ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി. ഇത് മികച്ച വിജയമായതോടെ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഏതൊക്കെ വിധത്തിൽ കേരളത്തിന് ഉപയോഗപ്പെടുത്താനാകുമെന്ന കാര്യം പരിശോധിച്ചുവരികയാണ്. ഈ മേഖലയില്‍ ഗൗരവമായ ഗവേഷണങ്ങള്‍ നമ്മുടെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഐസിഫോസ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരികയാണ്. ഇതിനോടകം തന്നെ ആർടിഫിഷ്യൽ ഇൻ്റലിജൻസ് കേരളം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. കേരളത്തിലെ 80,000 അധ്യാപകർക്ക് ആർടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ ട്രെയിനിങ്ങും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയിലും സര്‍വ്വകലാശാലകളിലും പരിശീലന പദ്ധതികള്‍ ആരംഭിക്കാന്‍ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍ഗ്രീഡിയന്‍സ് ഡാറ്റാ സയന്‍സ് പോലുള്ള നവീനമായ കോഴ്സുകള്‍ സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്ന കാര്യവും ഗൗരവമായ പരിഗണനയിലാണ്.
കേരളം കരട് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നയം രൂപീകരിച്ചുവരികയാണ്. നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സോഫ്റ്റുവെയര്‍ നിര്‍മ്മാണം, വിവരസഞ്ചയ നിര്‍മ്മാണം, ഇന്നൊവേഷന്‍ സെന്‍ററുകള്‍, നൈപുണ്യ വികസനം, നിര്‍മ്മിത ബുദ്ധി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണ എന്നിവ ഈ നയത്തിന്‍റെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നു. ആർടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കടന്നുവരവ് നിലവിലെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന തൊഴിൽമേഖലയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടി മുന്നിൽക്കണ്ടുകൊണ്ടാണ് പുതിയ നീക്കങ്ങൾ സർക്കാർ നടത്തുന്നത്. ഇതിലൂടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തൊഴിൽ മേഖലയില്‍ കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. നിര്‍മ്മിത ബുദ്ധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി പ്രധാനപ്പെട്ട പദ്ധതികള്‍ ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി ഒരു ഡീപ് ടെക് എക്കോസിസ്റ്റം രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേര്‍ണിംഗ്, അനിമേഷന്‍, വിഷ്വല്‍ എഫക്ട്, ഗെയ്മിംഗ്, കോമിക്സ് എന്നീ മേഖലകളില്‍ കടന്നുവരുന്ന ഡീപ് ടെക് സംരംഭകര്‍ക്ക് വേണ്ടി ഒരു ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് ക്ലസ്റ്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 10 കോടി രൂപ സര്‍ക്കാര്‍ അധികമായി അനുവദിച്ചിട്ടുണ്ട്.
