Skip to main content

“വിരട്ടരുത്” എന്ന് സുധാകരനെക്കൊണ്ട് മോൻസൻ മാവുങ്കലിനോട് പറയിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ?

വിരട്ടലും പ്രതികാരവേട്ടയുമൊന്നും കണ്ട് കോൺഗ്രസ് ഭയപ്പെടില്ല എന്നാണ് കെ സുധാകരനുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പറഞ്ഞത് സിപിഎമ്മിനോടും എൽഡിഎഫ് സർക്കാരിനോടുമാണെങ്കിൽ അദ്ദേഹത്തിന് തെറ്റി. സുധാകരനെയോ കോൺഗ്രസിനെയോ വിരട്ടുകയോ വേട്ടയാടുകയോ പാർടിയുടെയോ സർക്കാരിന്റെയോ അജണ്ടയല്ല. ആയിരുന്നെങ്കിൽ, പരാതി കിട്ടി പിറ്റേ ദിവസമോ പിറ്റേ ആഴ്ചയോ പിറ്റേ മാസമോ സുധാകരൻ അറസ്റ്റിലാവുമായിരുന്നു. അതുണ്ടായില്ല. പരാതിക്കാർ നടപടി സ്വീകരിക്കുന്നതിനുള്ള കാലതാമസം വരുന്നൂവെന്ന് ആക്ഷേപിച്ച് ഹൈക്കോടതിയെ സമീപിക്കുകപോലുമുണ്ടായി. രാഹുൽ ഗാന്ധി പറഞ്ഞതല്ല. നേരെ മറിച്ചാണ് പരാതിക്കാരുടെ ആക്ഷേപം.

ഞങ്ങളൊന്നേ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നുള്ളൂ. “വിരട്ടരുത്” എന്ന് സുധാകരനെക്കൊണ്ട് മോൻസൻ മാവുങ്കലിനോട് പറയിപ്പിക്കാമോ? സത്യത്തിൽ ആരാണ് കെ. സുധാകരനെ ചൂണ്ടുമർമ്മത്തിൽ നിർത്തിയിരിക്കുന്നത്? സാക്ഷാൽ മോൻസൻ മാവുങ്കൽ. പോക്സോ കേസിൽ ആജീവനാന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന ഒരു കൊടുംക്രിമിനലിനെ കെപിസിസി പ്രസിഡന്റ് ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? കോൺഗ്രസ് പാർടിയോടും അതിന്റെ പ്രവർത്തകരോടും തരിമ്പെങ്കിലും ബാധ്യതയുണ്ടെങ്കിൽ അതല്ലേ കെ. സുധാകരൻ വിശദീകരിക്കേണ്ടത്?

മോൻസൻ അറസ്റ്റിലായതിനു ശേഷം കെ. സുധാകരൻ നടത്തിയ പൊതു പ്രതികരണങ്ങളിലെ വൈരുദ്ധ്യങ്ങൾ സംബന്ധിച്ച് ഒരു ആഭ്യന്തര അന്വേഷണം നടത്താൻ രാഹുൽ ഗാന്ധി ഒരുക്കമാണോ? എന്തിനായിരുന്നു സുധാകരന്റെ മലക്കം മറിച്ചിലുകൾ? പോക്സോ കേസിൽ ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ട ക്രിമിനലിന് താൻ മാപ്പു കൊടുത്തു എന്നാണ് പത്രസമ്മേളനം നടത്തി കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്. ഏതു കൊടുംക്രിമിനലിനോടും ക്ഷമിക്കുന്ന വിശാലഹൃദയം കെ. സുധാകരന് ഉണ്ടെങ്കിൽ നല്ലത്. പക്ഷേ, ഇത് കോൺഗ്രസിന്റെ ഔദ്യോഗിക നയമാണോ ഈ മാപ്പു കൊടുക്കൽ. ഏതൊക്കെ ക്രിമിനൽ കേസുകൾക്ക് ഈ നയം ബാധകമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുമോ?

മാപ്പു കൊടുത്തു എന്നു മാത്രമല്ല കെപിസിസി പ്രസിഡന്റ് പറഞ്ഞത്. താൻ വിശ്വസിച്ച് ഏൽപ്പിച്ച പലകാര്യങ്ങളും മോൻസൻ മാവുങ്കൽ ചെയ്തു തന്നുവെന്നും കെ. സുധാകരൻ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ഇവിടെയും രാഹുൽ ഗാന്ധി മറുപടി പറയേണ്ട ചോദ്യം ഉയർന്നു വരുന്നു. കോൺഗ്രസ് നേതൃത്വം അത്തരം ചുമതലകൾ എന്തെങ്കിലും മോൻസൻ മാവുങ്കലിനെ ഏൽപ്പിച്ചിട്ടുണ്ടോ? അതോ സുധാകരൻ വ്യക്തിപരമായാണോ എന്തെങ്കിലും ഈ ക്രിമിനലിനെ ഏൽപ്പിച്ചത്. അദ്ദേഹം ഒരു സംഘടനയുടെ ഭാഗമായി നിൽക്കുന്ന ആളല്ലേ. ചില ചുമതലകൾ താൻ മോൻസൻ മാവുങ്കലിനെ ഏൽപ്പിച്ചുവെന്ന് എപ്പോഴെങ്കിലും കെ. സുധാകരൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നോ? കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ, പ്രസ്തുത ചുമതലകൾ സ്തുത്യർഹമായി മോൻസൻ ചെയ്തത്?

ഈ ചോദ്യങ്ങൾ കെ. സുധാകരനോട് ചോദിച്ച് വ്യക്തത വരുത്താനാണ് രാഹുൽ ഗാന്ധി തയ്യാറാകേണ്ടത്. കേരളത്തിലെ അവശേഷിക്കുന്ന കോൺഗ്രസുകാരുടെ ആത്മവിശ്വാസത്തിന്റെ കടയ്ക്കലാണ് സുധാകരൻ കോടാലിയെറിഞ്ഞിരിക്കുന്നത്. തട്ടിപ്പുവീരനായ ഒരു കൊടുംക്രിമിനലുമായിട്ടാണ് കെപിസിസി പ്രസിഡന്റിന് ദീർഘമായ അവിശുദ്ധ ബന്ധം. പൊടിപ്പും തൊങ്ങലും വെച്ച കഥകൾ പ്രവഹിക്കുന്നതിന് മുമ്പ്, ഇക്കാര്യങ്ങളെക്കുറിച്ച് സത്യസന്ധമായി അന്വേഷിച്ച് നിലപാട് സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് വിനയപൂർവം അഭ്യർത്ഥിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.