Skip to main content

മതസൗഹാർദ്ദം തകർക്കുന്ന ആർ എസ് എസ്

കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് കീഴിൽ മതന്യൂനപക്ഷങ്ങൾ തുടർച്ചയായ അക്രമങ്ങൾ നേരിടുകയാണ്. പ്യൂ റിസർച്ച് സെന്റർ എന്ന അന്താരാഷ്ട്ര സ്ഥാപനത്തിന്റെ അവലോകനത്തിൽ 2020ൽ ലോകത്തിൽ ഏറ്റവും മതവിദ്വേഷം നിലനിന്നത് ഇന്ത്യയിലായിരുന്നു. ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ രാജ്യത്ത്‌ ആവർത്തിക്കുന്ന ആക്രമണങ്ങളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്‌ അയച്ചതും അടുത്തിടെയാണ്‌. ആക്രമണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ടുചെയ്ത ഉത്തർപ്രദേശ്‌, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കർണാടകം, ഹരിയാന, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങൾ രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും പരമോന്നത നീതിപീഠം നിർദേശിക്കുകയുണ്ടായി.

പരാതിക്കാരുടെ ഹർജിയിലെ വിവരങ്ങൾ വ്യാജമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിക്ക് കൊടുത്ത മറുപടി. എന്നാൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസ് കാലത്ത് പോലും സംഘപരിവാർ ആക്രമങ്ങൾ തുടരുന്ന സാഹചര്യമാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്‌മസ്‌ നക്ഷത്രവും കരോളും പുൽക്കൂടും ക്രിസ്‌മസ്‌ പാപ്പയും ആശംസാ സന്ദേശങ്ങളും കേക്ക്‌ വിതരണവുമെല്ലാം ഇന്ത്യാവിരുദ്ധമായി ചിത്രീകരിക്കുകയാണ്‌ ഇവർ.

വർഗീയതയുടെ പരീക്ഷണശാലയായ ഗുജറാത്തിലെ വഡോദരയിൽ കരോൾ സംഘം ക്രൂരമായി ആക്രമിക്കപ്പെട്ടു. ചോക്കലേറ്റ് വിതരണം ചെയ്തുകൊണ്ടിരുന്ന ക്രിസ്മസ് പാപ്പയുടെ വേഷം ധരിച്ചവരെ മർദിച്ചു. ഉത്തരാഖണ്ഡിലെ പുരോല ഗ്രാമത്തിൽ ക്രിസ്‌മസ്‌ ആഘോഷത്തിനുനേരെ മതപരിവർത്തനം ആരോപിച്ച്‌ തീവ്രഹിന്ദുത്വ സംഘടനയുടെ 30 അംഗ സംഘം ആക്രമണം നടത്തി. കർണാടകത്തിന്റെ ചില ഭാഗങ്ങളിൽ ഹിന്ദു ജാഗരണ വേദിക പ്രവർത്തകർ സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷത്തെയാണ് ലക്ഷ്യമിട്ടത്. കുട്ടികളെ മതപരിവർത്തനം നടത്താനുള്ള ശ്രമങ്ങളാണ് ക്രിസ്മസ് ആഘോഷങ്ങൾ എന്ന് ആരോപിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രചാരണം. കർണ്ണാടകത്തിൽ 2021ൽ മാത്രം ക്രിസ്ത്യൻ വിഭാഗങ്ങളെ ഉന്നം വച്ചുളള 39 വിദ്വേഷ അക്രമങ്ങൾ നടന്നിട്ടുള്ളതായി മനുഷ്യാവകാശ പ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു.

ഛത്തീസ്‌ഗഢിലെ പതിനഞ്ചിലേറെ ഗ്രാമങ്ങളിൽ നടന്ന അക്രമം മൂലം അവിടങ്ങളിലെ ക്രിസ്‌ത്യാനികൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന സ്ഥിതിയാണ്. ക്രിസ്‌ത്യാനികളെ തുരത്തുകയാണ്‌ ലക്ഷ്യമെന്ന്‌ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗദളും പ്രഖ്യാപിച്ചു കഴിഞ്ഞു. ആദിവാസി മേഖലയിലും നഗരപ്രദേശങ്ങളിലും വലിയ അക്രമണങ്ങളുണ്ടായി. ആരാധനാലയങ്ങൾ തകർത്ത്‌ ബൈബിൾ നശിപ്പിച്ച സംഘങ്ങൾ വയോധികരെയും സ്‌ത്രീകളെയും കൊച്ചുകുട്ടികളെയുംപോലും വെറുതെവിട്ടില്ല. ഛത്തീസ്‌ഗഢ് ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാരും പൊലീസും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്‌ നാരായൺപുർ കലക്ടറേറ്റിൽ നിസ്സഹായരായ ആയിരങ്ങൾ കുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റവരുടെ ഫോട്ടോ ഉൾപ്പെടുത്തി പരാതി നൽകിയിട്ടും കേസ്‌ രജിസ്റ്റർ ചെയ്യുന്നതിനു പകരം ഇരകളെ നിർബന്ധിച്ച്‌ മാറ്റിപ്പാർപ്പിക്കുകയായിരുന്നു അധികൃതർ.

ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള പീഡനങ്ങൾ ഏറുന്നതായും അവരുടെ മതസ്വാതന്ത്ര്യങ്ങൾ കുറയുന്നതായും പല പഠനങ്ങളിലും അടിവരയിടുന്നതായി കാണാം. പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മാർഗമായി മതംമാറ്റം വിലക്കി പ്രത്യേക നിയമം പാസാക്കുകയാണ്. ഉത്തരാഖണ്ഡിൽ മതപരിവർത്തനത്തെ പത്തുവർഷംവരെ തടവ്‌ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാക്കുന്ന വ്യവസ്ഥകളുള്ള മതപരിവർത്തന നിരോധന ഭേദഗതി ബില്ലിന്‌ ഗവർണറുടെ അംഗീകാരം ലഭിച്ചത് ക്രിസ്മസ് തലേന്നാണ്.

കേരളത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷവുമായി അടുക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടുന്ന സംഭവങ്ങളാണ് ഇവ.

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.