ലഡാക്ക് ജനതയെ കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ഭരണസംവിധാനം ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനെ ശക്തമായി അപലപിച്ചു. ഇൗ അടിച്ചമർത്തൽ നാല് പേരുടെ മരണത്തിനും ഒട്ടേറെപേർക്ക് പരിക്കേൽക്കാനും ഇടയാക്കി. പൂർണ അധികാരമുള്ള നിയമസഭയോടെ സംസ്ഥാന പദവി നൽകണമെന്നും മേഖലയെ ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ലഡാക്ക് ജനത ആറ് വർഷമായി പ്രക്ഷോഭത്തിലാണ്. ഇതുവഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ഭരണഘടനാപരമായ പരിരക്ഷയും ഇതര ആനുകൂല്യങ്ങളും അവർക്ക് ലഭിക്കും. ഇൗ അവകാശങ്ങൾക്കായുള്ള ആവശ്യം ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ അവഗണിച്ചുവരികയാണ്.
നീതിയുക്തമായ ആവശ്യങ്ങളെ കേന്ദ്രം വിവേകശൂന്യമായി അവഗണിക്കുന്നതിൽ നിരാശരായും, കഴിഞ്ഞ മൂന്ന് വർഷത്തിൽ പലവട്ടം നടന്ന ചർച്ചകളിൽ ഉയർന്ന ആശങ്കകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചും ലേ അപ്പെക്‌സ് ബോഡി(എൽഎബി)യുടെയും മറ്റ് ജനകീയ സംഘടനകളുടെയും നേതൃത്വത്തിൽ 15 ദിവസമായി സമാധാനപരമായ നിരാഹാരസമരം നടന്നുവരികയായിരുന്നു. അർഥപൂർണമായ ചർച്ചയ്‌ക്ക് തയ്യാറാകുന്നതിനു പകരം നിരാഹാരസമരത്തെ ബലംപ്രയോഗം വഴി നേരിടാനാണ് സർക്കാർ ശ്രമിച്ചത്. ഇത് വ്യാപക ജനരോഷത്തിന് വഴിയൊരുക്കി. സംഘർഷത്തിനു ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ചശേഷവും കേന്ദ്രസർക്കാർ പ്രക്ഷോകരെ കുറ്റപ്പെടുത്തുകയാണ്.
എല്ലാ അടിച്ചമർത്തൽ നടപടികളും കേന്ദ്രം നിർത്തിവയ്‌ക്കണം. ജനകീയപ്രസ്ഥാനത്തിന്റെ പ്രതിനിധികളുമായി ഫലപ്രദമായ ചർച്ചയ്‌ക്ക് തയ്യാറാകണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം നൽകണം.
