Skip to main content

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്. ഇന്ത്യ എന്ന രാജ്യം നാം ഇതുവരെ കണ്ട നിലയിൽ ഇനിയുള്ള ഘട്ടത്തിൽ നിലനിൽക്കണമോ വേണ്ടയോ എന്ന്‌ നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. മറ്റൊരു രൂപത്തിൽ പറഞ്ഞാൽ, ജനാധിപത്യവും മതനിരപേക്ഷതയും ഉൾപ്പെടെയുള്ള അടിസ്ഥാന ഭരണഘടനാമൂല്യങ്ങളെ പരിരക്ഷിച്ച്‌ നിലനിർത്താൻ ഒരുപക്ഷേ, ഇന്ത്യൻ ജനതയ്ക്ക് കൈവരുന്ന അവസാന അവസരമാകുമിത്.

ഭരണഘടനയുടെ രക്ഷിതാക്കളാകേണ്ടവർതന്നെ അതിന്റെ വിനാശകാരികളാകുകയും ഭരണഘടനയെ എന്നേക്കുമായി മാറ്റിമറിക്കാൻ ശ്രമിക്കുകയുമാണ്‌. മതനിരപേക്ഷ ഇന്ത്യയെ മതാധിഷ്ഠിത ഇന്ത്യയാക്കി മാറ്റിയെടുക്കാനാണ്‌ നീക്കം. ഭരണഘടനാ സ്ഥാപനങ്ങളാകെ തല്ലിത്തകർക്കുകയാണ്‌. ഇതിനെയൊക്കെ ചെറുത്ത് രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ നമുക്ക്‌ കഴിയണം. പല രീതിയിലാണ്‌ സംഘപരിവാർ ഭരണം ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നാളുകളിൽമാത്രം സമ്മേളിക്കുന്ന നിലവന്നു. ജനാധിപത്യ പാർടികളുടെ സ്വതന്ത്രമായ പ്രവർത്തനംമുതൽ പ്രതിപക്ഷ സർക്കാരുകളുടെ ജനാധിപത്യപരമായ പ്രവർത്തനംവരെ തകർക്കാൻ അന്വേഷണ ഏജൻസികളെ വേട്ടനായകളെപ്പോലെ അഴിച്ചുവിടുന്ന സ്ഥിതിയാണ്‌.

ജനപ്രതിനിധികൾക്ക് ലോക്‌സഭയിൽ വിയോജനാഭിപ്രായം പറയുന്നതിനുപോലും കഴിയാതെ കൂട്ട സസ്‌പെൻഷന് ഇരയായി പടിക്ക്‌ പുറത്ത്‌ നിൽക്കേണ്ടിവന്നു.�ഈ ഘട്ടത്തിൽ നമ്മൾ പരാജയപ്പെട്ടാൽ രാജ്യത്തെ മതനിരപേക്ഷതയും ന്യൂനപക്ഷങ്ങളുടെ സ്ഥിതിയും അപകടത്തിലാകും, ജനാധിപത്യവും സ്വാതന്ത്ര്യവും ദേശീയോദ്ഗ്രഥനവും അപകടത്തിലാകും. രാഷ്ട്രംതന്നെ അപകടത്തിലാകും. ഇതിനുമുമ്പ് മറ്റൊരു ഘട്ടത്തിൽ നമ്മൾ ഒരേ സ്വരത്തിൽ പറഞ്ഞു: "അടിയന്തരാവസ്ഥ അറബിക്കടലിൽ'. അത്‌ സംഭവിച്ചു. അതുപോലെ ഈ ഘട്ടത്തിൽ നാം പറയുന്നു, "സംഘപരിവാറിന്റെ വർഗീയ ദുർഭരണം അറബിക്കടലിൽ'. 2004 ആവർത്തിക്കും എന്നതാണ് ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും പ്രസക്തമായ രാഷ്ട്രീയ യാഥാർഥ്യം. അന്ന് ബിജെപി മുന്നോട്ടുവച്ച ‘ഇന്ത്യ ഷൈനിങ്' ക്യാമ്പയിൻ തകർന്നടിഞ്ഞു. ഇടതുപക്ഷം വലിയ സ്വാധീനശക്തിയായി പാർലമെന്റിൽ ഉയർന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഒരു മതനിരപേക്ഷ ബദൽ സർക്കാർ ഉണ്ടാക്കാൻ കഴിയില്ലെന്ന സാഹചര്യമുണ്ടായി. ഇടതുപക്ഷം മുന്നോട്ടുവച്ച പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്‌ അന്ന്‌ യുപിഎ സർക്കാർ ജന്മമെടുത്തത്.

ആ പൊതുമിനിമം പരിപാടിയുടെ ഭാഗമായാണ് ഭക്ഷണവും വിദ്യാഭ്യാസവും തൊഴിലും അവകാശമാക്കുന്ന നിയമങ്ങൾ രാജ്യത്തുണ്ടായത്. പൗരന്മാർക്ക് ഭരണതലത്തിലുള്ള കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശം ഉറപ്പുവരുത്തി. ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും മെച്ചപ്പെടുത്തിയ സർക്കാരായിരുന്നു 2004ൽ അധികാരത്തിൽ വന്നത്. രാജ്യത്തിന്റെ ജനാധിപത്യത്തെ കൂടുതൽ ശാക്തീകരിക്കുകയും ജനങ്ങളോട്‌ കൂടുതൽ ഉത്തരവാദിത്വമുള്ളതുമാക്കി തീർക്കുന്ന പ്രവർത്തനങ്ങളാണ്‌ അന്ന്‌ സർക്കാർ ചെയ്തത്. സമാനമായ ഫലം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകും. "ഫിർ ഏക് ബാർ മോദി സർക്കാർ', "അബ് കി ബാർ ചാർസൗ പാർ' തുടങ്ങിയ ബിജെപി മുദ്രാവാക്യങ്ങളെല്ലാം തകർന്നടിയും."ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ' എന്ന മുദ്രാവാക്യത്തിന്‌ ജനങ്ങൾ അടിവരയിടും.

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ റോൾ അംഗബലംകൊണ്ട് അളക്കാവുന്നതല്ല. ഡൽഹി കലാപത്തിൽ ജഹാംഗീർ പുരിയിലെ മുസ്ലിങ്ങളുടെ വീടുകൾക്കുനേരെ ബുൾഡോസറുകൾ ഇരമ്പിച്ചെന്നപ്പോൾ വഴിയിലിറങ്ങി അതിനെ നേർക്കുനേർ തടഞ്ഞത്‌ ഇടതുപക്ഷ നേതാവാണ്‌. ഗുജറാത്ത് കലാപകാലത്ത്‌ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി ശിക്ഷിച്ച പ്രതികളെ സംഘപരിവാർ സർക്കാർ വിട്ടയച്ചപ്പോൾ ആ നടപടി റദ്ദാക്കിക്കാൻ സുപ്രീംകോടതിയിൽ എത്തിയത്‌ സിപിഐ എം നേതാവാണ്‌. ഡൽഹി കലാപത്തിന് ഇരയായവരുടെ അടുക്കലെത്തി പുനരധിവാസ പ്രവർത്തനങ്ങൾ നടത്താനും തൊഴിൽ, സാമ്പത്തിക സഹായം എന്നിവ എത്തിക്കാനും കമ്യൂണിസ്റ്റുകാരേ ഉണ്ടായുള്ളൂ.

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണമാണ് ഇലക്ടറൽ ബോണ്ട്. അതിനെതിരെ കോടതിയിൽ പോയത്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും പാർലമെന്റിൽ കൈകോർത്താണ് ആ നിയമം പാസാക്കിയത്. രണ്ടു കൂട്ടരും കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം കൈപ്പറ്റി. ബോണ്ട്‌ വാങ്ങാതിരുന്നത് ഇടതുപക്ഷംമാത്രം.

ഫെഡറലിസം കാക്കാൻ, ഗവർണറുടെ അമിതാധികാര കൈകടത്തലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾ സംരക്ഷിക്കാൻ ആകെ ഉണ്ടായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. പഞ്ചാബിലെ കർഷകരുടെ ന്യായമായ പ്രക്ഷോഭത്തിന്‌ തുടക്കം കുറിക്കാനും പിന്നീട് പങ്കാളിത്തം വഹിച്ചതും ഇടതുപക്ഷ പ്രസ്ഥാനമാണ്. കശ്മീരിന്റെ പ്രത്യേകാവകാശം പിൻവലിച്ച ഘട്ടത്തിൽ യൂസഫ് തരിഗാമിയെ അടക്കം വീട്ടുതടങ്കലിലാക്കിയപ്പോൾ സുപ്രീംകോടതിയിൽ പോകാനും ഇടതുപക്ഷമാണുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇത്രയേറെ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ച മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിൽ ഉണ്ടാകില്ല. ഈ ഘട്ടങ്ങളിലെല്ലാം ഇടതുപക്ഷത്തിന് ആകെ അഞ്ച് അംഗങ്ങളേ ലോക്‌സഭയിലുണ്ടായിരുന്നുള്ളൂ എന്നതോർക്കണം. സിപിഐ എം-–- 3, സിപിഐ–- 2. ഇടതുപക്ഷത്തിന്റെ ശക്തി വർധിക്കുന്തോറും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഇടപെടലുകളും കൂടും. ഇന്നത്തെ ഇന്ത്യൻ സാഹചര്യം ആവശ്യപ്പെടുന്നതുതന്നെ അതാണ്.

ബിജെപി നയങ്ങളുമായി സമരസപ്പെട്ടുപോയാലേ തങ്ങൾക്ക്‌ പിടിച്ചുനിൽക്കാനാകൂ എന്ന ധാരണയിലാണ് കോൺഗ്രസ്. അവരുടെ എല്ലാ നയങ്ങളും രൂപപ്പെട്ടുവരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കോൺഗ്രസ് മാനിഫെസ്റ്റോയുടെ കരടിലുണ്ടായിരുന്ന കാര്യങ്ങൾപോലും നീക്കം ചെയ്തത് ഇതിന്റെ ഭാഗമാണ്‌. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷിനേതാക്കളെ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച്‌ വേട്ടയാടിയപ്പോഴുമെല്ലാം കോൺഗ്രസ് സംഘപരിവാറിനൊപ്പം നിലയുറപ്പിച്ചു. കോൺഗ്രസിൽ അവശേഷിക്കുന്ന നേതാക്കൾപോലും ഏതു നിമിഷവും ബിജെപിയിൽ ചേരാമെന്നതാണ് സ്ഥിതി.
ബിജെപി സർക്കാർ കേരളത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ അതിനെല്ലാം ചൂട്ടുപിടിക്കുകയാണ് കേരളത്തിലെ യുഡിഎഫ് ചെയ്തത്. ഫെഡറൽ തത്വങ്ങളെ ആകെ അട്ടിമറിച്ച്‌ നിയമസഭയെപ്പോലും അപ്രസക്തമാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായപ്പോഴും അർഹമായ നികുതിവിഹിതം വെട്ടിക്കുറച്ചപ്പോഴും അതിനെതിരെ ശബ്ദമുയർത്താൻ കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞില്ല. മാത്രമല്ല, കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ടുവന്ന് സംസ്ഥാനത്തെ ക്ഷേമപദ്ധതികളെ തകർക്കാനും ശ്രമിച്ചവരാണ് യുഡിഎഫുകാർ. കേരളത്തിലെ പല വികസന പദ്ധതികൾക്കുമെതിരെ ഡൽഹിയിൽ സമരം നയിക്കാനും ഇവർക്ക് മടിയുണ്ടായില്ല. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇടപെടലുകൾക്കൊപ്പം സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനും ഇടതുപക്ഷ എംപിമാരുടെ സാന്നിധ്യം എത്രമാത്രം അനിവാര്യമാണെന്ന് ഇതിൽനിന്നെല്ലാം മനസ്സിലാക്കാം. കേരളത്തിലെ ജനങ്ങളും ഇതുതന്നെ ചിന്തിക്കുമെന്നത്‌ ഉറപ്പാണ്.

പൊതു തെരഞ്ഞെടുപ്പ് കേന്ദ്ര സർക്കാരിനെയും അതിന്‌ നേതൃത്വം നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിലയിരുത്താനുള്ള അവസരമാണ്. ജനങ്ങൾക്കു നൽകിയ ഒരൊറ്റ വാഗ്ദാനംപോലും കഴിഞ്ഞ പത്തു വർഷംകൊണ്ട് നടപ്പാക്കാൻ കഴിയാത്ത ബിജെപിക്ക്‌ സ്വാഭാവികമായും ഈ തെരഞ്ഞെടുപ്പ് തങ്ങളുടെ സർക്കാരിന്റെ വിലയിരുത്തലാകുമെന്ന്‌ പറയുന്നതിൽ മടിയുണ്ടാകും. ബിജെപിയെയും അവരെ നയിക്കുന്ന ആർഎസ്എസിനെയും വിമർശിക്കാൻ മടിയുള്ള കോൺഗ്രസിനും യുഡിഎഫിനും കേന്ദ്ര സർക്കാർ വിലയിരുത്തപ്പെടുന്നതിൽ സ്വാഭാവികമായും താൽപ്പര്യമുണ്ടാകില്ല. ഏതായാലും രാജ്യത്തെയും ജനങ്ങളെ ആകെയും ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിയാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയത്‌. മുന്നണി ഉയർത്തിയ വിഷയങ്ങൾക്ക്‌ വലിയ പിന്തുണ ലഭിക്കുകതന്നെ ചെയ്യും.
 

കൂടുതൽ ലേഖനങ്ങൾ

ആര്യ രാജേന്ദ്രന് നേരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണം, സിപിഐ എമ്മിനെതിരെ എന്ത് കള്ള പ്രചരണവും നടത്താൻ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്

സ. ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം നഗരസഭ മേയർ സ: ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ചാനൽ ചർച്ചകളും കോൺഗ്രസ് - ബിജെപി സൈബർ സംഘങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തുകയാണ്.

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് 74 വർഷം

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് ഇന്നേക്ക് 74 വർഷം. 1950 മെയ് 3ന് അർധരാത്രിയോടെയാണ് സഖാക്കളെ പോലീസുകാർ പാടിക്കുന്നിൻ്റെ മുകളിൽ നിരത്തിനിർത്തി വെടിവച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു.

സഖാവ് അമ്മുവിൻറെ ധീരസ്മരണകൾക്ക് 52 വർഷം

1973 മെയ് 3 ന് ഉച്ചയോടെ വാഴമുട്ടത്ത് കയർതൊഴിലാളികളുടെ അത്യുജ്ജലമായ പ്രക്ഷോഭം നടക്കുകയായിരുന്നു. നാടിനെ ആകെ നടുക്കിക്കൊണ്ട് പൊലീസ് ആ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്തു. ചീറിപാഞ്ഞ വെടിയുണ്ടകളിൽ ഒരെണ്ണം ആ സമരത്തിന്റെ മുൻനിര പോരാളിയായ സഖാവ് അമ്മുവിൻറെ തലയോട്ടി തകർത്തു.