Skip to main content

രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന "കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ" സംസ്ഥാന നിയമസഭ പാസാക്കി

രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന "കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ" സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്. കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് വയോജന കമ്മീഷൻ ഒരു പുതിയ യുഗത്തിന്റെ തുടക്കമാകും. പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് ഇതോടെ രാജ്യത്താദ്യമായി കമ്മീഷൻ നിലവിൽ വരുന്നത്.
അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമ്മീഷൻ. വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമ്മീഷന്‍ നിലവിൽ വരിക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകാൻ കമ്മീഷന് ചുമതലയുണ്ടാവും.
കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കും. കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കമ്മീഷൻ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സഹായിക്കുകയും ചെയ്യും. അവര്‍ക്ക് പുനരധിവാസം ആവശ്യമുള്ളിടത്ത് സര്‍ക്കാരുമായി സഹകരിച്ച് അത് സാധ്യമാക്കുന്നതും ഏതെങ്കിലും തരത്തിലുളള നിയമസഹായം ആവശ്യമുളളിടത്ത് ആയത് കമ്മീഷൻ ലഭ്യമാക്കും. വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കമ്മീഷനെ ഏല്‍പ്പിച്ച് നല്‍കുന്ന അങ്ങനെയുള്ള മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കുന്നതും കമ്മീഷന്റെ കര്‍ത്തവ്യമായിരിക്കും. കമ്മീഷന്റെ തീരുമാനങ്ങൾ അതിന്റെ ശിപാർശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കില്‍ തർക്കത്തിലേർപ്പെട്ട കക്ഷികള്‍ക്ക് പരിഹാരത്തിനായോ സര്‍ക്കാരിലേക്ക് അയക്കാം.
കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മീഷൻ മാറും.വയോജന ക്ഷേമത്തിലും സംരക്ഷണത്തിലും രാജ്യത്ത് ഉയർന്നുനിൽക്കുന്ന കേരളത്തെ ഇനിയും കൂടുതൽ വയോജനസൗഹൃദപരമാക്കാനുള്ള സുപ്രധാന തീരുമാനമാണ് നിയമമായിരിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.