസവും 30 ഓളം വേദികളിലായി നടന്ന കലാപരിപാടികൾ, മലയാളസിനിമയുടെ പരിണാമം അടയാളപ്പെടുത്തുന്ന ചലച്ചിത്രമേള, വർണ്ണാഭമായ ഫ്ലവർ ഷോ. കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ നീണ്ട ദീപാലങ്കാരങ്ങളും മറ്റ് അലങ്കാരപരിപാടികളുമെല്ലാം ‘കേരളീയ’ത്തെ ബൃഹത്തായ ആഘോഷവേളയാക്കി മാറ്റി.

വിവരണാതീതമായ പൊതുപങ്കാളിത്തമാണ് ഈ ഏഴുദിവസവും ‘കേരളീയ’ത്തിന്റെ പരിപാടികളിലുണ്ടായിരുന്നത്. കേരളത്തനിമയെ ആഘോഷിക്കുന്ന ഈ വലിയ ഉദ്യമത്തിൽ പങ്കുചേരാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കേരളക്കരയുടെ സാംസ്‌കാരിക വൈശിഷ്ട്യം അടുത്തറിയാനും നാം കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കാനും പുരോഗതിയുടെ പാതയിൽ കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ശക്തിപകരാനുമെത്തിയ ജനക്കൂട്ടം ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. കാലാവസ്ഥയുയർത്തിയ വെല്ലുവിളികളെ മറികടന്നുകൊണ്ടാണ് ഈ ജനസഞ്ചയമെത്തിയതെന്നത് പ്രശംസനീയമായ കാര്യമാണ്. അവർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. ഈ പരിപാടി വിജയമാക്കാൻ അഹോരാത്രം പ്രയത്നിച്ച സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൗരപ്രമുഖർ, സാംസ്‌കാരിക നായകന്മാർ, മറ്റനവധി മനുഷ്യർ, പോലീസ്-ഫയർ ഫോഴ്സ് ഉൾപ്പെട്ട സേനാ വിഭാഗങ്ങൾ, കെഎസ്ആർ ടിസി ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, വിദ്യാർത്ഥികൾ, വളന്റിയർമാർ,തുടങ്ങിയവരെയും അഭിനന്ദിക്കുന്നു.

ക്ഷേമപ്രവർത്തനങ്ങളിലും നൈപുണിയിലും അന്താരാഷ്ട്രാ നിലവാരം പുലർത്തുന്ന നവകേരളത്തെ പടുത്തുയർത്താനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് ‘കേരളീയം’ നൽകിയ ഉൾക്കാഴ്ചയും അനുഭവസമ്പത്തും ശക്തി പകരും. മിഴിവാർന്ന ആഘോഷങ്ങൾക്കും ഗൗരവമേറിയ ചർച്ചകൾക്കും സമൂഹ നിർമ്മിതിക്കും ഒറ്റക്കെട്ടായി നിന്നവരാണ് നമ്മൾ. ഈ ഐക്യവും മൈത്രിയും കൂടുതൽ ശക്തിപ്പെടുത്തി നമുക്ക് മുന്നേറാം.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.