Skip to main content

മതനിരപേക്ഷ രാഷ്ട്രത്തിൽ നിന്നും മത രാഷ്ട്രത്തിലേക്കുള്ള പ്രയാണം ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ്

ഭരണഘടനയുടെ ആമുഖത്തിലെ ആദ്യ വാചകങ്ങൾ വോട്ടിനിട്ടാണ് ഭരണഘടന അസംബ്ലി നിശ്ചയിച്ചത്. ദൈവത്തിൻ്റെ പേരിൽ , 'In the name of god' എന്ന വാചകത്തിൽ ആമുഖം തുടങ്ങണമെന്ന് എച്ച് വി കാമ്മത്ത് ഭേദഗതി നിർദ്ദേശിച്ചു. 'We the people', ജനങ്ങളുടെ പേരിൽ തന്നെ തുടങ്ങണമെന്നതായിരുന്ന കരട്. ശക്തമായ വാദമുഖങ്ങൾ ഉയർന്നു. മതനിരപേക്ഷ രാഷ്ട്രത്തിൻ്റെ ഭരണഘടന ദൈവത്തിൻ്റെ പേരിൽ ആരംഭിക്കുന്നതിനെ വിശ്വാസിയാണെങ്കിലും താൻ എതിർക്കുന്നുവെന്ന് പട്ടം താണുപിള്ളയെ പോലുള്ളവർ പറഞ്ഞു. കാമ്മത്ത് ഭേദഗതി പ്രസ്സ് ചെയ്തു. 68 - 41, 'We the people' വിജയിച്ചു.

ഇന്ന് ഏഴര പതിറ്റാണ്ട് കഴിഞ്ഞപ്പോൾ ഒരു മതത്തിൻ്റെ മാത്രം ആചാരത്തിൻ്റെ അകമ്പടിയോടെ പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് തുല്യമായ അവകാശം ഉറപ്പു വരുത്തുന്ന മതനിരപേക്ഷ രാജ്യത്ത് ഭരണഘടന വിരുദ്ധമായ രീതിയിൽ പാർലിമെന്റ് മന്ദിരം പോലും ഉദ്ഘാടനം ചെയ്യപ്പെടുന്നു.

ഏത് സംസ്കൃതിയെയും പാരമ്പര്യത്തേയും കുറിച്ചാണ് പ്രധാനമന്ത്രി മോദിയും സംഘപരിവാരവും സംസാരിക്കുന്നത്? ആയിരം വർഷത്തോളം ഇന്ത്യയിൽ ആധിപത്യമുണ്ടായിരുന്ന ബുദ്ധമതത്തിൻ്റെയോ ജൈന മതത്തിൻ്റേയോ ദർശനവുമായി എന്തെങ്കിലും ബന്ധം ഇന്നത്തെ ചടങ്ങുകൾക്കുണ്ടോ? നാസ്തിക ദർശനത്തിനും ഇടമുണ്ടായിരുന്ന സംസ്കൃതിയെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കൊണ്ട് തകർക്കുന്നു.

മുസ്ലീം, ക്രിസ്ത്യൻ, സിക്ക്, പാഴ്സി, ബുദ്ധ, ജൈന, ദളിത്, പിന്നോക്ക, ഗോത്ര വിശ്വാസങ്ങളെ അടിച്ചമർത്തി ഏകമുഖ വിശ്വാസം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. രാജ്യത്തിന് ഔദ്യോഗികമായ മതം വേണമെന്ന ആവശ്യത്തേയും ഭരണഘടന അസംബ്ലി തള്ളിക്കളഞ്ഞതാണ്. എന്നാൽ, ഇപ്പോൾ നടന്ന ചടങ്ങുകൾ അതിനെ റദ്ദ് ചെയ്യുന്നതാണ്.

രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാതെ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്തത് ആർട്ടിക്കിൾ 79ൻ്റെ ലംഘനം മാത്രമല്ല. പാർലമെന്റ് എന്നത് എക്സിക്യുട്ടിവിൻ്റെ കേവലം അനുബന്ധം മാത്രമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഇതു വഴി ചെയ്യുന്നത്. പഴയ മന്ദിരത്തിലേത് സ്വതന്ത്ര പാർലമെന്റിൻ്റെ കാഴ്ചപ്പാടായിരുന്നുവെങ്കിൽ പുതിയ മന്ദിരത്തിലേത് എക്‌സിക്യൂട്ടീവ് പാർലമെന്റായിരിക്കുമെന്ന് ഉദ്ഘാടകൻ്റെ തെരഞ്ഞെടുപ്പ് വഴി പ്രഖ്യാപിക്കുന്നു.

ഇത് ഹിന്ദുസ്ഥാനല്ല ഇന്ത്യയാണെന്ന് പ്രഖ്യാപിച്ചത് ഭരണഘടന അസംബ്ലിയാണ്. ഹിന്ദുസ്ഥാൻ, ഭാരത വർഷ, അഖണ്ഡ ഭാരത തുടങ്ങിയ പേരുകളെല്ലാം തള്ളിക്കളഞ്ഞാണ് ആർട്ടിക്കിൾ ഒന്ന് അംഗീകരിച്ചത്. India that is Bharat Shall be a union of states. ഇന്ന് ഇന്ത്യയെ ഇല്ലാതാക്കി ഹിന്ദുസ്ഥാൻ സ്ഥാപിക്കാൻ ശ്രമിക്കുന്നു. മതനിരപേക്ഷ രാഷ്ട്രത്തിൽ നിന്നും മത രാഷ്ട്രത്തിലേക്കുള്ള പ്രയാണം ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ്.

ഭരണഘടന അസംബ്ലിയിൽ നടത്തിയ അവസാന പ്രസംഗത്തിൽ അംബേദ്കർ ഒരു മുന്നറിയിപ്പ് കൂടി നൽകിയിരുന്നു. മതത്തിൻ്റെ പേരിലുള്ള രാഷട്രീയ പാർടികൾ ഏതിനെയായിരിക്കും മുകളിൽ സ്ഥാപിക്കുകയെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. 'നിങ്ങൾ രാഷ്ട്രത്തിൻ്റെ മുകളിൽ വിശ്വാസത്തെ സ്ഥാപിക്കുമോ അതോ വിശ്വാസത്തിൻ്റെ മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ? രാഷ്ട്രത്തിൻ്റെ മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം തന്നെ ഇല്ലാതാകും. അവസാനത്തള്ളി രക്തം നൽകിയും സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം' അംബേദ്ക്കറുടെ ഈ വാക്കുകൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.

 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.