Skip to main content

പ്രതികാര മനോഭാവത്തോടെയുള്ള മാധ്യമ ആക്രമണങ്ങളെ അതിജീവിച്ചാണ്‌ ഇടതുപക്ഷ സർക്കാരിന്റെ ഓരോ വിജയവും ഉണ്ടാകുന്നത്

ജനങ്ങൾ അവരുടെ അനുഭവങ്ങൾ മാധ്യമങ്ങളുടെ മുന്നിൽ തുറന്നുപറയുന്നു. പലയിടങ്ങളിലായി പല ചാനലുകൾ പലരുടെ നേരെ മൈക്ക്‌ നീട്ടിയപ്പോഴും എല്ലാവരുടെയും മറുപടി ഒന്നുതന്നെ. ഓണവിപണിയിൽ സാധനങ്ങൾക്ക്‌ നല്ല വിലക്കുറവുണ്ട്‌. സർക്കാർ ഇടപെടൽ ഫലം കണ്ടു.

ഈ അനുഭവങ്ങളെ സാധൂകരിക്കുന്ന കണക്കുകളും പുറത്തുവന്നുകഴിഞ്ഞു. പൂട്ടാൻ പോകുന്നു എന്ന് പ്രചരിപ്പിച്ച സപ്ലൈക്കോയ്ക്ക്‌ റെക്കോർഡ്‌ വിൽപ്പന. നൂറുകോടി കടന്ന് കൺസ്യൂമർഫെഡ്‌. മാത്രമല്ല, മിൽമയ്ക്കും കുടുംബശ്രീ ഓണച്ചന്തകൾക്കും റെക്കോർഡ്‌ വിൽപ്പന. ബെവ്കോയിലും വിൽപ്പന പുതിയ റെക്കോർഡിട്ടു. 3100 ഓണച്ചന്തകളും 2000 കർഷകച്ചന്തകളും 1187 കുടുംബശ്രീ ഓണച്ചന്തകളും തുടങ്ങിയാണ്‌ വിപണിയിൽ സർക്കാർ ഇടപെട്ടത്‌. മിൽമാ പാൽ വിൽപ്പന നാല് ദിവസം കൊണ്ട്‌ ഒരു കോടി ലിറ്റർ കടന്നു. കൺസ്യൂമർഫെഡിൽ 10 ദിവസം കൊണ്ട്‌ 106 കോടിയുടെ വിൽപ്പനയാണ്‌ നടന്നത്‌. വിപണിയിൽ 1100 രൂപ വിലവരുന്ന 13 ഇനങ്ങൾ 462 രൂപയ്‌ക്കാണ്‌ ലഭ്യമാക്കിയത്‌.

രാജ്യമാകെ വിലക്കയറ്റത്തിന്റെ തോത്‌ ഉയർന്നുനിൽക്കെ വിലക്കുറവെന്ന നേട്ടം എങ്ങനെ കേരളം‌ സാധ്യമാക്കി? വിപണിയിലെ സർക്കാർ ഇടപെടൽ അത്രത്തോളം കാര്യക്ഷമമായിരുന്നു എന്നതുതന്നെ കാരണം. സർക്കാർ വിപണിയിലെത്തിച്ച പണമാണ്‌ ഓണവിപണിയെ സമൃദ്ധമാക്കിയത്‌. ജനങ്ങളുടെ വാങ്ങൽശേഷി കൂട്ടാൻ അവരുടെ കയ്യിൽ പണമുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തി. ക്ഷേമപെൻഷനും ഉത്സവബത്തയും ആനുകൂല്യങ്ങളും ദശലക്ഷക്കണക്കിന്‌ ആളുകൾക്കാണ്‌ സർക്കാർ നേരിട്ട്‌ വിതരണം ചെയ്തത്‌. ഈ രണ്ടു കാര്യങ്ങളാണ്‌ വറുതിയുടെ ഓണമെന്ന മാധ്യമ-പ്രതിപക്ഷ പ്രചാരണത്തെ മറികടന്ന് സമൃദ്ധിയുടെ ഓണമാക്കി മാറ്റിയത്‌.‌

ഇതേ മാധ്യമങ്ങൾ എന്തായിരുന്നു ഓണത്തലേന്നുവരെ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്‌? 'വറുതിയുടെ ഓണം' എന്ന് പ്രവചിക്കുകയും ജനങ്ങളെ ആശങ്കയിലാഴ്ത്താൻ ശ്രമിക്കുകയും ചെയ്തവരാണ്‌. അവർ നീട്ടിയ മൈക്കുകൾക്ക്‌ മുൻപിൽ തന്നെ അവരുടെ നുണപ്രചാരണത്തിനുള്ള പ്രഹരം ജനങ്ങളിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവരുന്നു. മറിച്ചായിരുന്നു ഇതിൽ ആരെങ്കിലുമൊരാൾ പ്രതികരിച്ചിരുന്നത് എങ്കിൽ, അത്‌ എത്ര വലിയ ആഘോഷമാകുമായിരുന്നു. ജനം ഒരു പഴുതും അനുവദിച്ചില്ല, അവർ അവരുടെ അനുഭവം സത്യസന്ധമായി പറഞ്ഞു. മാധ്യമങ്ങൾക്ക്‌ മൈക്ക്‌ മടക്കി നിരാശരായി മടങ്ങേണ്ടി വന്നു. എന്തിനധികം പച്ചക്കറി ലോറി അതിർത്തി കടന്ന് വന്നാൽ മാത്രമേ മലയാളിക്ക്‌ കഞ്ഞികുടിക്കാനാവൂ എന്ന് വിലപിക്കുന്ന മാധ്യമങ്ങൾക്ക്‌‌, ഓണത്തിന്‌‌ നാലായിരം ടൺ പച്ചക്കറി കേരളം വിദേശത്തേക്ക്‌ കയറ്റുമതി ചെയ്തു എന്ന് എഴുതേണ്ടി വന്നു‌.

ഇതാണ്‌ കഴിഞ്ഞ കുറേക്കാലമായി കേരളത്തിൽ നടക്കുന്നത്‌. സത്യത്തിന്റെ തരിമ്പു പോലുമില്ലാത്ത വ്യാപകമായ ദുഷ്പ്രചരണം മാധ്യമങ്ങൾ പെരുമ്പറയടിച്ച്‌ നടത്തുന്നു. അത്‌ തകർന്നുപോയാൽ ഒട്ടും ജാള്യമില്ലാതെ അടുത്തത്‌ ആരംഭിക്കും. പൂട്ടാൻ പോകുന്ന സപ്ലൈക്കോയും വറുതിയുടെ ഓണവും പൊളിഞ്ഞപ്പോൾ, കൂസലൊട്ടുമില്ലാതെ അടുത്ത പ്രചാരണം ആരംഭിച്ചിരിക്കുന്നു. ഇതിങ്ങനെ അഭംഗുരം തുടരും. ഇതെത്ര കാലമായി തുടങ്ങിയിട്ട്‌. എന്നിട്ടും ഇടതുപക്ഷം തുടർഭരണം നേടിയത്‌, ഈ മാധ്യമപ്രചാരണത്തിന്‌ തെല്ലും വിശ്വാസ്യത ജനങ്ങൾ കൽപ്പിക്കുന്നില്ല എന്നതുകൊണ്ടാണ്‌. കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഓരോ വിജയവും അദ്ഭുതകരമാകുന്നത്‌, അങ്ങേയറ്റം ശത്രുതാപരവും പ്രതികാര മനോഭാവത്തോടെയുള്ളതുമായ മാധ്യമ ആക്രമണങ്ങളെ അതിജീവിച്ചാണ്‌ അവയെല്ലാം ഉണ്ടായിട്ടുള്ളത്‌ എന്നതുകൊണ്ടാണ്‌.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.