Skip to main content

ബിബിസിയുടെ ഇന്ത്യൻ ന്യൂസ് റൂം നിർത്തിയത് ആദായനികുതി വകുപ്പിന്റെ പകപോക്കൽ മൂലം

ബിബിസിയുടെ ഇന്ത്യൻ ന്യൂസ് റൂം പ്രവർത്തനം നിർത്തിയ വാർത്ത കഴിഞ്ഞ ദിവസം നമ്മൾ കണ്ടു. ആദായനികുതി വകുപ്പിൻറെ തുടർച്ചയായ പകപോക്കൽ നടപടികൾ മൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ബിബിസി നിർബന്ധിതരായത് എന്നാണ് വാർത്ത.

സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ മാധ്യമങ്ങളെ വരുതിയിലാക്കിവെക്കാൻ എക്കാലവും ശ്രമിക്കാറുണ്ട്. അടിയന്തരാവസ്ഥയിൽ ഇന്ത്യ കണ്ട അതേ ലക്ഷണമാണ് ബിജെപി ഭരണത്തിൽ നിലവിൽ കാണുന്നതും. അനുസരണയോടെ മുട്ടിലിഴയുന്ന മാധ്യമങ്ങളെയാണ് അവർക്കാവശ്യം. ഭീഷണിപ്പെടുത്തിയിട്ടും വരുതിയിൽ വന്നില്ലെങ്കിൽ അവയെ ഇല്ലാതാക്കുക എന്നതാണ് ഇത്തരം ഭരണകൂടങ്ങളുടെ പൊതുവായ നയം. ബിബിസി വിഷയത്തിലും അതാണ് കണ്ടത്.

അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ ബിബിസിയുടെ ഉത്തരവാദപ്പെട്ടവർക്ക് ദുരനുഭവങ്ങൾ ഉണ്ടായത് എല്ലാവർക്കും അറിയമല്ലോ. അന്നത്തെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ഐകെ ഗുജ്റാളിനെ മാറ്റിയതും ചരിത്രമാണ്. 2014ൽ ബിജെ പി സർക്കാർ അധികാരത്തിൽ വന്ന ശേഷം വേൾഡ് പ്രെസ്സ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്കിംഗ് തുടർച്ചയായി താഴുകയാണ്. പാരീസ് ആസ്ഥാനമായുള്ള റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിൻറെ 2023ലെ റിപ്പോർട്ട് അനുസരിച്ച്, മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്ക് 180 രാജ്യങ്ങളിൽ 150ൽ നിന്ന് 161ലേക്ക് ഇടിഞ്ഞു.

കുനിയാൻ പറഞ്ഞാൽ മുട്ടിലിഴയുന്ന മാധ്യമങ്ങളെ താലോലിച്ചു. നിർഭയത്തോടെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെ അടിച്ചമർത്തി. ആ നിലയാണ് രാജ്യത്ത് ഉണ്ടായത്. സംഘപരിവാറിന് അനുകൂലമല്ലാത്ത വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകരെ കയ്യൂക്കുപയോഗിച്ച് വേട്ടയാടുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.

കേരളത്തിലെ ചില മാധ്യമങ്ങൾക്കും അത്തരം വേട്ടയാടൽ ഉണ്ടായിട്ടുണ്ട്. ഒരനുഭവംനോക്കാം. 2020 ജനുവരി മാസത്തിൽ ഡൽഹിയിൽ നടന്ന മുസ്ലിം വിരുദ്ധ കലാപം റിപ്പോർട്ട് ചെയ്ത കുറ്റത്തിന് രണ്ട് ചാനലുകളുടെ ലൈസൻസ് എടുത്തു കളയുന്ന സ്ഥിതിയുണ്ടായി. ഇതിൽ ഒരു ചാനൽ തങ്ങളുടെ ഡൽഹി ബ്യൂറോയിലെ റിപ്പോർട്ടറെ ബലി കൊടുത്തുകൊണ്ട് കേന്ദ്ര ഭരണകൂടത്തിനും സംഘപരിവാറിനും മുന്നിൽ നട്ടെല്ല് വളച്ചു മാപ്പു പറഞ്ഞു. രണ്ടാമത്തെ ചാനൽ സുപ്രീം കോടതി വരെ പൊരുതി. പിന്നീട് സുപ്രീം കോടതി ഇടപെട്ട് ലൈസൻസ് പുനസ്ഥാപിച്ചു. ഈ വിഷയത്തിൽ കേരളത്തിലെ മാധ്യമങ്ങളിൽ ആരൊക്കെ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ചു മുന്നോട്ടുവന്നു?

2022 ജൂലൈ 4ന് കോഴിക്കോട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ചില മലയാള മാധ്യമ സ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത് വിമർശിക്കപ്പെട്ടപ്പോൾ, 'മാധ്യമ വ്യവസായത്തിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാനായിരുന്നു' യോഗം എന്നാണ് അതിൽ പങ്കെടുത്ത മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ പാർലമെൻറിൽ ചോദ്യം വവന്നപ്പോൾ, 'വിവിധ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങൾക്ക് അവബോധം നൽകാനാണ് യോഗം വിളിച്ച'തെന്നായിരുന്നു അനുരാഗ് താക്കൂറിൻറെ മറുപടി. ബിജെപി ഭരണത്തിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായി. സംഘപരിവാർ ഭരണകൂടത്തിൻറെ സ്തുതിപാഠകരായി മാറാത്ത എല്ലാ മാധ്യമങ്ങളെയും വേട്ടയാടുന്നത് തുടരുകയാണ്. ഇത്തരം വിഷയങ്ങൾ കൂടി ചർച്ച ചെയ്ത് തീരുമാനമെടുക്കാനുള്ളതാണ് ഈ തെരഞ്ഞെടുപ്പ് എന്നതാണ് ബിബിസിയുടെ അനുഭവം ഓർമ്മപ്പെടുത്തുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.