Skip to main content

പ്രകൃതിക്ഷോഭങ്ങളിൽ വാസസ്ഥലങ്ങൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും നാശനഷ്ടമുണ്ടാകുന്നവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് 'സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി

ഒരു ആയുസ്സിന്റെ മുഴുവൻ അധ്വാനവും സ്വപ്നങ്ങളും ചേർത്തുവെച്ചാണ് സാധാരണക്കാരനായ ഒരാൾ ഒരു വീട് നിർമ്മിക്കുന്നത്. വീടെന്നത് നമുക്ക് അചേതനമായ വെറുമൊരു കെട്ടിടമല്ല, മറിച്ച് അതു നമ്മുടെ ജീവിതം തുടിക്കുന്ന ഇടമാണ്. അപ്രതീക്ഷിതമായി എത്തുന്ന പ്രകൃതിദുരന്തങ്ങളിൽ ആ വലിയ സ്വപ്നം കണ്മുന്നിൽ തകർന്നു വീഴുമ്പോഴുണ്ടാകുന്നത് വിവരണാതീതമായ വേദനയാണ്. പ്രളയങ്ങളായും ഉരുൾപൊട്ടലായും പ്രകൃതി നമ്മെ പരീക്ഷിച്ച കാലങ്ങളിലെല്ലാം ആ വേദന നാം ഒരുമിച്ച് അനുഭവിച്ചതാണ്.
അത്തരം ഘട്ടങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കാവലായി മാറാൻ എൽ.ഡി.എഫ് സർക്കാർ ചരിത്രപരമായ പുതിയ ചുവടുവെപ്പ് നടത്തുകയാണ്. പ്രകൃതിക്ഷോഭങ്ങളിൽ വാസസ്ഥലങ്ങൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും നാശനഷ്ടമുണ്ടാകുന്നവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് 'സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി' നടപ്പിലാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു.
രാജ്യത്തിന് തന്നെ വലിയൊരു ബദൽ മാതൃകയാകുന്ന ഈ 'റിസ്ക് ട്രാൻസ്ഫർ മെക്കാനിസത്തിൽ' ഏറ്റവും ശ്രദ്ധേയം പാവപ്പെട്ടവരോടുള്ള സർക്കാരിന്റെ കരുതലാണ്. സംസ്ഥാനത്തെ 32 ലക്ഷത്തിലധികം വരുന്ന ബിപിഎൽ കുടുംബങ്ങൾക്ക് 'ഇൻഡെമ്നിറ്റി ഇൻഷുറൻസ്' വഴി പൂർണ്ണ പരിരക്ഷ ഉറപ്പാക്കുകയാണ്. ദുരന്തങ്ങളിൽ വീടിനോ ഗൃഹോപകരണങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചാൽ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നേരിട്ട് വീടുടമയ്ക്ക് ലഭിക്കും. കേടുപാടുകൾ തീർത്ത് സ്വന്തം വീട്ടിലേക്ക് തിരികെ കയറുന്നതുവരെ അവർക്ക് വാടകയ്ക്ക് താമസിക്കാനുള്ള സഹായവും ഇതിൽ ഉൾപ്പെടുന്നു. ഇതിനായുള്ള വാർഷിക പ്രീമിയം പൂർണ്ണമായും സർക്കാർ വഹിക്കും. ഒരൊറ്റ മനുഷ്യനും പെരുവഴിയിലാകില്ല എന്ന സർക്കാരിന്റെ ഉറപ്പാണിത്.
ഇതിനോടൊപ്പം തന്നെ 'പാരാമെട്രിക് ഇൻഷുറൻസ്' എന്ന മറ്റൊരു സംവിധാനം കൂടി ഈ പദ്ധതിയുടെ ഭാഗമായി നാം നടപ്പിലാക്കുന്നു. മഴയോ കാറ്റോ നിശ്ചിത പരിധി കടന്നാൽ, അത് ദുരന്തമായി കണക്കാക്കി സർക്കാരിന് ഉടൻ ഇൻഷുറൻസ് തുക ലഭിക്കും. ഓരോ വീടും പ്രത്യേകം പരിശോധിക്കാൻ കാത്തുനിൽക്കാതെ തന്നെ അടിയന്തര ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കും.
പ്രതിവർഷം ഏകദേശം 120.75 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്കായുള്ള തുക സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് കണ്ടെത്തുന്നത്. പ്രതിസന്ധികൾക്ക് മുന്നിൽ പകച്ചുനിൽക്കാതെ, അർഹമായ സഹായങ്ങൾ പലയിടത്തുനിന്നും നിഷേധിക്കപ്പെടുമ്പോഴും, ഈ സർക്കാർ ജനങ്ങളെ കൈവിടില്ല എന്ന പ്രഖ്യാപനം കൂടിയാണിത്. കൂടുതൽ കരുത്തോടെ, നാടിനായി നമുക്ക് ഒരുമിച്ചു നിൽക്കാം.

 

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.