Skip to main content

വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി പോലീസിൽ സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടത്തിയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം ഡൽഹി പൊലീസിന് പരാതി നല്‍കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153എ, 152ബി, 298, 504, 505 എന്നീ വകുപ്പുകൾ പ്രകാരം മോദിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ടും ഡൽഹി സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം സ. പുഷ്പീന്ദർ സിങ് ഗ്രെവാളുമാണ് പരാതി നൽകിയത്. ഡൽഹി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കാഞ്ഞതിനെ തുട‍ര്‍ന്ന് പരാതി ഡൽഹി പൊലീസ് കമ്മീഷണര്‍ക്ക് അയച്ചുകൊടുത്തു.

രാജസ്ഥാനിലെ റാലിയിൽ വളരെ ബോധപൂർവ്വം മുസ്ലീം വിരുദ്ധ പരാമർശങ്ങൾ നടത്തിയ പ്രധാനമന്ത്രി ഹിന്ദു സമുദായത്തിന്റെ സ്വത്തുക്കൾ, പ്രത്യേകിച്ച്‌ സ്വർണവും സ്‌ത്രീകളുടെ താലിമാലയും അപകടത്തിലാണെന്ന പ്രതീതി സൃഷ്ടിക്കാനാണ്‌ ശ്രമിച്ചത്‌. ഹിന്ദുക്കളുടെ സ്വത്തുക്കൾ മുസ്ലീങ്ങൾക്ക്‌ വിതരണം ചെയ്യപ്പെടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്‌. സമുദായങ്ങള്‍ക്കിടയിൽ ശത്രുത വളർത്തുന്നതും ദേശീയോദ്ഗ്രഥനത്തിന് വിഘാതമാകുന്നതുമായ പ്രസ്താവനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. മുസ്ലീംങ്ങള്‍ക്കെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങളാണ് പ്രസംഗത്തിലുള്ളത്. സമുദായത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തെ ലക്ഷ്യംവെയ്‌ക്കുകയും ആ വിഭാഗത്തിനെതിരെ വിദ്വേഷം പടർത്തുകയുമാണ്‌ മോദി ചെയ്‌തത്‌. വിദ്വേഷപ്രസംഗത്തിലൂടെയുള്ള വോട്ടഭ്യർത്ഥന അങ്ങേയറ്റം നിയമവിരുദ്ധമാണ്‌.

ഇന്ത്യൻ മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരായും കൊള്ളക്കാരായും ഹിന്ദുക്കൾക്ക്‌, പ്രത്യേകിച്ച്‌ ഹിന്ദു സ്‌ത്രീകൾക്ക്‌ ഭീഷണിയായുമൊക്കെ വർഗീയവാദികൾ ചിത്രീകരിക്കുന്നത്‌ അസാധാരണമല്ല. എന്നാൽ, ഈയൊരു സമീപനത്തെ സുപ്രീംകോടതി തന്നെ നേരത്തെ വിമർശിച്ചിട്ടുള്ളതാണ്‌. ഇന്ത്യയിലെ വിഭവങ്ങൾക്ക്‌ മേൽ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന്‌ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്‌ പറഞ്ഞിരുന്നുവെന്നും അതിലൂടെ നുഴഞ്ഞുക്കയറ്റക്കാർക്ക്‌ സ്വത്തുകൾ വിതരണം ചെയ്യപ്പെടുമെന്നുമാണ് മോദി പറഞ്ഞത്‌.

ബോധപൂർവ്വമായുള്ള ഈ പരാമർശം ഭരണഘടനാവിരുദ്ധമാണ്‌. ദേശീയ ഐക്യത്തിന്‌ വിരുദ്ധമാണ്‌. വളരെ പ്രകോപനകരവും നിയമവിരുദ്ധവും സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതുമാണ്‌. കൂടുതൽ കുട്ടികളുള്ളവർ, നുഴഞ്ഞുക്കയറ്റക്കാർ തുടങ്ങിയ പരാമർശങ്ങൾ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടാണ്‌. മുസ്ലീം എന്ന വാക്ക്‌ പ്രസംഗത്തിൽ കൃത്യമായുണ്ട്‌. ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും ഐക്യത്തിനും ഗുരുതരമായി ക്ഷതമേൽപ്പിക്കുന്നതാണ്‌ പ്രധാനമന്ത്രിയുടെ വാക്കുകൾ.

പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യവ്യാപകമായി പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടു തന്നെ അഖിലേന്ത്യാ പ്രസക്തിയുള്ള വിഷയമാണിത്‌. എത്രയും വേഗം കേസെടുത്ത്‌ അന്വേഷണത്തിലേക്ക്‌ കടക്കണം. എത്ര ഉന്നതപദവി വഹിക്കുന്ന ആളായാലും നിയമത്തിന്‌ അതീതനല്ല. അതുകൊണ്ട്‌ മോദിയ്‌ക്കെതിരെ ഉടനടി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ സിപിഐ എം ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

ആര്യ രാജേന്ദ്രന് നേരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണം, സിപിഐ എമ്മിനെതിരെ എന്ത് കള്ള പ്രചരണവും നടത്താൻ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്

സ. ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം നഗരസഭ മേയർ സ: ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ചാനൽ ചർച്ചകളും കോൺഗ്രസ് - ബിജെപി സൈബർ സംഘങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തുകയാണ്.

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് 74 വർഷം

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് ഇന്നേക്ക് 74 വർഷം. 1950 മെയ് 3ന് അർധരാത്രിയോടെയാണ് സഖാക്കളെ പോലീസുകാർ പാടിക്കുന്നിൻ്റെ മുകളിൽ നിരത്തിനിർത്തി വെടിവച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു.

സഖാവ് അമ്മുവിൻറെ ധീരസ്മരണകൾക്ക് 52 വർഷം

1973 മെയ് 3 ന് ഉച്ചയോടെ വാഴമുട്ടത്ത് കയർതൊഴിലാളികളുടെ അത്യുജ്ജലമായ പ്രക്ഷോഭം നടക്കുകയായിരുന്നു. നാടിനെ ആകെ നടുക്കിക്കൊണ്ട് പൊലീസ് ആ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്തു. ചീറിപാഞ്ഞ വെടിയുണ്ടകളിൽ ഒരെണ്ണം ആ സമരത്തിന്റെ മുൻനിര പോരാളിയായ സഖാവ് അമ്മുവിൻറെ തലയോട്ടി തകർത്തു.