Skip to main content

വിഴിഞ്ഞം സമരക്കാർ ദുർവാശി വെടിഞ്ഞ് നാടിന്റെ വികസനത്തിനൊപ്പം ചേരണം

പൊതുവേ രാജ്യത്തിന്റെയും കേരളത്തിന്റെയും പുരോഗതിക്കൊപ്പം പ്രാദേശിക വികസനത്തിന്റെ നിർണായക സാധ്യതകൾ കൂടിയാണ് വിഴിഞ്ഞം തുറമുഖം തുറന്നിടുന്നത്. ഈ തുറമുഖം സംബന്ധിച്ച ചർച്ചകൾ മൂന്നു പതിറ്റാണ്ടായി നടക്കുകയും എല്ലാ രാഷ്ട്രീയ പാർടികൾക്കുമിടയിൽ അഭിപ്രായ സമന്വയം രൂപപെടുകയും ചെയ്തിട്ടുണ്ട്. അവസാനം നടന്ന സർവകക്ഷിയോഗത്തിൽ പോലും എല്ലാവരും തുറമുഖം പൂർത്തീകരിക്കണം എന്ന അഭിപ്രായമാണ് പങ്കുവച്ചത്.
വികസിക്കുന്ന കേരളത്തെ തടഞ്ഞു നിർത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി വിഴിഞ്ഞത്ത് നടക്കുന്നത്. തുറമുഖ നിർമാണത്തിന്റെ എൺപത് ശതമാനം പ്രവൃത്തിയും പൂർത്തിയായപ്പോഴാണ് ഈ പദ്ധതി നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ട് സമരം നടത്തുന്നത്. തീവ്ര സ്വഭാവമുള്ള വികസന വിരോധികളുടെ വട്ടമേശ സമ്മേളനമായി മാറിയ ഈ സമരം അക്രമത്തിന്റെ വഴിയിലേക്ക് നീങ്ങിക്കഴിഞ്ഞു. സമരം കേരള വികസനം തടയുന്നതിനുള്ള അജണ്ടയുടെ ഭാഗവും മാറ്റാരെയോ തൃപ്തിപ്പെടുത്താനുള്ള കുടില ശ്രമവുമാണ്. തുറമുഖ നിർമാണം നിർത്തുന്നതൊഴിച്ച് മറ്റേത് ആവശ്യവും ചർച്ച ചെയ്യാനും പരിഹരിക്കാനും സർക്കാർ തയ്യാറാണെന്ന് അറിയിക്കുകയും അത്‌ അംഗീകരിക്കുകയും ചെയ്തശേഷം കലാപാഹ്വാനവുമായി സമരക്കാർ മുന്നോട്ട് പോവുന്നത് അപലപനീയമാണ്.
സമര നേതൃത്വത്തിലുള്ള ചിലർ നടത്തിയ മന്ത്രി അബ്ദുറഹിമാനെതിരായ തീവ്രവർഗീയ പരാമർശവും നേവിയുടെ തുറമുഖം വേണമെങ്കിൽ ആകാം എന്ന പ്രസ്താവനയുമൊക്കെ സമരത്തിന്റെ പേരിൽ കലാപം നടത്തുന്നവരുടെ ഒളിയജണ്ട പുറത്തുകൊണ്ടുവരുന്നുണ്ട്. സർക്കാരിനെതിരായ ഈ കലാപനീക്കത്തെ ജനങ്ങളെ അണിനിരത്തി നേരിടും.
വലിയതോതിലുള്ള അക്രമ പ്രവർത്തനങ്ങളെ അന്യാദൃശമായ സംയമനത്തോടെ നേരിട്ട കേരള പൊലീസ് സമരക്കാരുടെ ഗൂഢനീക്കത്തെ പൊളിച്ചുകളഞ്ഞു. ചില കേന്ദ്രങ്ങൾ കരുതുന്നതുപോലെ എൽഡിഎഫ് സർക്കാറിനെ ഒരുനിമിഷം കൊണ്ട് ഭസ്മീകരിച്ചുകളയാം എന്നത് വെറും വ്യാമോഹം മാത്രമാണ്. 1959 അല്ല 2022 എന്ന ചരിത്രബോധം അവർക്ക് ഉണ്ടാവേണ്ടതാണ്. ഒരു ബിജെപി നേതാവ് അഞ്ചുമിനിട്ടുകൊണ്ട് സർക്കാരിനെ വലിച്ച് താഴെ ഇട്ടുകളയുമെന്നാണ് പറയുന്നത്. സാധാരണ തെരഞ്ഞെടുപ്പിൽ ഒരിടത്താണ് ആളുകൾ തോൽക്കുന്നത് എന്നാൽ, രണ്ടിടത്ത് ഒരുമിച്ച് ജനങ്ങൾ തോൽപിച്ചയാളാണ് അദ്ദേഹം. ഏത് മനോനിലയിലാണ് അദ്ദേഹം സംസാരിക്കുന്നത് എന്നത് അത്ഭുതമാണ്.
ഇത്രയൊക്കെ അക്രമ പ്രവർത്തനങ്ങൾ നടക്കുകയും സമരക്കാരുടെ തുറമുഖം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടും തീവ്രവർഗീയ പരാമർശങ്ങൾ ഉണ്ടായിട്ടും സമരത്തെ തള്ളിപ്പറയാൻ തയ്യാറാകാത്ത പ്രതിപക്ഷ നിലപാടും ദുരൂഹമാണ്.
മത്സ്യസമ്പത്തിനോ തീരത്തിനോ കോട്ടം തട്ടില്ലെന്ന പഠനങ്ങൾ നിലനിൽക്കേ മത്സ്യതൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തുന്നവർ അതിൽ നിന്ന് പിന്മാറാൻ തയ്യാറാവണം. വിഴിഞ്ഞത് സമരക്കാർ ദുർവാശി വെടിഞ്ഞ് വിവേകത്തോടെ നാടിന്റെ വികസനത്തിനൊപ്പം ചേരണം.

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.